9/11: ആ കറുത്ത ദിനത്തിന്‍റെ മുഖചിത്രമായി മാറിയ മനുഷ്യനാരായിരുന്നു?
വാഷിങ്ടൺ: 2001 സെപ്റ്റംബർ 11ന് ഇരട്ടഗോപുരങ്ങൾ തകരുന്നതിന് മുമ്പ് കത്തിയെരിയുന്ന കെട്ടിടത്തിൽ നിന്ന് താഴേക്ക് പതിക്കുന്ന ഒരാളുടെ ചിത്രം'ദി ഫോളിങ് മാൻ' 9/11 ആക്രമണത്തിന്‍റെ മനസ് മരവിപ്പിക്കുന്ന മുഖമായി തുടരുകയാണ് ഇന്നും. അസോസിയേറ്റഡ് പ്രസ് ഫോട്ടോഗ്രാഫർ റിച്ചാർഡ് ഡ്രൂ ആണ് ഈ ചിത്രം പകർത്തിയത്. നോർത്ത് ടവറിൽ നിന്ന് താഴേക്ക് വീഴുന്ന മനുഷ്യന്‍റെ ഈ ചിത്രം അന്ന് നഷ്ടപ്പെട്ട ആയിരക്കണക്കിന് ജീവനക്കാരുടെ പ്രതീകമായി മാറി.
അപകടം നടക്കുമ്പോൾ ന്യൂയോർക്കിലെ ബ്രയാന്‍റ് പാർക്കിലായിരുന്നു ഫോട്ടോഗ്രാഫർ റിച്ചാർഡ് ഡ്രൂ. സംഭവം അറിഞ്ഞയുടനെ അദ്ദേഹം സംഭവസ്ഥലത്തേക്ക് കുതിച്ചു. വേൾഡ് ട്രേഡ് സെന്ററിന് സമീപമെത്തിയപ്പോൾ രണ്ട് ടവറുകളും കത്തുന്നതാണ് അദ്ദേഹം കണ്ടത്. തന്റെ 200mm സൂം ലെൻസ് ഉപയോഗിച്ച് താഴേക്ക് പതിക്കുന്നവരിൽ ഒരാളിലേക്ക് അദ്ദേഹം കാമറ തിരിക്കുകയും ഫ്രെയിമുകൾ പകർത്തുകയും ചെയ്തു.
ക്യാമറയുടെ ഷട്ടർ തുറക്കുന്ന സമയത്ത് യാദൃശ്ചികമായാണ് ഈ ചിത്രം കൃത്യമായി പതിഞ്ഞതെന്ന് റിച്ചാർഡ് പിന്നീട് വ്യക്തമാക്കി. അസോസിയേറ്റഡ് പ്രസിന്റെ ഓഫീസിൽ തിരിച്ചെത്തി ലാപ്‌ടോപ്പിൽ ചിത്രങ്ങൾ പരിശോധിക്കുമ്പോഴാണ് ഈ ഫോട്ടോ അദ്ദേഹം ശ്രദ്ധിക്കുന്നത്. യുഎസിലെ പല പത്രങ്ങളിലും ചിത്രം പ്രസിദ്ധീകരിച്ചെങ്കിലും വായനക്കാരിൽ നിന്ന് വിമർശനങ്ങൾ ഉയർന്നതിനെ തുടർന്ന് ഇത് പിന്നീട് പിൻവലിക്കുകയായിരുന്നു.
ചിത്രത്തിലുള്ളത് നോർത്ത് ടവറിലെ 'വിൻഡോസ് ഓൺ ദി വേൾഡ്' റെസ്റ്റോറന്റിലെ ജീവനക്കാരനായ നോർബർട്ടോ ഹെർണാണ്ടസ് ആണെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ അതേ റെസ്റ്റോറന്‍റിലെ സൗണ്ട് എൻജിനീയറായ ജോനാഥൻ ബ്രിലിയാണ് അതെന്നും മറ്റു ചില റിപ്പോർട്ടുകൾ വന്നു. അഭിപ്രായങ്ങൾ പലതായിരുന്നുവെങ്കിലും ആ വ്യക്തി ആരെന്ന് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.