മക്കക്ക് സമീപം ഹൂതി ഡ്രോൺ ആക്രമണശ്രമം; തകർത്ത് സൗദി വ്യോമപ്രതിരോധം
റിയാദ്: വിശുദ്ധ നഗരമായ മക്കക്ക് തെക്ക് ഭാഗത്ത് ഹൂതികളുടെ ഡ്രോൺ ആക്രമണശ്രമം. സൗദി വ്യോമപ്രതിരോധ സേന ഡ്രോൺ തടഞ്ഞ് തകർത്തതായി യെമൻ സർക്കാരിനെ പിന്തുണക്കുന്ന സഖ്യസേനയാണ് അറിയിച്ചിരിക്കുന്നത്.
ചൊവ്വാഴ്ച വൈകിട്ട് 6.50ഓടെയാണ് ഡ്രോൺ സൗദി റോയൽ എയർ ഡിഫൻസ് ഫോഴ്സ് തടഞ്ഞതെന്ന് സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി പറഞ്ഞു. മക്കയിലെ നിരോധിത വ്യോമപരിധിയിൽ പ്രവേശിക്കുന്നതിന് മുമ്പായിരുന്നു ഡ്രോൺ തകർത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
മക്കയെ ലക്ഷ്യമിട്ട് ഹൂതികൾ നടത്തുന്ന രണ്ടാമത്തെ ശ്രമമാണിതെന്നും അൽ മാലികി ആരോപിച്ചു. 2017 ജൂലൈ 27ന് ഹൂതികൾ മക്ക ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ച സംഭവവും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകമെമ്പാടുമുള്ള മുസ്‍ലിംകളുടെ പ്രധാന തീർഥാടന കേന്ദ്രമായ മക്കയെ ലക്ഷ്യമിട്ടുള്ള നീക്കം തീർഥാടകരെയും പൗരന്മാരെയും താമസക്കാരെയും അപകടത്തിലാക്കാനും ഭീതിയിലാക്കാനും ലക്ഷ്യമിട്ടുള്ളതാണെന്ന് അൽ മാലികി പറഞ്ഞു.
രണ്ട് വിശുദ്ധ പള്ളികളുടെയും തീർഥാടകരുടെയും സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭാവിയിലും ഹൂതി ആക്രമണങ്ങൾ തടയുന്നതിനും പ്രതിരോധിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സഖ്യസേന മടിക്കില്ലെന്നും അൽ മാലികി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം സൗദി അറേബ്യക്ക് നേരെ ഹൂതി ആക്രമണ ഭീഷണി തുടരുന്ന പശ്ചാത്തലത്തിൽ അൽ ഉല, യാംബു, ത്വാഇഫ്, ജിസാൻ, ജിദ്ദ, ഖമീസ് മുഷൈത്, അബഹ എന്നീ നഗരങ്ങളിലും ഗവർണറേറ്റുകളിലും മുൻകരുതൽ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിരുന്നു. പിന്നീട് അപകടസാധ്യത പൂർണമായും ഒഴിഞ്ഞതായി സൗദി ജനറൽ ഡയറക്റ്ററേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിക്കുകയും ചെയ്തു.
ദേശീയ അടിയന്തര മുന്നറിയിപ്പ് പ്ലാറ്റ്‌ഫോം വഴിയാണ് മുൻകൂട്ടി ജാഗ്രതാ നിർദ്ദേശങ്ങൾ കൈമാറിയിരുന്നത്. ഭാവിയിലും സമാനമായ അപായ സൂചനകൾ ലഭിക്കുന്നപക്ഷം നിർദ്ദേശിക്കപ്പെടുന്ന സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിക്കണമെന്ന് അധികൃതർ ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.