ന്യൂഡൽഹി: ഇസ്രായേലിന്‍റെ വംശഹത്യക്കിടെയുണ്ടായ വ്യോമാക്രമണത്തിൽ ഇരുകൈകളും നഷ്ടപ്പെട്ട ഗസ്സയിലെ ഒമ്പതു വയസ്സുകാരന്‍റെ ചിത്രത്തിന് വേൾഡ് പ്രസ് ഫോട്ടോ പുരസ്കാരം. 2024 മാർച്ചിൽ ഇസ്രായേൽ വ്യോമാക്രമണത്തിനിടെ കൈകൾ നഷ്ടപ്പെട്ട മഹ്മൂദ് അജൂറിന്‍റെ ചിത്രം ഖത്തർ ആസ്ഥാനമായ ദോഹയിലെ അഭയാർഥി ക്യാമ്പിൽവച്ച് സമർ അബു ഔഫ് ആണ് പകർത്തിയത്. ചിത്രം ന്യൂയോർക്ക് ടൈംസിൽ പ്രസിദ്ധീകരിച്ചിരുന്നു. 59,320 എൻട്രികളിൽ നിന്നാണ് ചിത്രം പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്.
‘ഇസ്രായേൽ ആക്രമണം ആരംഭിച്ചതിനു പിന്നാലെ മഹ്മൂദിന്‍റെ കുടുംബം വീടുവിട്ടിരുന്നു. സമീപത്തുണ്ടായിരുന്ന മറ്റൊരു കുടുംബത്തോട് ആക്രമണ വിവരം അറിയിക്കാൻ പോയതായിരുന്നു മഹ്മൂദ്. ഈ സമയത്തുണ്ടായ സ്ഫോടനത്തിൽ ഒരു കൈ അറ്റുപോകുകയും മറ്റേതിന്‍റെ ചലനശേഷി നഷ്ടപ്പെടുകയും ചെയ്തു. പിന്നീട് കുടുംബത്തെ ഖത്തറിലേക്ക് എത്തിക്കുകയായിരുന്നു. ചികിത്സ പൂർത്തിയാക്കിയ മഹ്മൂദ്, കാലുകൾ ഉപയോഗിച്ച് ഫോൺ ഉപയോഗിക്കാനും എഴുതാനും വാതിലുകൾ തുറക്കാനും പഠിക്കുകയാണ്’ -വേൾഡ് പ്രസ് ഫോട്ടോ പത്രക്കുറിപ്പിൽ അറിയിച്ചു.
അതേസമയം, ഔഫിന്‍റെയും സ്വദേശം ഗസ്സയാണ്. 2023 ഡിസംബറിൽ അവർ ദോഹയിലേക്ക് പലായനം ചെയ്തു. മഹ്മൂദ് താമസിക്കുന്ന അതേ അപ്പാർട്ട്മെന്‍റിലാണ് ഔഫും കഴിയുന്നത്. ഭക്ഷണം കഴിക്കാനും വസ്ത്രം ധരിക്കാനും ഉൾപ്പെടെ ദൈനംദിന ആവശ്യങ്ങൾക്കായി വേറൊരാളുടെ സഹായം വേണ്ട നിലയിലാണ് നിലവിൽ മഹ്മൂദ്. ഗസ്സയിൽ ഇസ്രായേലിന്‍റെ കണ്ണില്ലാ ക്രൂരതയിൽ ആയിരക്കണക്കിന് കുട്ടികളാണ് കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.