മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി തെഹ്റനിൽ എത്തിയ അസിം മുനീറിനെ ഇറാൻ ആഭ്യന്തര മന്ത്രി എസ്കന്ദർ മൊമെനി സ്വാഗതം ചെയ്യുന്നു
തെഹ്റാൻ: പശ്ചിമേഷ്യയിൽ ആഴ്ചകളായി തുടരുന്ന യു.എസ്-ഇറാൻ-ഇസ്രായേൽ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഔദ്യോഗിക മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി പാകിസ്താൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ വെള്ളിയാഴ്ച രാത്രി ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി തെഹ്‌റാനിൽ വച്ച് കൂടിക്കാഴ്ച നടത്തി.
ഇറാനിയൻ ഔദ്യോഗിക മാധ്യമങ്ങൾ നൽകുന്ന വിവരങ്ങൾ പ്രകാരം, വെള്ളിയാഴ്ച വൈകിട്ട് വരെ നീണ്ടുനിന്ന ഉന്നതതല ചർച്ചയിൽ പ്രധാനമായും പ്രാദേശിക സംഘർഷം കൂടുതൽ വഷളാകുന്നത് തടയുന്നതിനും പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കുന്നതിനുമുള്ള നയതന്ത്ര നീക്കങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. യുദ്ധം അവസാനിപ്പിക്കുന്നതിനും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുമുള്ള പുതിയ നയതന്ത്ര നീക്കങ്ങൾ ഇരുപക്ഷവും വിശദമായി വിലയിരുത്തിയതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
യുറേനിയം സമ്പുഷ്ടീകരണ ശേഖരം സംബന്ധിച്ച അമേരിക്കയുടെ ആവശ്യങ്ങളും, തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്കിലെ ഉപരോധവും കേന്ദ്രീകരിച്ചുള്ള ചർച്ചകളിൽ "ആഴമേറിയതും പ്രധാനപ്പെട്ടതുമായ" വ്യത്യാസങ്ങൾ ഉള്ളതിനാൽ ചർച്ചകൾ വളരെ പതുക്കെയാണ് പുരോഗമിക്കുന്നത്. ഇറാനിയൻ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നിം റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, അമേരിക്ക മുന്നോട്ടുവെച്ച പുതിയ സമാധാന കരാർ നിർദേശങ്ങൾ ഇറാൻ ഭരണകൂടം നിലവിൽ പരിശോധിച്ചുവരികയാണ്. എന്നാൽ അമേരിക്കയുടെ ആവശ്യങ്ങൾ അതിരുകടന്നതാണെന്ന് ഇറാൻ ആരോപിക്കുന്നുണ്ട്.
സമാധാന ചർച്ചകളിൽ "ചെറിയ പുരോഗതി" ഉണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും വിലയിരുത്തിയെങ്കിലും, സ്ഥിരമായ ഒരു കരാറിൽ എത്തിയില്ലെങ്കിൽ വീണ്ടും സൈനിക ആക്രമണം നടത്തുന്നതിനുള്ള പദ്ധതികൾ അമേരിക്ക തയാറാക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ ശേഖരം പരിമിതപ്പെടുത്തണമെന്നത് അമേരിക്കയുടെ ആവശ്യമാണ്. ഇറാന്റെ ഉപരോധം തുടർന്നാൽ നേരിടാൻ നാറ്റോ സഖ്യകക്ഷികളുമായി ചേർന്ന് അമേരിക്ക പുതിയ ആക്രമണങ്ങൾ നടത്തുന്നതിനെക്കുറിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് "ഗൗരവമായി പരിഗണിക്കുന്നു" എന്ന് യു.എസ് മാധ്യമമായ സിയോസും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.