സമർകന്ദ് (ഉസ്ബകിസ്താൻ): ഇന്നും നാളെയുമായി ഉസ്‌ബെക്കിസ്താനിലെ സമർകന്ദിൽ നടക്കുന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി യാത്ര തിരിച്ചു. മോദിയെ കൂടാതെ മറ്റ് അംഗരാജ്യങ്ങളുടെ ഭരണാധികാരികളായ ഉസ്ബകിസ്താൻ പ്രസിഡന്റ് ശൗകത് മിർസ്വോയവ്, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, പാകിസ്താൻ പ്രധാനമന്ത്രി ശഹബാസ് ശരീഫ്, കസാഖ്സ്താൻ പ്രസിഡന്റ് കാസിം ടൊകായേവ്, കിർഗിസ്താൻ പ്രസിഡന്റ് സാദിർ ജപാറോവ്, തജികിസ്താൻ പ്രസിഡന്റ് ഇമാമലി റഹ്മാൻ എന്നിവരും ഉച്ചകോടിയിൽ സംബന്ധിക്കും.
പുറമെ പ്രത്യേക ക്ഷണിതാക്കളായി തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ, അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവ്, അർമീനിയ പ്രധാനമന്ത്രി നികോൽ പഷിൻയാൻ, തുർക്മെനിസ്താൻ പ്രസിഡന്റ് സെർദർ ബെർദി മുഹമ്മദോവ് എന്നിവരും നിരീക്ഷകരായി ബലറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുകഷങ്കോ, ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി, മംഗോളിയൻ പ്രസിഡന്റ് ഉക്നാഗിൻ ഖുറെൽസുഖ് എന്നിവരും സംബന്ധിക്കും.
ലോകത്തിലെ 40 ശതമാനം ജനസംഖ്യയും 30 ശതമാനത്തിലേറെ ജി.ഡി.പിയും ഉൾക്കൊള്ളുന്ന എട്ട് രാജ്യങ്ങളാണ് കൂട്ടായ്മയിലുള്ളത്. സാമ്പത്തിക, സുരക്ഷ, പാരിസ്ഥിതിക മേഖലയിലെ സഹകരണം ലക്ഷ്യമാക്കി ചൈന, കസാഖ്സ്താൻ, കിർഗിസ്താൻ, റഷ്യ, തജികിസ്താൻ, ഉസ്ബകിസ്താൻ എന്നീ രാജ്യങ്ങളുടെ തലവന്മാർ 2001 ജൂൺ 15ന് ചൈനയിലെ ഷാങ്ഹായിയിൽ യോഗം ചേർന്ന് പുതിയ കൂട്ടായ്മ രൂപവത്കരിക്കുകയും 2017 ജൂണിൽ ഇന്ത്യയെയും പാകിസ്താനെയും കൂടി ഉൾപ്പെടുത്തുകയുമായിരുന്നു.
റഷ്യ, ഉസ്‌ബെക്കിസ്ഥാൻ, ഇറാൻ രാജ്യഭരണാധികാരികളുമായി പ്രധാനമന്ത്രി നയതന്ത്രതല കൂടിക്കാഴ്ച നടത്തും. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായും കൂടിക്കാഴ്ച നടത്തിയേക്കും. ഗ്രോഗ, ഹോട്ട് സ്പ്രിങ് തുടങ്ങിയ മേഖലകളിൽ നിന്ന് സൈന്യത്തെ പിൻവലിക്കണമെന്ന ഇന്ത്യയുടെ ആവശ്യം ചൈന അംഗീകരിച്ചതിന് പിന്നാലെയാണ് ഇരു നേതാക്കളും പങ്കെടുക്കുന്ന ഉച്ചകോടി നടക്കുന്നത്. ലഡാക്കിൽ ചൈന കടന്നുകയറ്റം നടത്തിയതിന് ശേഷം ഇരുവരും നേരിൽ കണ്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.