ലണ്ടൻ: ഇംഗ്ലണ്ടും വെയിൽസും ഉൾപ്പെടുന്ന പ്രദേശങ്ങളിൽ 2025ൽ ജനിച്ച ആൺകുട്ടികൾക്ക് ഏറ്റവും കൂടുതൽ നൽകിയ പേര് ‘മുഹമ്മദ്’ ആണെന്ന് ഔദ്യോഗിക കണക്ക്. ഇതോടെ തുടർച്ചയായി മൂന്നാം വർഷവും (2023, 2024, 2025) മുഹമ്മദ് പ്രദേശത്തെ ആൺകുട്ടികളുടെ ഏറ്റവും ജനപ്രിയ പേരായി മാറി.
ഇംഗ്ലണ്ടിലെയും വെയിൽസിലെയും കുട്ടികളുടെ പേരുകളുടെ ഔദ്യോഗിക പട്ടിക തയ്യാറാക്കുന്ന ഓഫിസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, 2025ൽ ഏകദേശം 6,000 കുഞ്ഞുങ്ങൾക്ക് മുഹമ്മദ് എന്ന പേര് നൽകിയിട്ടുണ്ട്. രണ്ടാം സ്ഥാനത്തുള്ള നോഹ് എന്ന പേരിനേക്കാൾ ഏകദേശം 2,000 പേരുടെ വ്യത്യാസമാണ് മുഹമ്മദിന് ലഭിച്ചത്. 2023 മുതൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ യഥാക്രമം മുഹമ്മദ്, നോഹ് എന്നീ പേരുകളാണ് തുടരുന്നത്. കഴിഞ്ഞ വർഷം ഈ വ്യത്യാസം 1,580 ആയിരുന്നുവെങ്കിലും ഇത്തവണ അത് കൂടുതൽ വർധിച്ചു.
2025ലെ പട്ടികയിൽ ലിയോ മൂന്നാം സ്ഥാനത്തും ലൂക്ക നാലാം സ്ഥാനത്തുമാണുള്ളത്. ഇതോടെ മുമ്പ് മുന്നിലുണ്ടായിരുന്ന ആർഥർ, ഒലിവർ, ജോർജ് എന്നീ പേരുകൾ പിന്നിലേക്ക് നീങ്ങിയിട്ടുണ്ട്. മുഹമ്മദ് എന്ന പേര് വ്യത്യസ്തമായ സ്പെല്ലിംഗുകളിൽ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. രണ്ട് സ്പെല്ലിംഗുകളിലായി മാത്രം ഏകദേശം 2,600 കുഞ്ഞുങ്ങൾക്ക് പേര് നൽകിയിട്ടുണ്ട്. വ്യത്യസ്ത സ്പെല്ലിംഗുകൾ ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഒരൊറ്റ പേരായി കണക്കാക്കുന്നില്ല. അതിനാൽ ഓരോ സ്പെല്ലിംഗും പ്രത്യേകമായാണ് പട്ടികയിൽ ഉൾപ്പെടുത്തുന്നത്.
പെൺകുട്ടികൾക്ക് ഏറ്റവും കൂടുതൽ നൽകിയ പേര് ഒലീവിയ എന്നാണ്. തുടർന്ന് ലിലി, അമേലിയ, ഐല, ഫ്‌ളോറൻസ് എന്നീ പേരുകളാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടംപിടിച്ചത്. കണക്കുകൾ പ്രകാരം മുഹമ്മദ് എന്ന പേര് 1997ലാണ് ആദ്യമായി ആദ്യ 100 പേരുകളുടെ പട്ടികയിൽ ഇടം നേടിയത്.
2016 മുതൽ ഇത് സ്ഥിരമായി ആദ്യ പത്ത് സ്ഥാനങ്ങളിൽ തുടരുകയാണ്. എന്നാൽ 1954ൽ തന്നെ മുഹമ്മദ് എന്ന പേരിന്റെ മൂന്ന് വ്യത്യസ്ത സ്പെല്ലിംഗുകൾ ആദ്യ 100 പേരുകളുടെ പട്ടികയിൽ ഉണ്ടായിരുന്നുവെന്നും രേഖകളുണ്ട്. ബ്രിട്ടനിലെ മുസ്‍ലിം ജനസംഖ്യയുടെ വർധനയാണ് മുഹമ്മദ് എന്ന പേരിന്റെ ജനപ്രീതി ഉയരാൻ പ്രധാന കാരണങ്ങളിന്നെന്ന് അധികൃതർ മുമ്പ് വ്യക്തമാക്കിയിരുന്നു. നിലവിൽ ബ്രിട്ടനിലെ മുസ്‍ലിം ജനസംഖ്യ ഏകദേശം 40 ലക്ഷം ആണ്. ഇത് രാജ്യത്തെ ആകെ ജനസംഖ്യയുടെ ഏകദേശം 6 ശതമാനമാണ്.
ബ്രിട്ടനിലെ മിക്ക ജനപ്രിയ പേരുകൾക്കും ബ്രിട്ടീഷ് ഉത്ഭവമല്ലെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നുണ്ട്. സ്കാൻഡിനേവിയൻ, ഇറ്റാലിയൻ, ഹീബ്രു തുടങ്ങിയ പാരമ്പര്യത്തിലെ നാമങ്ങൾ ഏറെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.