വത്തിക്കാൻ സിറ്റി: കത്തോലിക്ക സഭാ അധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന് നടക്കും. ചടങ്ങിൽ പങ്കെടുക്കാനും പാപ്പയെ അവസാനമായി കാണാനുമായി നൂറുകണക്കിന് ലോകനേതാക്കളാണ് സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ എത്തിയിട്ടുള്ളത്. വത്തിക്കാനിലേക്ക് വിശ്വാസികളുടെ ഒഴുക്കാണ്.
88ാം വയസിൽ ഏപ്രിൽ 21നാണ് ഫ്രാൻസിസ് മാർപാപ്പ ലോകത്തോട് വിടപറഞ്ഞത്. അസുഖബാധിതനായി ഏറെ നാൾ ആശുപത്രി വാസത്തിലായിരുന്നു. അർജന്റീനയാണ് ഫ്രാൻസിസ് മാർപാപ്പയുടെ ജൻമദേശം. ലാറ്റിനമേരിക്കക്കാരനായ ആദ്യ പോപ് കൂടിയാണ് ഇദ്ദേഹം.
പ്രാദേശികസമയം 10 മണിക്കാണ് സംസ്കാര ചടങ്ങുകൾ തുടങ്ങുക. കർദിനാൾ ജിയോവാനി ബാറ്റിസ്റ്റ് നേതൃത്വം നൽകും. മൃതദേഹം അടങ്ങിയ പേടകം സീൽ ചെയ്ത് സംസ്കാര ശുശ്രൂഷകൾക്കായി പ്രത്യേക സ്ഥലത്തേക്ക് മാറ്റിയിരുന്നു.
സംസ്കാര ചടങ്ങുകൾക്ക് ശേഷം പാപ്പയുടെ ഭൗതിക ശരീരം വത്തിക്കാനിന് പുറത്ത് റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിൽ സംസ്കരിക്കും. അഞ്ച് നൂറ്റാണ്ടിലേറെയായി ഇവിടെ സംസ്കരിക്കപ്പെടുന്ന ആദ്യത്തെ പോപ്പായിരിക്കും അദ്ദേഹം.
രാഷ്ട്രപതി ദ്രൗപദി മുർമു, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, അർജന്റീന പ്രസിഡന്റ് ജാവിയർ മിലേ തുടങ്ങിയവർ സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. ദ്രൗപതി മുർമുവിനൊപ്പം കേന്ദ്ര മന്ത്രിമാരായ കിരൺ റിജിജു, സഹമന്ത്രി ജോർജ് കുര്യൻ, ഗോവ നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ജോഷ്വ ഡി സൂസ എന്നിവും റോമിലെത്തിയിട്ടുണ്ട്. ഇന്ത്യയിലെ സർക്കാറിനും ജനങ്ങൾക്കും വേണ്ടി രാഷ്ട്രപതി അനുശോചനം അറിയിക്കും.
180ഓളം രാഷ്ട്രത്തലവന്മാർ സംസ്കാര ചടങ്ങിൽ പങ്കെടുക്കുമെന്ന് വത്തിക്കാൻ അറിയിച്ചു. യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ, വില്യം രാജകുമാരൻ, സ്പെയിൻ രാജാവ് ഫിലിപ്പ് ആറാമൻ, ഹംഗറി പ്രധാനമന്ത്രി വിക്ടർ ഓർബൻ, ബ്രസീൽ പ്രസിഡന്റ് ലുല ഡിസിൽവ തുടങ്ങിയവരും സംസ്കാര ചടങ്ങിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.