നാസർ അൽ ഹെയ്ൻ
കുവൈത്ത് സിറ്റി: മത വിദ്വേഷം, മതപരമായ വിശുദ്ധികൾ നശിപ്പിക്കൽ എന്നിവക്കെതിരെ ഇടപെടണമെന്നാവശ്യപ്പെട്ട് ഇസ്ലാമിക് രാജ്യങ്ങൾ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിനെ (യു.എൻ.എച്ച്.ആർ.സി) സമീപിക്കുന്നു.ഇതിന്റെ ഭാഗമായി യു.എൻ.എച്ച്.ആർ.സി മുമ്പാകെ ഇസ്ലാമിക് രാജ്യങ്ങൾ പ്രത്യേക പ്രമേയം അവതരിപ്പിക്കും. വിവേചനം, ശത്രുത, അക്രമം എന്നിവയുടെ അടിസ്ഥാനത്തിലുള്ള എല്ലാത്തരം മത വിദ്വേഷങ്ങളും ഇല്ലാതാക്കാനാണ് പ്രമേയം ലക്ഷ്യമിടുന്നതെന്ന് യു.എന്നിലെയും ജനീവയിലെ മറ്റ് അന്താരാഷ്ട്ര സംഘടനകളിലെയും കുവൈത്തിന്റെ സ്ഥിരം പ്രതിനിധി അംബാസഡർ നാസർ അൽ ഹെയ്ൻ വ്യക്തമാക്കി.
പ്രമേയത്തിന്റെ കരട് തയാറാക്കുന്നതിൽ കുവൈത്തും പങ്കാളികളാണ്. ചൊവ്വാഴ്ച യു.എൻ.എച്ച്.ആർ.സിക്ക് മുമ്പാകെ പദ്ധതി ചർച്ച ചെയ്യുമെന്നും മനുഷ്യാവകാശങ്ങളുടെ സാർവത്രിക പ്രഖ്യാപനം, പൗര-രാഷ്ട്രീയ അവകാശങ്ങൾ സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടി, എല്ലാത്തരം വംശീയ വിവേചനങ്ങളും ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര കൺവെൻഷൻ എന്നിവ നടപ്പാക്കേണ്ടതിന്റെ പ്രാധാന്യം ആവർത്തിക്കുമെന്നും നാസർ അൽ ഹെയ്ൻ കൂട്ടിച്ചേർത്തു.
ഇസ്ലാമിക രാജ്യങ്ങൾക്കിടയിൽ ഏകകണ്ഠമായ കരാറുണ്ടെന്നും അവഹേളന സംഭവങ്ങളുടെ അപകടങ്ങളെക്കുറിച്ച് പൊതുവായ അറിവുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിവിൽ, പൊളിറ്റിക്കൽ റൈറ്റ്സ് സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടിയുടെ ആർട്ടിക്കിൾ 19, 20 എന്നിവയിൽ വ്യക്തമാക്കിയിട്ടുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം വിനിയോഗിക്കുന്നതിന് പ്രത്യേക കടമകളും ഉത്തരവാദിത്തങ്ങളും ഉണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.