മോസ്കോ: യുക്രെയ്ൻ യുദ്ധത്തിൽ നിലപാട് കടുപ്പിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. റഷ്യൻ സൈന്യം യുദ്ധക്കളത്തിൽ ഓരോ ദിവസവും മുന്നേറുകയാണെന്ന് അവകാശപ്പെട്ട പുടിൻ, യുക്രെയ്ൻ വിട്ടുവീഴ്ചക്ക് തയാറാണെങ്കിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ട് വെച്ച സമാധാന നിർദേശങ്ങൾ അംഗീകരിക്കാൻ താൻ തയാറാണെന്നും വ്യക്തമാക്കി.
റഷ്യയുടെ വാർഷിക സാമ്പത്തിക ഫോറത്തിന്റെ ഭാഗമായി അന്താരാഷ്ട്ര മാധ്യമങ്ങളുടെ എഡിറ്റർമാരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. യുദ്ധം അവസാനിപ്പിക്കാൻ പുടിൻ നേരിട്ട് ചർച്ചക്ക് വരണമെന്ന് ആവശ്യപ്പെട്ട് യുക്രെയ്ൻ പ്രസിഡന്റ് വ്ലോദിമിർ സെലൻസ്കി തുറന്ന കത്തെഴുതിയതിന് പിന്നാലെയാണ് പുടിന്റെ ഈ പ്രതികരണം. ചർച്ചക്ക് തയാറായില്ലെങ്കിൽ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും സെലൻസ്കി കത്തിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ കത്തിന്റെ പൂർണ്ണരൂപം പുടിൻ വിശദമായി വായിച്ചിട്ടില്ലെന്ന് ക്രെംലിൻ വക്താവ് അറിയിച്ചു. ഇരു നേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത് നന്നായിരിക്കുമെന്ന് ട്രംപും പ്രതികരിച്ചു.
റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധം അഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോൾ തങ്ങളുടെ സൈനിക-വ്യവസായിക കരുത്ത് കൂടുതൽ ശക്തമാണെന്ന് പുടിൻ അവകാശപ്പെട്ടു. അടുത്തിടെ 2,500 ചതുരശ്ര കിലോമീറ്ററോളം യുക്രെയ്ൻ പ്രദേശം റഷ്യൻ സൈന്യം പിടിച്ചെടുത്തതായും പുടിൻ പറഞ്ഞു. "യുദ്ധഭൂമിയിൽ റഷ്യയുടെ മുന്നേറ്റം തുടരുകയാണ്. ലുഹാൻസ്ക് പ്രദേശം മുഴുവനായും ഇപ്പോൾ റഷ്യയുടെ പൂർണ്ണ നിയന്ത്രണത്തിലാണ്. ഡോണെറ്റ്സ്കിന്റെ 85 ശതമാനവും സപ്പോറീഷ്യയുടെ 80 ശതമാനവും ഞങ്ങൾ പിടിച്ചെടുത്തു കഴിഞ്ഞു." വ്ലാദിമിർ പുടിൻ അവകാശപ്പെട്ടു.
കഴിഞ്ഞ വർഷം അലാസ്കയിലെ ആങ്കറേജിൽ വെച്ച് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്ത വിട്ടുവീഴ്ചകൾക്ക് യുക്രെയ്ൻ തയ്യാറാകണമെന്നാണ് പുടിന്റെ ആവശ്യം. കിഴക്കൻ ഡോൺബാസ് പ്രദേശം പൂർണ്ണമായും റഷ്യക്ക് വിട്ടുനൽകണമെന്നതാണ് ഇതിൽ പ്രധാനം. എന്നാൽ, ഇത് ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതത്തെ ബാധിക്കുമെന്നും യുക്രെയ്ന്റെ സുരക്ഷയെ കൂടുതൽ അപകടത്തിലാക്കുമെന്നും ചൂണ്ടിക്കാട്ടി സെലൻസ്കി ഈ നിർദേശം തള്ളിയിട്ടുണ്ട്. നിലവിൽ ട്രംപ് ഇറാൻ യുദ്ധത്തിന്റെ തിരക്കുകളിലാണെന്നും, അതിനാൽ യുക്രെയ്നെ ചർച്ചക്ക് പ്രേരിപ്പിക്കാൻ യൂറോപ്യൻ യൂണിയൻ മുൻകൈ എടുക്കണമെന്നും പുടിൻ കൂട്ടിച്ചേർത്തു.
എന്നാൽ, റഷ്യയിൽ പണപ്പെരുപ്പവും ഇന്ധനക്ഷാമവും രൂക്ഷമാണെന്നും യുക്രെയ്ന്റെ ആക്രമണങ്ങളിൽ റഷ്യൻ ജനത മടുത്തതായും സെലൻസ്കി കത്തിൽ ചൂണ്ടിക്കാട്ടി. ശരിയായ തീരുമാനമെടുത്തില്ലെങ്കിൽ പുടിന്റെ രാഷ്ട്രീയ ഭാവി തന്നെ അപകടത്തിലാകുമെന്നും സെലൻസ്കി മുന്നറിയിപ്പ് നൽകി.
എന്നാൽ റഷ്യയുടെ അത്യാധുനിക അണുബോംബ് വഹിക്കാൻ ശേഷിയുള്ള 'ഒരേഷ്നിക്' ഹൈപ്പർസോണിക് മിസൈൽ ഇതുവരെ യുക്രെയ്നിൽ പൂർണ്ണതോതിൽ പ്രയോഗിച്ചിട്ടില്ലെന്നും, നിലവിൽ പരീക്ഷണങ്ങൾ മാത്രമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനവാസമേഖലകൾ ഉൾപ്പെടെയുള്ള തന്ത്രപ്രധാന ലക്ഷ്യങ്ങളിൽ ഈ മിസൈൽ ഭാവിയിൽ പ്രയോഗിക്കുന്നത് ആലോചനയിലുണ്ടെന്ന് പുടിൻ മുന്നറിയിപ്പ് നൽകി. 5,000 കിലോമീറ്ററിലധികം പരിധിയുള്ള ഈ മിസൈലിനെ തടുക്കാൻ ആർക്കും കഴിയില്ലെന്നാണ് റഷ്യയുടെ അവകാശവാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.