മോസ്കോ: ദക്ഷിണ യുക്രെയ്നിലെ ഖേഴ്സൺ നഗരത്തിൽനിന്നുള്ള സിവിലിയൻ പലായനം പൂർത്തിയായതായി റഷ്യ അറിയിച്ചു. ഇവിടെനിന്ന് പൊതുജനങ്ങൾ ഒഴിഞ്ഞുപോകണമെന്ന് നേരത്തേ റഷ്യ നിർദേശം നൽകിയിരുന്നു. അധിനിവേശത്തെ തുടർന്ന് റഷ്യ ഹിതപരിശോധന നടത്തി ഏകപക്ഷീയമായി രാജ്യത്തോട് കൂട്ടിച്ചേർത്ത നാല് പ്രദേശങ്ങളിലൊന്നാണ് ഖേഴ്സൺ. കൂട്ടിച്ചേർത്തതായി പ്രഖ്യാപിച്ചെങ്കിലും റഷ്യക്ക് പൂർണ ആധിപത്യം ഇവിടെയില്ല. റഷ്യൻ നിയന്ത്രണത്തിലായ പട്ടണങ്ങളിൽ ഏറ്റവും ജനസാന്ദ്രതയുണ്ടായിരുന്നതാണ് ഖേഴ്സൺ.
മൂന്നുലക്ഷത്തോളം ജനസംഖ്യയുണ്ടായിരുന്ന പട്ടണത്തിലെ ഏറെപ്പേരും നാടുവിട്ടിട്ടുണ്ട്. 2014ൽ റഷ്യ പിടിച്ചെടുത്ത ക്രീമിയയിലേക്കുള്ള ഏക കരമാർഗവും യുക്രെയ്നെ വിഭജിക്കുന്ന ഡൈനിപ്പർ നദിയുടെ കര ഉൾപ്പെടുന്നതുമാണ് ഖേഴ്സൺ. സിവിലിയൻ ഒഴിപ്പിക്കൽ പൂർണമായസ്ഥിതിക്ക് വരുംദിവസങ്ങളിൽ ഖേഴ്സൺ നഗരത്തിലെ ആധിപത്യത്തിനായി കനത്ത യുദ്ധം നടക്കുമെന്നാണ് വിലയിരുത്തൽ. കരയുദ്ധത്തിലെ തിരിച്ചടി യുക്രെയ്നിലെ നീക്കങ്ങൾ ദുർബലമാക്കുന്ന സാഹചര്യത്തിൽ വ്യോമാക്രമണം ശക്തമാക്കാനാണ് റഷ്യയുടെ പദ്ധതി. റഷ്യൻ സേനയോടൊപ്പം ചേർന്ന 23 ചെചൻ സൈനികർ ഈ ആഴ്ച ഖേഴ്സണിൽ കൊല്ലപ്പെട്ടതായി ചെചൻ നേതാവ് റംസാൻ കദിറോവ് അറിയിച്ചു.
അതിനിടെ ഖേഴ്സണിലെ സൈനികനഷ്ടം മറച്ചുപിടിക്കാനും പരിഭ്രാന്തി ഒഴിവാക്കാനുമാണ് റഷ്യ ശ്രമിക്കുന്നതെന്ന് യുക്രെയ്ൻ പ്രതികരിച്ചു. സോവിയറ്റ് കാലത്തെ നാടുകടത്തലിനോടാണ് യുക്രെയ്ൻ ഖേഴ്സണിലെ ഒഴിപ്പിക്കലിനെ താരതമ്യംചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.