ഗസ്സ: ജബലിയ അഭയാർഥി ക്യാമ്പിലെ വീടുകൾക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 30 പേർ കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ളവരാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് സംശയം.
ഗസ്സ മുനമ്പിലെ റസിഡൻഷ്യൽ മേഖലകൾ ലക്ഷ്യമാക്കി ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാവിലെയാണ് ആക്രമണമുണ്ടായത്. ഗസ്സ നഗരത്തിന്റെ സമീപപ്രദേശമായ അൽ-സാബ്രയിലുണ്ടായ ആക്രമണത്തിൽ എട്ട് പേരും കൊല്ലപ്പെട്ടിട്ടുണ്ട്. അതേസമയം, ഗസ്സക്കുള്ള സഹായവുമായി 106 ട്രക്കുകൾ കൂടി ഈജിപ്തിൽ നിന്ന് റഫ അതിർത്തി വഴി ഫലസ്തീനിലേക്ക് എത്തി.
അതേസമയം, കര, നാവിക, വ്യോമാക്രമണം ശക്തമായി തുടരുന്ന വടക്കൻ ഗസ്സയിൽനിന്ന് കൂട്ട പലായനം തുടരുകയാണ്. തിങ്കളാഴ്ചമാത്രം 15,000 ഫലസ്തീനികളാണ് പലായനം ചെയ്തത് . ഞായറാഴ്ച 2,000ഉം തിങ്കളാഴ്ച 5,000ഉമായിരുന്നതാണ് അനേക ഇരട്ടികളായി ഉയർന്നത്. 10 ലക്ഷത്തിലേറെ പേർ താമസിച്ചിരുന്ന വടക്കൻ മേഖലയിൽ ഏകദേശം ഒരു ലക്ഷം പേരൊഴികെ എല്ലാവരും പലായനം ചെയ്തിട്ടുണ്ട്.
അവശേഷിച്ചവർകൂടി വിട്ടുപോകാൻ ഒരു മണിക്കൂർ അധിക സമയം അനുവദിച്ചതായി ഇസ്രായേൽ സൈന്യം പറയുന്നു. ദിവസവും നാലു മണിക്കൂർ നേരമാണ് സിവിലിയൻ പലായനത്തിന് വടക്കൻ ഗസ്സയിൽ ഇസ്രായേൽ ഇടവേള അനുവദിക്കുന്നത്. ഈ സമയം ഉപയോഗപ്പെടുത്തിയാണ് ആയിരങ്ങൾ കാൽനടയായി കൂട്ടപലായനം നടത്തുന്നത്. ഇന്ധനം മുടങ്ങിയതിനാൽ കാറുകളും മറ്റു വാഹനങ്ങളുമില്ലാതെ കാൽനടയായും കഴുതപ്പുറത്തേറിയുമാണ് പലായനം. 23 ലക്ഷം ഫലസ്തീനികളിൽ 15 ലക്ഷത്തിലേറെയും ഇതിനകം അഭയാർഥികളായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.