ഐക്യരാഷ്ട്രസഭയിലെ സൗദി അറേബ്യയുടെ സ്ഥിരം പ്രതിനിധി ഡോ. അബ്ദുൽ അസീസ് അൽ വാസിൽ
റിയാദ്/ന്യൂയോർക്ക്: ആഗോള ഊർജ സുരക്ഷയുടെയും അന്താരാഷ്ട്ര വ്യാപാരത്തിെന്റെയും നിർണായക പാതയായ ഹുർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്ന് വീണ്ടും ആവർത്തിച്ച് വ്യക്തമാക്കി സൗദി അറേബ്യ. ഐക്യരാഷ്ട്രസഭയിലെ സൗദി അറേബ്യയുടെ സ്ഥിരം പ്രതിനിധി ഡോ. അബ്ദുൽ അസീസ് അൽ വാസിലാണ് അന്താരാഷ്ട്ര വേദിക്കുമുന്നിൽ രാജ്യത്തിെന്റെ നിലപാട് വ്യക്തമാക്കിയത്.
മേഖലയിലെ നിലവിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത്, സ്ഥിതിഗതികൾ കൂടുതൽ വഷളാകുന്നത് തടയാനും സമാധാനം പുനഃസ്ഥാപിക്കാനും ഏകോപിതമായ അന്താരാഷ്ട്ര ഇടപെടൽ അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ജി.സി.സി രാജ്യങ്ങളും അമേരിക്കയും സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കപ്പൽ ഗതാഗത സുരക്ഷയുമായി ബന്ധപ്പെട്ട പ്രമേയത്തിന്മേലുള്ള ചർച്ചയിലാണ് സൗദി അറേബ്യ നിലപാട് കടുപ്പിച്ചത്.
സമുദ്രപാതകളിലെ ഗതാഗത സ്വാതന്ത്ര്യത്തിന്മേലുള്ള ഏതൊരു കടന്നുകയറ്റവും ആഗോള വിപണികളുടെ സുസ്ഥിരതയെയും വിതരണ ശൃംഖലകളെയും നേരിട്ട് ബാധിക്കുമെന്ന് ഡോ. അൽ വാസിൽ ചൂണ്ടിക്കാട്ടി. ചരക്ക് നീക്കം തടസ്സപ്പെടുന്നത് വഴി ലോകമെമ്പാടും ഗുരുതരമായ മാനുഷിക-സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടാകാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച്, അത്യാവശ്യ ഭക്ഷ്യവസ്തുക്കൾ, മെഡിക്കൽ സാമഗ്രികൾ, മാനുഷിക സഹായങ്ങൾ എന്നിവയുടെ സുഗമമായ നീക്കം തടസ്സപ്പെടുന്നത് വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി സമുദ്രപാതകളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ആഗോള വ്യാപാരത്തിെന്റെ നിലനിൽപ്പിന് അനിവാര്യമാണ്. സമുദ്രപാതകൾ സംരക്ഷിക്കുന്നതിനും ആഗോള സമാധാനവും സുരക്ഷയും നിലനിർത്തുന്നതിനും രാജ്യങ്ങൾ തമ്മിൽ ശക്തമായ സഹകരണം ഉണ്ടാകണമെന്ന് ഡോ. അൽ വാസിൽ ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.