'യുദ്ധം ആഗ്രഹിക്കുന്നവർക്ക് മാനസികരോഗമാണ്': ഇറാന് മേൽ ആണവാക്രമണത്തിന് യു.എൻ ഒരുങ്ങുന്നുവെന്ന് ആരോപണം; നയതന്ത്രജ്ഞൻ രാജി വെച്ചു

ന്യൂയോർക്ക്: ഇറാനെതിരായ സൈനിക നീക്കങ്ങളിൽ ഐക്യരാഷ്ട്രസഭ ആണവായുധ പ്രയോഗത്തിന് തയാറെടുക്കുന്നുവെന്ന ഗുരുതര ആരോപണവുമായി മുതിർന്ന നയതന്ത്രജ്ഞൻ രംഗത്ത്. പാട്രിയോട്ടിക് വിഷൻ അസോസിയേഷന്റെ യു.എന്നിലെ പ്രതിനിധിയായി 12 വർഷത്തോളം സേവനമനുഷ്ഠിച്ച മുഹമ്മദ് സഫയാണ് പദവി രാജിവെച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയത്. മനുഷ്യരാശിക്കെതിരെയുള്ള ഈ ക്രൂരതക്ക് സാക്ഷിയാകാനോ അതിന്റെ ഭാഗമാകാനോ തനിക്ക് കഴിയില്ലെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം തന്റെ നയതന്ത്ര ജീവിതം അവസാനിപ്പിച്ചത്.

തന്റെ എക്സിലൂടെയാണ് സഫ തന്റെ രാജി പ്രഖ്യാപിച്ചത്. തെഹ്‌റാൻ നഗരത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ച വാക്കുകൾ ഇങ്ങനെ: "യുദ്ധക്കൊതിയന്മാരായ ആളുകൾ ബോംബിടാൻ കൊതിക്കുന്ന തെഹ്‌റാൻ നഗരമാണിത്. ഇതൊരു വിജനമായ മരുഭൂമിയല്ല. ഒരു കോടിയോളം ആളുകൾ താമസിക്കുന്ന നഗരമാണിത്. അവിടെ സാധാരണക്കാരായ മനുഷ്യരും കുഞ്ഞുങ്ങളും വളർത്തുമൃഗങ്ങളുമുണ്ട്. വാഷിങ്ടണിലോ, ലണ്ടനിലോ, പാരീസിലോ ആണവായുധം പ്രയോഗിക്കുന്നത് സങ്കൽപ്പിച്ചു നോക്കൂ. യുദ്ധം ആഗ്രഹിക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയുന്നു? നിങ്ങൾ രോഗികളാണ്."


ആണവ മഞ്ഞുകാലം ഉണ്ടാകുന്നതിന് മുമ്പ് ലോകം ഉണരണമെന്നും ഈ രഹസ്യം പുറത്തുവിടാനാണ് താൻ നയതന്ത്ര കരിയർ ഉപേക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐക്യരാഷ്ട്രസഭയിലെ ചില മുതിർന്ന ഉദ്യോഗസ്ഥർ ശക്തമായ ചില ലോബികൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മിഡിൽ ഈസ്റ്റിലെ സാഹചര്യം ലോകം കുറച്ചുകാണുകയാണെന്നും ഭയാനകമായ ദുരന്തം തടയാൻ ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിക്കണമെന്നും സഫ ആഹ്വാനം ചെയ്തു. ആണവായുധ പ്രയോഗം ലോകത്തെ തന്നെ ഇല്ലാതാക്കുന്ന പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇതിനിടെ ഇറാനിൽ സൈനിക നടപടികൾ വ്യാപിപ്പിക്കാൻ അമേരിക്ക തയാറെടുക്കുന്നതായുള്ള റിപ്പോർട്ടുകളുണ്ട്. ഗ്രൗണ്ട് റെയ്ഡുകൾ മുതൽ സൈനിക വിന്യാസം വരെ അമേരിക്കയുടെ പരിഗണനയിലുണ്ടെന്നാണ് സൂചന. എന്നാൽ വൈറ്റ് ഹൗസ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് അറിയിക്കുന്നത്. വാഷിങ്ടണിന്റെ പ്രസ്താവനകളും സൈനിക ഒരുക്കങ്ങളും തമ്മിൽ വലിയ വൈരുദ്ധ്യമുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. 

Tags:    
News Summary - quot;Possible Nuclear Weapon In Iran; Official Linked To UN Quits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.