നെബ്രാസ്ക (യു.എസ്): അമേരിക്കയിലെ നെബ്രാസ്ക സംസ്ഥാനത്ത് പടർന്നുപിടിച്ച കാട്ടുതീയിൽ വൻ നാശനഷ്ടം. സംസ്ഥാന ചരിത്രത്തിൽ ഇതുവരെയുണ്ടായ ഏറ്റവും വലിയ കാട്ടുതീയിൽ ഇതുവരെ ഏഴര ലക്ഷത്തിലധികം ഏക്കർ ഭൂമി കത്തിയമർന്നു. തീപിടുത്തത്തിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ 86കാരിയായ റോസ് വൈറ്റ് എന്ന വയോധിക കൊല്ലപ്പെട്ടതായും ഔദ്യോഗിക റിപ്പോർട്ടുകൾ സ്ഥിരീകരിച്ചു.
നാല് പ്രധാന മേഖലകളിലായാണ് നിലവിൽ തീ പടരുന്നത്. ഇതിൽ 'മോറിൽ കൗണ്ടി'യിൽ മാത്രം 5.7 ലക്ഷത്തിലധികം ഏക്കർ കത്തിനശിച്ചു. ശക്തമായ കാറ്റും വരണ്ട കാലാവസ്ഥയുമാണ് സ്ഥിതിഗതികൾ വഷളാക്കിയത്. വൈദ്യുതി ലൈനിൽ നിന്നുണ്ടായ തകരാറാണ് വൻ തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംസ്ഥാനത്തെ കന്നുകാലി വളർത്തൽ മേഖലയെയും ഇത് സാരമായി ബാധിച്ചിട്ടുണ്ട്. ഏകദേശം 35,000 കന്നുകാലികളുടെ തൊഴുത്തുകൾ ഇതിനോടകം കത്തിയമർന്നു.
നെബ്രാസ്ക ഗവർണർ ജിം പില്ലൻ സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നാഷനൽ ഗാർഡ് അംഗങ്ങളും നൂറുകണക്കിന് സന്നദ്ധപ്രവർത്തകരും ഉൾപ്പെടെ രണ്ടായിരത്തിലധികം പേരാണ് തീയണക്കാൻ പരിശ്രമിക്കുന്നത്. ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് ആകാശമാർഗവും വെള്ളമൊഴിക്കുന്നുണ്ട്. അയൽ സംസ്ഥാനമായ ഐയവയും സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്.
പലയിടങ്ങളിലും ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. ദുരിതബാധിതർക്കായി റെഡ് ക്രോസ് ഉൾപ്പെടെയുള്ള സംഘടനകൾ താൽക്കാലിക അഭയകേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ സഹായത്തിനായി വൈറ്റ് ഹൗസുമായി ചർച്ചകൾ നടത്തിവരികയാണെന്നും ഗവർണർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.