ട്രംപോ, ബൈഡനോ?; യു.എസ്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ ചിട്ടവട്ടങ്ങൾ...

ലോകം കാത്തിരിക്കുന്ന തെരെഞ്ഞടുപ്പ് നാളെയാണ്. തങ്ങളുടെ പ്രസിഡന്‍റ് ആരെന്ന് നിശ്ചയിക്കാൻ അമേരികൻ ജനത ചൊവ്വാഴ്ച ബൂത്തുകളിലേക്ക് ഒഴുകും. നമുക്കറിയാമല്ലോ അമേരിക്കൻ പ്രസിഡന്‍റിന്‍റെ പവർ ലോകത്ത് ഒന്നു വേറെ തന്നെയാണെന്ന്. ലോക സമ്പദ് വ്യവസ്ഥയുടെ എഞ്ചിൻ, ലോക പൊലീസ് എന്നീ പദവികൾ മാലോകരെല്ലാം ചേർന്ന് അമേരിക്കക്ക് ചാർത്തികൊടുക്കുന്നുണ്ട്. അങ്ങിനെയുള്ള ഒരു രാജ്യത്തിന്‍റെ തലവന് ലോകത്ത് തന്നെ ഒന്നാമനെന്ന സ്ഥാനം എല്ലാവരും ചാർത്തികൊടുക്കുന്നുണ്ട്. ഈ പദവിയിലെത്തുക ആരാവുമെന്ന് ചൊവ്വാഴ്ച അമേരിക്കൻ ജനത വിധിയെഴുതുകയാണ്.

ലോകത്തെ ജനാധിപത്യ രാജ്യങ്ങളിലെ പ്രസിഡന്‍റുമാർക്ക് അവരുടെ ഭരണഘടന അനുവദിക്കുന്ന അധികാരാവകാശങ്ങൾ സംബന്ധിച്ച് താരതമ്യ പഠനം നടത്തിയാൽ ലോകത്ത് ഏറ്റവും സർവാധികാരിയായ ആളാണ് അമേരിക്കൻ പ്രസിഡന്‍റ്. പാർലമെന്‍റ് പാസാക്കുന്ന ചില നിയമങ്ങളെ നിരാകരിക്കാനുള്ള അധികാരം പോലും പ്രസിഡൻറിനുള്ളതിനാലാണ് അമേരിക്കൻ പ്രസിഡൻറിന് സർവാധികാരിയെന്ന വിശേഷണം നൽകുന്നത്. ഇത്രയേറെ അധികാരങ്ങളുള്ള അമേരിക്കൻ പ്രസിഡൻറ് പദവിയിൽ അടുത്തതായെത്തുക, ആരാവും, ജോ ബൈഡനോ.... ഡോണൾഡ് ട്രംപോ ... അതറിയണമെങ്കിൽ ചൊവ്വാഴ്ച വൈകുന്നേരമാകണം.

ഓരോ അധിവർഷത്തിലെയും (Leap year) നവമ്പംറിലെ ആദ്യ തിങ്കളാഴ്ചക്ക് ശേഷം വരുന്ന ചൊവ്വാഴ്ചയാണ് അമേരിക്കക്കാർ തങ്ങളുടെ പ്രസിഡന്‍റ് ആരെന്ന് വിധിയെഴുതുന്നത്. ഇന്ത്യയുടെ പ്രസിഡൻറിനെ തെരഞ്ഞെടുക്കുന്നത് ജനങ്ങൾ നേരിട്ടല്ലെന്നറിയാമല്ലോ. ഇൻഡയറക്ട് ഇലക്ക്ഷനിലൂടെയാണ് നമ്മുടെ പ്രസിഡൻറിനെ തെരഞ്ഞെടുക്കുന്നത്. നിയമസകളിലെയും പാർലമെൻറിലെ ഇരുസഭകളിലെയും (രാജ്യസഭ, ലോകസഭ) അംഗങ്ങൾ അടങ്ങുന്ന ഇലക്ടറൽ കോളജ് ആണ് നമ്മുടെ പ്രസിഡൻറിനെ തെരെഞ്ഞടുക്കുന്നത്. അതിനാൽ വലിയ പ്രചാരണ കോലാഹലങ്ങൾ നമുക്ക് ഉണ്ടാകാറില്ല. അമേരിക്കൻ പ്രസിഡൻറും ഇൻഡയറക്ട് തെരെഞ്ഞടുപ്പാണ്. അതായത് ജനങ്ങൾ നേരിട്ടല്ല തെരെഞ്ഞടുക്കുന്നതെന്നർഥം.


അവിടെയും പ്രസിഡൻറിനെ തെരഞ്ഞെടുക്കുന്നത് ഇലക്ടറൽ കോളജിലെ അംഗങ്ങൾ ചേർന്നാണ്. പിന്നെന്താണ് അവിടെ ഇത്ര പ്രചാരണ കോലാഹലങ്ങളെന്ന് സംശയിക്കുന്നുണ്ടാവാം. അവിടെയാണ് കഥ. തത്ത്വത്തിൽ പ്രസിഡൻറിന്‍റേത് ഇൻഡയറക്ട് തെരഞ്ഞടുപ്പാണെങ്കിലും പ്രായോഗിക തലത്തിൽ എല്ലാ ജനങ്ങളും അതിൽ ഭാഗഭാക്കാവുന്നുണ്ട്. അങ്ങനെ അത് ഡയറക്ട് ഇലക്ഷനായി മാറുന്നു. സ്ഥാനാർഥി നിർണയത്തിൽ തുടങ്ങി ഇലക്ടറൽ കോളജ് അംഗങ്ങളുടെ തെരഞ്ഞടുപ്പു വരയുള്ള പ്രക്രിയകളിലൂടെ ജനങ്ങൾ നേരിട്ടാണ് പ്രസിഡൻറാരെന്ന് വിധിയെഴുതുന്നത്. യു.എസ് ഭരണഘടനയിൽ മൂന്നു ഘട്ടങ്ങളാണ് പ്രസിഡൻറ് തെരഞ്ഞെടുപ്പിന് വ്യവസ്ഥ ചെയ്തിട്ടുള്ളത്. ഇലക്ടറൽ കോളജിലെ അംഗങ്ങളുടെ തെരഞ്ഞെടുപ്പ്, ഇലക്ടറൽ കോളജ് അംഗങ്ങൾ ചേർന്നുള്ള പ്രസിഡന്‍റിന്‍റെ തെരെഞ്ഞടുപ്പ്, യു.എസ് കോൺഗ്രസ് അംഗങ്ങളുടെ സാന്നിധ്യത്തിൽ ഇലക്ടറൽ കോളജ് അംഗങ്ങളുടെ വോട്ട് രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് തുറന്ന് പരിശോധിക്കൽ എന്നിവയാണവ.

ഒരുക്കം ഒരുവർഷം മുമ്പ് തുടങ്ങും

പ്രസിഡൻറ് തെരഞ്ഞെടുപ്പിന് ഒരുവർഷം മുമ്പ് രാഷ്ട്രീയ പാർട്ടികൾ ഒരുക്കം തുടങ്ങും. ജനുവരി-ഫെബ്രുവരി മാസങ്ങളിൽ പാർട്ടികൾ അവരുടെ ദേശീയ കൺവെൻഷൻ വിളിച്ചു കൊണ്ട് അറിയിപ്പിറക്കും. വേനൽക്കാലത്ത് കൺവെൻഷൻ ചേരും. അറിയിപ്പിനും കൺവെൻഷൻ ചേരുന്നതിനും ഇടയിലെ ഇടവേളകളിൽ ഒാരോ സംസ്ഥാനത്തെയും പാർട്ടി ഘടകങ്ങൾ അവരുടെ പ്രതിനിധിയെ നിശ്ചയിച്ച് കൺവെൻഷന് അയക്കും. ഇങ്ങനെയുള്ള പ്രതിനിധികളും പാർട്ടി പ്രവർത്തകരും കാഴ്ചക്കാരും ഒക്കെയായി നടക്കുന്ന കൺവെൻഷനിലെ വോട്ടെടുപ്പിലാണ് ഓരോപാർട്ടിയും അവരുടെ പ്രസിഡൻറ് സ്ഥാനാർഥിയെയും വൈസ്പ്രസിഡൻറ് സ്ഥാനാർഥിയെയും അന്തിമമായി നി ശ്ചയിക്കുക.

ജോ ബൈഡൻ, കമല ഹാരിസ്

തെരഞ്ഞെടുപ്പ് ഡിസംബർ 15ന്; ഫലം നാളെയറിയാം

ഭരണഘടനയനുസരിച്ച് ഇലക്ടറൽ കോളജ് അംഗങ്ങളാണ് അമേരിക്കൻ പ്രസിഡൻറിനെ തെരഞ്ഞെടുക്കുക, അത് നടക്കുക ഡിസംബർ 15 നാണ്. എന്നാൽ യഥാർഥത്തിൽ അമേരിക്കൻ പ്രസിഡൻറ് ആരാണ് എന്നതിൽ ജനങ്ങളുടെ വിധിയെഴുത്ത് ഉണ്ടാകുന്നത് ഇലക്ടറൽ കോളജ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് അവരുടെ വോട്ട് വിനിയോഗിക്കുന്നതിലൂടെയാണ്. അത് നാളെയാണ്. പാർട്ടികളുടെ ദേശീയ കണിവെൻഷനിലെ സ്ഥാനാർഥി നിർണയവും ഇലക്ടറൽ കോളജ് അംഗങ്ങളുടെ തെരഞ്ഞെടുപ്പും വഴിയാണ് പ്രായോഗിക തലത്തിൽ യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പ് ജനങ്ങളുടെ നേരിട്ടുള്ള തെരഞ്ഞടുപ്പായി മാറുന്നത്. യു.എസ് പാർലമെൻറായ കോൺഗ്രസിലെ രണ്ടു സഭകളായ ജനപ്രതിനിധി സഭയിലെയും (House of Represen tatives) സെനറ്റിലെയും (Senate) മൊത്തം അംഗങ്ങളുടെ എണ്ണത്തിന് തുല്യമായ അംഗങ്ങളെയാണ് ഇലക്ടറൽ കോളജിലേക്ക് തെരഞ്ഞെടുക്കുക.

സെനറ്റിൽ നൂറുപേരും ജനപ്രതിനിധിസഭയിൽ 435 പരുമാണുള്ളത്. ഇതുസംബന്ധിച്ച നിയമത്തിൽ വരുത്തിയ ഭേദഗതി പ്രകാരം (23rd Amendment) മൂന്ന് അംഗങ്ങളെ കൂടി കൊളംബിയ ജില്ലയിൽ നിന്ന് തെരഞ്ഞെടുക്കും. ജില്ലയിലെ ജനസംഖ്യ കണക്കിലെടുത്താണ് ഈ ഭേദഗതി വരുത്തിയത്. അങ്ങനെ മൊത്തം 538 പേരെയാണ് ഇലക്ടറൽ കോളജിലേക്ക് തെരഞ്ഞെടുക്കുക. ഓരോ രാഷ്ട്രീയപാർട്ടിയും അവരുടെ പ്രസിഡൻറ് സ്ഥാനാർഥിയുടെ പ്രതിനിധിയായാണ് അവരുടെ ഇലക്ടറൽ കോളജ് സ്ഥാനാർഥിയെ സംസ്ഥാനങ്ങളിൽ അതിന് നിശ്ചയിച്ചിട്ടുള്ള മണ്ഡലങ്ങളിൽ മത്സരിപ്പിക്കുന്നത്. ഇലക്ടറൽ കോളജ് അംഗങ്ങളുടെ തെഞ്ഞെടുപ്പാണ് നവംബറിലെ ആദ്യ തിങ്കളാഴ്ച്ച കഴിഞ്ഞ് വരുന്ന ചൊവ്വാഴ്ച നടക്കുക. ഇതിന്‍റെ ഫലം വരുന്നതോടെ ഏറ്റവും കൂടുതൽ ഇലക്ടറൽ കോളജ് അംഗങ്ങൾ ഏത് പാർട്ടിക്കെന്നും പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെടുക ഏത് പാർട്ടിയുടെ സ്ഥാനാർഥിയാണെന്നും വ്യക്തമാവും.

ഡോണൾഡ് ട്രംപ്, മൈക് പെൻസ്

പ്രസിഡൻറ് തെരഞ്ഞെടുപ്പ്

ഭൂരിപക്ഷം ഇലക്ടറൽ കോളജ് അംഗങ്ങൾ ഏത് പാർട്ടിക്കെന്ന് വ്യക്തമാകുന്നതോടെ പ്രസിഡൻറ്, വൈസ്പ്രസിഡൻറ് എന്നിവർ ആരെന്നും വ്യക്തമായിക്കഴിയും. പിന്നെ ഇലക്ടറൽ കോളജ് അംഗങ്ങൾ വോട്ടു രഖപ്പെടുത്തുന്നത് ഒരു ചടങ്ങ് മാത്രമാണ്. പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്തുന്നതിനായി ഇലക്ടറൽ കോളജ് അംഗങ്ങൾ അവരുടെ സംസ്ഥാന തലസ്ഥാനങ്ങളിൽ സമ്മേളിക്കുന്നത് ഡിസംബറിലെ രണ്ടാമത്തെ ബുധനാഴ്ച കഴിഞ്ഞാണ്. വോട്ടു രേഖപ്പെടുത്തിയ ബാലറ്റുകൾ തലസ്ഥാനമായ വാഷിങ്ടണിലേക്ക് അയക്കും. അവിടെ കോൺഗ്രസ് അംഗങ്ങളുടെ സാന്നിധ്യത്തിൽ ബാലറ്റുകൾ തുറക്കും. സെനറ്റ് പ്രസിഡൻറ് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും. പ്രസിഡൻറ്, വൈസ് പ്രസിഡൻറ് സ്ഥാനാർഥികളുടെ വിജയത്തിന് 260 വോട്ടാണ് നേടേണ്ടത്.

സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണം

ആരും കേവലഭൂരിപക്ഷം നേടിയില്ലെങ്കിൽ ഏറ്റവും കൂടുതൽ വോട്ടുനേടിയ മൂന്നു സ്ഥാനാർഥികൾക്ക് ജനപ്രിതിനിധിസഭയിലെ അംഗങ്ങളിൽ ഒരു സംസ്ഥാനത്തെ പ്രതിനിധാനം ചെയ്ത് ഒരാൾ എന്ന ക്രമത്തിൽ വോട്ടുരേഖപ്പെടുത്തും. വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് ഇലക്ടറൽ കോളജ് വോട്ടിങ്ങിൽ ആരും ഭൂരിപക്ഷം നേടാതെ വന്നാൽ കൂടുതൽ വോട്ടുനേടിയ രണ്ടു സ്ഥാനാർഥികൾ ക്ക് സെനറ്റംഗങ്ങൾ വോട്ടുചെയ്ത് തെരഞ്ഞെടുക്കും. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മുന്നിൽ സത്യപ്രതിജ്ഞ ചെയ്ത് ജനുവരി 20ന് പുതിയ പ്രസിഡൻറ് അധികാരമേൽക്കും.

മാറ്റുരക്കുന്നത് ആനയും കുതിരയും തമ്മിൽ

നമ്മുടേത് പോലെത്തന്നെ അമേരിക്കയിലും രാഷ്ട്രീയ പാർട്ടികൾക്ക് പഞ്ഞമില്ല. നമ്മുടെ പാർട്ടികളെ പോലെ അവിടത്തെ പാർട്ടികൾക്കുമുണ്ട് തെരെഞ്ഞടുപ്പ് ചിഹ്നം. ആനയാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ ചിഹ്നം. കുതിരയാണ് ഡെമോക്രാറ്റുകളുടേത്. നമ്മുടെ കേരള കോൺഗ്രസുകളെപ്പോലെ സംസ്ഥാനങ്ങളിൽ ഒതുങ്ങുന്നവ മുതൽ കമ്യൂണിസ്റ്റ് പാർട്ടികളടക്കം ദേശീയപാർട്ടികൾ വരെ നിരവധി പ്രസ്ഥാനങ്ങൾ അവിടെയുണ്ട്. എന്നാൽ, പ്രബലരായ കക്ഷികൾ റിപ്പബ്ലിക്കൻ പാർട്ടിയും ഡമോക്രാറ്റിക് പാർട്ടിയുമാണ്.

റിപ്പബ്ലിക് പാർട്ടി, ഡെമോക്രാറ്റിക് പാർട്ടി തെരഞ്ഞെടുപ്പ് ചിഹ്നം

പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ വിജയിക്കാൻ തക്കശേഷിയും ജനപിന്തുണയും ഈ രണ്ടു പാർട്ടികൾക്ക് മാത്രമെയുളളു. ഈ രണ്ട് പാർട്ടിയിലുംപെട്ട പ്രസിഡൻറുമാരെ അമേരിക്ക ഭരിച്ചിട്ടുളളു. ഇപ്പോഴത്തെ സ്ഥാനാർഥികളിൽ നിലവിലെ പ്രസിഡൻറ് ഡോണൾഡ് ട്രംപ് റിപ്പബ്ലിക്കൻ സ്ഥാനാർഥിയാണ്. ഇദ്ദേഹത്തിന്‍റെ വൈസ് പ്രസിഡൻറ് സ്ഥാനാർഥിയാണ് മൈക്ക് പെൻസ്. ജോ ബൈഡൻ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയാണ്. കമല ഹാരിസാണ് അവരുടെ വൈസ് പ്രസിഡൻറ് സ്ഥാനാർഥി. നേരത്തെ ബറാക് ഒബാമ പ്രസിഡൻറായിരിക്കുമ്പോൾ വൈസ്പ്രസിഡൻറായിരുന്ന ഭരണപരിചയം കൂടിയുള്ള ആളാണ് ജോ ബൈഡൻ.


പ്രസിഡൻറാവാം പരമാവധി 10 വർഷം

യു.എസ് പ്രസിഡൻറിന്‍റെ കാലാവധി നാലുവർഷമാണ്. ഒരാൾ ഇത്രതവണയേ മൽസരിക്കാവൂ എന്ന് ഭരണഘടനയിൽ വ്യവസ്ഥ ചെയ്തിരുന്നില്ല. ആദ്യ പ്രസിഡൻറായ ജോർജ് വാഷിംഗ്ടൺ രണ്ടുതവണ പ്രസിഡൻറായി തെരഞ്ഞടുക്കപ്പെട്ടു. മൂന്നാംതവണയും മത്സരിക്കുന്നതിന് അദ്ദേഹം തയാറായില്ല. പിന്നീട് ഇത് കീഴ്വഴക്കമായി. ആരും രണ്ടു തവണയിൽ കൂടുതൽ മൽസരിച്ചില്ല.

പോളിങ് ബൂത്ത്

എന്നാൽ, രണ്ടാംലോക മഹായുദ്ധകാലത്ത് പ്രസിഡൻറ് റൂസ്വെൽറ്റ് നാലുതവണ തുടർച്ചയായി മൽസരിച്ച് ജയിച്ചു. 1952ൽ നടന്ന ഭരണഘടനാ ഭേദഗതിയിൽ ഒരാൾക്ക് പ്രസിഡൻറായി തുടരാവുന്ന പരമാവധി കാലം പത്തുവർഷമായി നിശ്ചയിച്ചു. ഇതനുസരിച്ച് ഒരാൾക്ക് രണ്ടു തവണയിൽ കൂടുതൽ മൽസരിക്കാനാവില്ല. രണ്ടുതവണയാകുമ്പോൾ എട്ടുവർഷം തികയും. എന്നാൽ, അധികാരമേറ്റ് രണ്ടുവർഷം കഴിഞ്ഞ് പ്രസിഡൻറ് മരിച്ചാൽ വൈസ് പ്രസിഡൻറ് പ്രസിഡൻറാവും രണ്ടുവർഷത്തിനു മുമ്പായാൽ ഭരണഘടനയനുസരിച്ച് അവശേഷിക്കുന്ന കാലത്ത് മാത്രമായി പുതിയ പ്രസിഡൻറിനെ െതരഞ്ഞെടുക്കും. വൈസ്പ്രസിഡൻറ് പ്രസിഡൻറായാൽ വീണ്ടും രണ്ടുതവണകൂടി മത്സരിക്കുന്നതിനുള്ള അവകാശം നൽകാനാണ് മൊത്തം കാലാവധി പത്തുവർഷമായി നിശ്ചയിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പ് തീയതികൾ കലണ്ടറിൽ

നമ്മുടെ രാജ്യത്ത് തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുന്നത് തെരഞ്ഞെടുപ്പ് കമീഷനാണ്. അമേരിക്കയിൽ അവിടത്തെ ഭരണഘടനയിലും മറ്റു നിയമങ്ങളിലുമായി തീയതികൾ സ്ഥിരമായി നിശ്ചയിച്ചിട്ടുണ്ട്. അത് കലണ്ടറിലുണ്ടാവും. ഓരോ അധിവർഷത്തിലെയും (Leap Year) നവംബർ മാസത്തിലെ ആദ്യ തിങ്കളാഴ്ച്ചക്കു ശേഷം വരുന്ന ചൊവ്വാഴ്ചയാണ് ഇലക്ടറൽ കോളജ് അംഗങ്ങളു ടെ തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബറിലെ രണ്ടാമത്തെ ബുധനാഴ്ച കഴിഞ്ഞ് വരുന്ന ആദ്യ തിങ്കളാഴ്ച ഇലക്ടറൽ കോളജ് അംഗങ്ങൾ സംസ്ഥാന തലസ്ഥാനങ്ങളിൽ സമ്മേളിച്ച് പ്രസിഡൻറ്, വൈസ്പ്രസിഡൻറ് സ്ഥാനാർഥികൾക്ക് വോട്ട് രേഖപ്പെടുത്തും. ജനുവരി ആറിന് കോൺഗ്രസിലെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തിൽ വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും. ജനുവരി 20ന് പുതിയ പ്രസിഡൻറ് അധികാരമേൽക്കും. പുതിയ പ്രസിഡൻറായി അവസാനഘട്ടത്തിലും ആരും ഭൂരിപക്ഷം നേടാതെ വന്നാൽ മാർച്ച് നാലിന് വൈസ്പ്രസിഡൻറ് പ്രസിഡൻറായി സ്ഥാനമേൽക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.