യുദ്ധം തുടങ്ങിയതിനേക്കാൾ അവസ്ഥ മോശമായിരിക്കുന്നു; ഇറാനുമായുള്ള സമാധാന ധാരണയിൽ ട്രംപിനെ വിമർശിച്ച് മുൻ യു.എസ് പ്രസിഡന്റ് ഒബാമ

വാഷിങ്ടൺ: ഇറാൻ-യു.എസ് സമാധാന കരാറിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി മുൻ പ്രസിഡന്റ് ബരാക് ഒബാമ. അമേരിക്ക ഇറാനുമായി യുദ്ധം ആരംഭിക്കുന്നതിന് മുമ്പുള്ള പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തിയതായി തോന്നുന്നുവെന്നും അല്ലെങ്കിൽ അതിനെക്കാൾ "മോശമായിരിക്കുന്നു" എന്നും ബരാക് ഒബാമ പറഞ്ഞു. "നമ്മൾ ഇപ്പോൾ ഒരു യുദ്ധം നടത്തി, കോടിക്കണക്കിന് ഡോളർ ചെലവഴിച്ചു, നമ്മുടെ സൈന്യത്തിൽ വലിയ സമ്മർദ്ദം ചെലുത്തി. ധാരാളം ആളുകൾ മരിച്ചു. യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് നമ്മൾ എവിടെയായിരുന്നോ അവിടെ തിരിച്ചെത്തിയതായി തോന്നുന്നു, ഒരുപക്ഷേ അൽപ്പം മോശമായിരിക്കാം" - സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ഒബാമ പറഞ്ഞു. ഇറാനെതിരായ യുദ്ധത്തിന്റെ യുക്തിയെയും ചോദ്യം ചെയ്തു. "ഒരു വെടിനിർത്തൽ കാണുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. അത് നിലനിൽക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു." തന്റെ ഭരണകാലത്ത് ഉണ്ടാക്കിയ ആണവ കരാർ പ്രകാരം, ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചിരുന്നു. എന്നാൽ ഈ ഭരണകൂടം, അല്ലെങ്കിൽ ഈ ഭരണകൂടത്തിന്റെ മുൻ പതിപ്പ്, അതിൽ നിന്ന് പിന്മാറി. ഇറാൻ കൂടുതൽ ആണവ ശേഷി വികസിപ്പിക്കാൻ ഇത് കാരണമായി - ഒബാമ ചൂണ്ടിക്കാട്ടി.

2015-ലെ ഇറാൻ-യു.എസ് ആണവ കരാറിൽ നിന്ന് 2018ൽ ട്രംപ് തന്റെ ആദ്യ ഭരണകാലത്താണ് യു.എസ് പിന്മാറിയത്. ഇറാന് ആണവായുധം നേടുന്നതിൽ നിന്നോ വികസിപ്പിക്കുന്നതിൽ നിന്നോ നിയന്ത്രണം ഏർപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇറാൻ 25 വർഷത്തിലധികം ഏറ്റെടുക്കേണ്ട വിശദമായ നടപടികൾ ആ കരാർ വിശദീകരിച്ചിരുന്നുവെന്നും നിലവിലെ ധാരണാപത്രത്തിൽ രാജ്യത്തിന്റെ ആണവ പദ്ധതിയെ പൂർണമായി അഭിസംബോധന ചെയ്യുന്നില്ലെന്നും വിമർശനമുണ്ട്. ബുധനാഴ്ച രാത്രിയിലാണ് ട്രംപ് സമാധാന കരാർ ഒപ്പുവെച്ചത്. 60 ദിവസത്തേക്ക് വെടിനിർത്തൽ നടപ്പാക്കാനും ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണം അടക്കമുള്ള വിഷയങ്ങളിൽ ചർച്ചയിലൂടെ ധാരണയിലെത്താനുമാണ് വ്യവസ്ഥ.

അമേരിക്ക ധ്രുവീകരണത്തിന്റെ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യു.എസും ഇറാനും തമ്മിലുണ്ടാക്കിയ 14 ഇന ധാരണാപത്ര പ്രകാരം ലബനാൻ ഉൾപ്പെടെയുള്ള എല്ലാ മേഖലകളിലും ഉടനടി സൈനിക നടപടികൾ പൂർണമായും അവസാനിപ്പിക്കേണ്ടതുണ്ട്. കൂടാതെ ഹുർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകളുടെ സുരക്ഷിത പാത ഇറാൻ പുനഃസ്ഥാപിക്കുകയും യു.എസ് തങ്ങളുടെ നാവിക ഉപരോധങ്ങൾ നീക്കാനും ധാരണയായിട്ടുണ്ട്. ഇറാനുമേലുള്ള സാമ്പത്തിക ഉപരോധങ്ങൾ ഘട്ടങ്ങളായി പിൻവലിക്കുക, മരവിപ്പിച്ച ആസ്തികൾ വിട്ടുകൊടുക്കുക, ഇറാന്റെ എണ്ണ കയറ്റുമതിക്ക് യു.എസ് ട്രഷറിയുടെ അനുമതി നൽകുക എന്നിവയും കരാറിന്റെ ഭാഗമാണ്. 60 ദിവസത്തെ കാലാവധിക്കുള്ളിൽ ഇറാന്റെ ആണവപദ്ധതി ഉൾപ്പെടെയുള്ള തർക്കവിഷയങ്ങളിൽ ഇരുവിഭാഗവും സാങ്കേതിക ചർച്ചകളിലൂടെ അന്തിമ കരാറിലെത്തണം. യു.എസ്, ഇറാൻ, ഖത്തർ, പാകിസ്താൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് ചർച്ചയിൽ പങ്കെടുക്കുക.

Tags:    
News Summary - Obama says U.S. may be ‘worse off’ now than before Iran war

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.