വാഷിങ്ടൺ: യു.എസുമായുള്ള യുദ്ധത്തിൽ ഇറാൻ വിജയം കൈവരിച്ചുവെന്ന് വാർത്ത നൽകിയ സി.എൻ.എൻ ചാനലിനെതിരെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വ്യാജവാർത്ത നൽകിയതിന് ചാനൽ പരസ്യമായി മാപ്പുപറയണമെന്നും വാർത്ത പിൻവലിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
അമേരിക്കയെ മുട്ടുകുത്തിച്ച് പത്ത് നിർദേശങ്ങളടങ്ങിയ സമാധാന കരാർ ഇറാൻ അംഗീകരിപ്പിച്ചു എന്നായിരുന്നു സി.എൻ.എൻ റിപ്പോർട്ട് ചെയ്തത്. എന്നാൽ ഈ വാർത്ത നൈജീരിയയിൽനിന്നുള്ള ഒരു വ്യാജ വെബ്‌സൈറ്റിൽ വന്നതാണെന്നും അത് പരിശോധിക്കാതെ സി.എൻ.എൻ ഏറ്റുപിടിക്കുകയായിരുന്നുവെന്നും ട്രംപ് തന്റെ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴി ആരോപിച്ചു.
അതേസമയം, തങ്ങളുടെ റിപ്പോർട്ടിൽ സി.എൻ.എൻ ഉറച്ചുനിൽക്കുകയാണ്. ഇറാന്റെ സുപ്രീം നാഷനൽ സെക്യൂരിറ്റി കൗൺസിലിന്റെ ഔദ്യോഗിക പ്രസ്താവനയെയും ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങളെയും ഉദ്ധരിച്ചാണ് വാർത്ത നൽകിയതെന്ന് ചാനൽ അധികൃതർ വ്യക്തമാക്കി. ഇറാൻ വൻ വിജയം നേടിയെന്നും യു.എസിനെ ചർച്ച മേശയിലെത്തിച്ചെന്നുമാണ് തങ്ങൾക്ക് ലഭിച്ച വിവരമെന്നും അവർ പ്രതികരിച്ചു.
ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയുടെ പ്രസ്താവനയും ട്രംപ് ഇതിനോടൊപ്പം പങ്കുവെച്ചിരുന്നു. അമേരിക്കയും ഇസ്രായേലും ആക്രമണം നിർത്തിയാൽ ഇറാനും പിൻവാങ്ങുമെന്ന മൃദുവായ സമീപനമാണ് ഇറാൻ മന്ത്രിയുടെ പ്രസ്താവനയിലുള്ളത്. സി.എൻ.എൻ നൽകിയ വാർത്ത മേഖലയിൽ മനഃപൂർവം പ്രകോപനം സൃഷ്ടിക്കാനുള്ള നീക്കമാണെന്ന് ട്രംപ് ആരോപിച്ചു.
സി.എൻ.എന്നും ട്രംപും തമ്മിലുള്ള പോര് ഇത് ആദ്യമല്ല. തന്റെ ആദ്യ ഭരണകാലം മുതൽ തന്നെ സി.എൻ.എന്നിനെ 'വ്യാജവാർത്ത കേന്ദ്രം' എന്നാണ് ട്രംപ് വിശേഷിപ്പിക്കുന്നത്. സി.എൻ.എന്നിന്റെ ഉടമസ്ഥാവകാശമുള്ള വാർണർ ബ്രദേഴ്സ് ഡിസ്കവറിയെ പാരാമൗണ്ട് കമ്പനി ഏറ്റെടുക്കാനുള്ള നീക്കം ട്രംപ് സർക്കാറിന്റെ പരിഗണനയിലിരിക്കെയാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്. പാരാമൗണ്ട് സി.ഇ.ഒ ഡേവിഡ് എലിസൺ ട്രംപിന്റെ അടുത്ത അനുയായിയായാണ് അറിയപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.