മോസ്കോ: യുക്രെയ്ൻ വിഷയത്തിൽ പുതിയ ഉപരോധങ്ങൾ ചുമത്താനാണ് നീക്കമെങ്കിൽ യു.എസ്-റഷ്യ ബന്ധം പൂർണമായി തകരുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിെൻറ മുന്നറിയിപ്പ്. യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായുള്ള ടെലിഫോൺ സംഭാഷണത്തിനിടെയാണ് പുടിൻ ഇക്കാര്യം വ്യക്തമാക്കിയതെന്ന് റഷ്യൻ പാർലമെന്റ് വക്താവ് യൂറി ഉഷകോവ് പറഞ്ഞു.
വ്യാഴാഴ്ച രാത്രി വൈകിയാണ് ഇരുനേതാക്കളും 50 മിനിറ്റ് നേരം ഫോണിൽ സംസാരിച്ചത്. ഈ മാസം രണ്ടാംതവണയാണ് പുടിനും ബൈഡനും ടെലിഫോൺ സംഭാഷണം നടത്തുന്നത്. റഷ്യക്കെതിരെ ഉപരോധം ചുമത്താനാണ് നീക്കമെങ്കിൽ വലിയ അബദ്ധമായിരിക്കുമെന്നും അത് സംഭവിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പുടിൻ ഓർമിപ്പിച്ചതായി യൂറി ഉഷകോവ് മാധ്യമങ്ങളെ അറിയിച്ചു.
യുക്രെയ്നുമായുള്ള അതിർത്തിയിലേക്ക് റഷ്യ ഒരു ലക്ഷം സൈനികരെ അയച്ചതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിന് ആക്കം കൂടിയത്.
യുക്രെയ്നെ ആക്രമിച്ചാൽ യു.എസ് ഉൾപ്പെടെയുള്ള അണികൾ നോക്കിനിൽക്കില്ലെന്ന് ബൈഡൻ മുന്നറിയിപ്പു നൽകിയിരുന്നു. യുക്രെയ്ൻ വിഷയത്തിൽ സംഘർഷത്തിന് അയവുവരുത്തണമെന്ന് ബൈഡൻ ആവശ്യപ്പെട്ടു. എന്നാൽ യുക്രെയ്നെ ആക്രമിക്കാൻ പദ്ധതിയില്ലെന്ന് റഷ്യ വ്യക്തമാക്കിയിരുന്നു.
യു.എസും നാറ്റോ രാജ്യങ്ങളും റഷ്യയുടെ അതിർത്തിക്ക് സമീപം ആയുധങ്ങൾ സ്ഥാപിക്കുന്നത് രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നുവെന്നും പുടിൻ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.