അങ്കാറ: തുർക്കി- ഗ്രീസ് അതിർത്തിയില്‍ മരവിച്ചു മരിച്ച 12 അഭയാർഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. യൂറോപ്പിലേക്ക് കുടിയേറുന്നതിനിടെ ഗ്രീക്ക് അതിർത്തി സുരക്ഷസേന തിരിച്ചയച്ച 22 കുടിയേറ്റക്കാരിൽ 12 പേരുടെ മൃതദേഹങ്ങളാണ് ഇപ്‌സാല അതിർത്തിക്കു സമീപം കണ്ടെത്തിയതെന്ന് തുർക്കി ആഭ്യന്തര മന്ത്രി സുലൈമാൻ സോയ്‌ലു ട്വീറ്റ് ചെയ്തു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
കണ്ടെടുത്ത എട്ട് മൃതദേഹങ്ങളുടേതെന്ന് സൂചിപ്പിക്കുന്ന ഫോട്ടോകൾ പങ്കിട്ടിരുന്നു. കടുത്ത ശൈത്യത്തെ അതിജീവിക്കാവുന്ന വസ്ത്രങ്ങളൊന്നും ഇവർക്കുണ്ടായിരുന്നില്ല. 40 ലക്ഷത്തോളം അഭയാർഥികൾ തുർക്കിയിൽ കഴിയുന്നുണ്ട്.
ആഫ്രിക്കയിൽ നിന്നും പശ്ചിമേഷ്യയിൽ നിന്നുമുള്ള അഭയാർഥികൾ യൂറോപ്പിലേക്കു കടക്കുന്ന പ്രധാനവഴികളിലൊന്നാണ് തുർക്കി- ഗ്രീസ് അതിർത്തി. 2015-2016 മുതൽ പത്ത് ലക്ഷത്തിലധികം ആളുകൾ മറ്റ് യൂറോപ്യൻ യൂനിയൻ സംസ്ഥാനങ്ങളിലേക്ക് കുടിയേറാൻ തുടങ്ങിയതോടെ തുർക്കിയിലേക്കുള്ള അഭയാർഥികളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
തുർക്കിയിൽ നിന്ന് ബോട്ടുകള്‍ വഴി കുടിയേറ്റക്കാരെ ഈജിയൻ കടലിലൂടെ ഇറ്റലിയിലേക്കു കടത്തുന്ന ഒട്ടേറെ കള്ളക്കടത്തു സംഘങ്ങളുണ്ട്. കുടിയേറ്റക്കാരെ കുത്തിനിറച്ച ബോട്ടുകൾ അപകടത്തിൽപെട്ട് കഴിഞ്ഞ മാസം ഒരു ഡസനോളം കുടിയേറ്റക്കാർ ഈജിയനിൽ മരിച്ചതായും റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.