ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ എന്തൊക്കെ തുറന്നു പ്രവർത്തിക്കും, എന്തൊക്കെ അടച്ചിടും?
ന്യൂഡൽഹി: ഡൽഹിയിൽ ഭാരത് മണ്ഡപത്തിൽ സെപ്റ്റംബർ 12, 13 തീയതികളിൽ 18ാമത് ബ്രിക്സ് ലീഡേഴ്സ് ഉച്ചകോടി നടക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ നഗരത്തിൽ കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രത്തലവന്മാരും വിദേശ പ്രതിനിധികളും നഗരത്തിലൂടെ സഞ്ചരിക്കുന്നതിനാൽ ഡൽഹിയിലെ വിവിധ ഭാഗങ്ങളിൽ പൊതുസേവനങ്ങളെയും ഗതാഗതത്തെയും നിയന്ത്രണങ്ങൾ ബാധിക്കും.
സെപ്റ്റംബർ 11 മുതൽ 13 വരെ നഗരത്തിൽ എന്തൊക്കെയാണ് പ്രവർത്തിക്കുക, എന്തൊക്കെയാണ് അവധിയെന്നതിന്റെ വിവരങ്ങൾ.
സ്കൂളുകളും സർക്കാർ ഓഫീസുകളും അടഞ്ഞുകിടക്കും
വിദ്യാഭ്യാസ സ്ഥാപനങ്ങൾ: ഡൽഹി ഡയറക്ടറേറ്റ് ഓഫ് എഡ്യൂക്കേഷന് കീഴിലുള്ള എല്ലാ സർക്കാർ, സർക്കാർ എയ്ഡഡ്, അംഗീകൃത സ്വകാര്യ സ്കൂളുകളും വെള്ളിയാഴ്ച (സെപ്റ്റംബർ 11) പ്രവർത്തിക്കില്ല.
- പൊതു അവധി: ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹി ലെഫ്റ്റനന്റ് ഗവർണർ സെപ്റ്റംബർ 11 ഡൽഹിയിൽ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
- സർക്കാർ ഓഫിസുകൾ: ഡൽഹി സർക്കാറിന് കീഴിലുള്ള ഓഫിസുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയും അന്ന് അടഞ്ഞുകിടക്കും. വാരാന്ത്യ അവധിക്ക് ശേഷം തിങ്കളാഴ്ച സ്കൂളുകൾ വീണ്ടും തുറക്കും.
- ബാങ്കുകളും സ്വകാര്യ ഓഫിസുകളും തുറന്നു പ്രവർത്തിക്കും
- ബാങ്കുകൾ: റിസർവ് ബാങ്കിന്റെ അവധി കലണ്ടറിൽ ഉൾപ്പെടാത്തതിനാൽ സെപ്റ്റംബർ 11ന് ഡൽഹിയിലെ ബാങ്കുകൾ പതിവുപോലെ പ്രവർത്തിക്കും.
- സ്വകാര്യ ഓഫിസുകൾ: സ്വകാര്യ ഓഫിസുകൾ തുറന്നു പ്രവർത്തിക്കുമെങ്കിലും, സെൻട്രൽ ഡൽഹിയോ വി.വി.ഐപി യാത്രകൾ ബാധിക്കുന്ന മറ്റ് മേഖലകളോ വഴി യാത്ര ചെയ്യുന്ന ജീവനക്കാർക്ക് ഗതാഗത തടസങ്ങളും വഴിതിരിച്ചുവിടലുകളും നേരിടേണ്ടി വന്നേക്കാം. സാധ്യമായ ഇടങ്ങളിൽ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സൗകര്യം നൽകാൻ കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
- മെട്രോ സർവീസുകൾ: ഉച്ചകോടി നടക്കുന്ന ദിവസങ്ങളിൽ ഡൽഹി മെട്രോ നെറ്റ്‌വർക്ക് മുഴുവൻ സാധാരണ നിലയിൽ പ്രവർത്തിക്കും.
- പ്രത്യേക അടച്ചുപൂട്ടൽ: സുപ്രീം കോടതി മെട്രോ സ്റ്റേഷനിലെ ഡൽഹി മെട്രോ മ്യൂസിയം (Delhi Metro Museum) സെപ്റ്റംബർ 11 മുതൽ 13 വരെ അടഞ്ഞുകിടക്കും.
ഗതാഗത നിയന്ത്രണങ്ങളും ബസ് റൂട്ട് മാറ്റങ്ങളും
വിദേശ പ്രതിനിധികളുടെയും വി.വി.ഐ.പി വാഹനവ്യൂഹങ്ങളുടെയും സഞ്ചാരത്തിനായി ഡൽഹി ട്രാഫിക് പൊലീസ് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങൾക്കായി ഏകദേശം 4,800 ട്രാഫിക് ഉദ്യോഗസ്ഥരെയാണ് വിന്യച്ചിരിക്കുന്നത്.
റിഹേഴ്സലുകളുടെയും വി.വി.ഐ.പി യാത്രാവേളകളിലും തിരിച്ചറിഞ്ഞിട്ടുള്ള 22 വഴിതിരിച്ചുവിടൽ പോയിന്റുകളിൽ ഗതാഗതം നിയന്ത്രിക്കും. മഥുര റോഡ്, സർദാർ പട്ടേൽ മാർഗ്, ശാന്തി പഥ്, ജൻപഥ്, അശോക റോഡ്, ബരാഖംബ റോഡ്, ടോൾസ്റ്റോയ് മാർഗ്, ആഫ്രിക്ക അവന്യൂ റോഡ്, നീതി മാർഗ്, എ.പി.ജെ അബ്ദുൾ കലാം റോഡ് തുടങ്ങിയ 35-ൽ അധികം റോഡുകളെ വിവിധ സമയങ്ങളിൽ ഗതാഗത നിയന്ത്രണം ബാധിച്ചേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.