ഇസ്‍ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സഈദിനെ വിട്ടുകിട്ടാനുള്ള ഇന്ത്യയുടെ അപേക്ഷ സ്വീകരിച്ചതായി പാകിസ്‍താൻ. എന്നാൽ ഇന്ത്യയും പാകിസ്‍യാനും തമ്മിൽ ഉഭയകക്ഷി കൈമാറൽ ഉടമ്പടി നിലവിലില്ലെന്നും പാക് വിദേശകാര്യ മന്ത്രാലയ വക്താവ് മുംതാസ് സഹ്റ ബലോച് പറഞ്ഞു. ഹാഫിസ് സഈദിനെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് ഇന്ത്യ അപേക്ഷ നൽകിയത്. മുംബൈ ഭീകരാക്രമണമടക്കം ഇന്ത്യയിൽ നിരവധി കേസുകളിൽ പ്രതിചേർക്കപ്പെട്ട വ്യക്തിയാണ് ഹാഫിസ് സഈദ്.
യു.എൻ ഭീകരപട്ടികയിൽ പെടുത്തിയ ഹാഫിസ് സഈദ് നിരോധിത ഭീകരസംഘടനയായ ലഷ്‍കറെ ത്വയ്യിബയുടെ സ്ഥാപകനാണ്. 2019 ജൂലൈ 17 മുതൽ ജയിലിലാണ് സഈദ്. തീവ്രവാദത്തിന് ധനസഹായം നൽകിയതിനാണ് സഈദിനെ ലാഹോർ കോടതി 33 വർഷം തടവിന് ശിക്ഷിച്ചത്. യൂറോപ്യൻ യൂനിയനും സഈദിനെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു.
ഹാഫിസ് സഈദിന്റെ രാഷ്ട്രീയ പ്രസ്ഥാനമാണ് മർകസി മുസ്‍ലിം ലീഗ്. ഫെബ്രുവരിയിൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കാനിരിക്കുകയാണ് ഈ പാർട്ടി. ഹാഫിസ് സയീദിന്റെ മകൻ തൽഹ സയീദ് മത്സരിക്കുമെന്ന് ലാഹോർ, ഡോൺ പത്രം റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.