മോസ്കോ: ഈസ്റ്റർ ദിനത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിനാണ് പ്രഖ്യാപനം നടത്തിയത്. എന്നാൽ, വെടിനിർത്തൽ പ്രഖ്യാപനത്തോട് യുക്രെയ്ൻ പ്രതികരിച്ചിട്ടില്ല.
ഇന്ന് ആറ് മണി മുതൽ ഈസ്റ്റർ ദിനത്തിൽ അർധരാത്രിവരെ വെടിനിർത്തൽ പ്രഖ്യാപിക്കുകയാണെന്നാണ് പുടിൻ അറിയിച്ചത്. റഷ്യൻ സൈനിക മേധാവി വലേരി ഗെർസിനോവിനോട് സംസാരിക്കുമ്പോഴായിരുന്നു പ്രഖ്യാപനം. റഷ്യയുടെ ഉദാഹരണം യുക്രെയ്ൻ പിന്തുടരുമെന്നാണ് പ്രതീക്ഷയെന്നും പുടിൻ പറഞ്ഞു. വെടിനിർത്തൽ സമയത്തെ യുക്രെയ്നിന്റെ പ്രവർത്തനങ്ങൾ അതിന്റെ സമാധാന സന്നദ്ധത വെളിപ്പെടുത്തുമെന്നും പുടിൻ കൂട്ടിച്ചേർത്തു.
യുക്രെയ്നിന്റെ ഭാഗത്ത് നിന്ന് എതെങ്കിലും തരത്തിലുള്ള പ്രകോപനമുണ്ടായാൽ തിരിച്ചടിക്കാൻ തയാറാണെന്നും പുടിൻ അറിയിച്ചു. മാനുഷിക ആവശ്യങ്ങൾക്കാണ് വെടിനിർത്തുന്നത്. റഷ്യൻ സംയുക്ത സേനയുടെ സ്ഥിതി നിരീക്ഷിക്കുമെന്നും റഷ്യൻ പ്രതിരോധമന്ത്രാലയം ടെലിഗ്രാം സന്ദേശത്തിൽ വ്യക്തമാക്കി.
കഴിഞ്ഞ മാസം ഊർജ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണം നിർത്താമെന്ന് പുടിൻ സമ്മതിച്ചിരുന്നു. ഡോണാൾഡ് ട്രംപുമായുള്ള ഫോൺ സംഭാഷണത്തിന് പിന്നാലെയായിരുന്നു ഊർജകേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണം നിർത്തുമെന്ന് പുടിൻ അറിയിച്ചത്. എന്നാൽ, യുക്രെയ്ൻ ഈ ധാരണ ലംഘിക്കുകയാണെന്ന് റഷ്യ ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.