മുജ്തബ അലി ഖാംനഈ
തെഹ്റാൻ: പിതാവും മുൻഗാമിയുമായ ആയത്തുല്ല അലി ഖാംനഈയുടെ രക്തസാക്ഷിത്വത്തിന് പകരം ചോദിക്കുമെന്ന് ഇറാൻ പരാമോന്നത നേതാവായ മുജ്തബ അലി ഖാംനഈ. ഖാംനഈയുടെ മരണത്തിന് പ്രതികാരം ചോദിക്കുക എന്നത് രാജ്യത്തിന്‍റെ ആവശ്യമാണെന്നും തങ്ങളത് തീർച്ചയായും നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ടെലിഗ്രാം അക്കൗണ്ടിലൂടയാണ് മുജ്തബ ഇക്കാര്യം അറിയിച്ചത്. ഖാംനഈയുടെ മയ്യിത്ത് ജന്മദേശമായ മശ്ഹദിലെ ഇമാം റിസാ കുടീരത്തിൽ ഖബറടക്കിയതിനു പിന്നാലെയാണ് മുജ്തബയുടെ സന്ദേശം പുറത്തുവന്നത്. ഇസ്രായേലിന്റെ ഭീഷണി നിലനിൽക്കുന്ന സാഹര്യത്തിൽ മുജ്തബ പിതാവിന്‍റെ അന്ത്യകർമങ്ങളിൽ പങ്കെടുത്തിരുന്നില്ല. ഫെബ്രുവരി 28ന് യു.എസ്-ഇസ്രായേൽ സംയുക്താക്രമണത്തിലാണ് 86കാരനായ ഖാംനഈ കൊല്ലപ്പെടുന്നത്. ദശലക്ഷങ്ങൾ പങ്കെടുത്ത, ആറുദിവസം നീണ്ടുനിന്ന അതിവിപുലമായ ചടങ്ങുകൾക്കൊടുവിലാണ് ജന്മദേശമായ മശ്ഹദിലെ ഇമാം റിസാ കുടീരത്തിൽ ആയത്തുല്ല അലി ഖാംനഈക്ക് അന്ത്യവിശ്രമം ഒരുക്കിയത്. മയ്യിത്ത് നമസ്കാരത്തിന് നേതൃത്വം നൽകിയത് മകൻ മുസ്തഫ ഖാംനഈയായിരുന്നു.
‘പിതാവിന്‍റെയും യുദ്ധങ്ങളിൽ രക്തസാക്ഷികളായവരുടയും രക്തത്തിന് പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്യുന്നു’ -മുജ്തബ സന്ദേശത്തിൽ പറഞ്ഞു. പിതാവിന്‍റെ വിലാപ യാത്രയിൽ പങ്കെടുത്തവർക്ക് അദ്ദേഹം നന്ദി പറയുകയും ചെയ്തു. അതേസമയം, ഇടക്കാല കരാർ പാലിക്കുന്നതിൽ അമേരിക്ക വരുത്തിയ വീഴ്ചക്കെതിരെ രൂക്ഷ വിമർശനവുമായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി രംഗത്തുവന്നു. അമേരിക്കൻ ഭരണകൂടത്തിന്റെ നിലപാടുകൾ നേരത്തെ ഉണ്ടാക്കിയ ധാരണകളുടെ ലംഘനമാണെന്നും വിശ്വാസ്യതക്ക് നിരക്കാത്ത നടപടികളാണ് വാഷിങ്ടണിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യു.എസും തമ്മിൽ ധാരണയായ കരാറിലെ ഒമ്പതാം ഖണ്ഡിക ലംഘിക്കുന്ന യു.എസ് ട്രഷറി സെക്രട്ടറിയുടെ നടപടി ഒട്ടും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കരാർ പ്രകാരമുള്ള വ്യവസ്ഥതകൾ ഇറാൻ ഇതുവരെ പാലിച്ചിട്ടുണ്ട്. എന്നാൽ അമേരിക്ക തുടർച്ചയായി കരാർ ലംഘനങ്ങൾ നടത്തുകയും നയതന്ത്രപരമായ തെറ്റുകൾ ആവർത്തിക്കുകയും ചെയ്യുന്നുവെന്ന് അരാഗ്ചി ആരോപിച്ചു.
അമേരിക്കയുമായി ചർച്ചകൾക്ക് ഇറാൻ താല്പര്യം പ്രകടിപ്പിച്ചെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദങ്ങൾ ഇറാൻ തള്ളിക്കളഞ്ഞിട്ടുണ്ട്. വാഷിങ്ടണുമായുള്ള ചർച്ചകൾക്കായി ഒരു അഭ്യർഥനയും നടത്തിയിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വക്താവ് ഇസ്മായിൽ ബഖായി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.