വെടിനിർത്തൽ ചർച്ച: പ്രതിനിധികൾക്കും മാധ്യമപ്രവർത്തകർക്കും 'വിസ ഓൺ അറൈവൽ' പ്രഖ്യാപിച്ച് പാകിസ്താൻ

ഇസ്‌ലാമാബാദ്: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകളിൽ പങ്കെടുക്കാൻ എത്തുന്നവർക്കായി വിസ നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് പാകിസ്താൻ. ചർച്ചകളിൽ പങ്കെടുക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾക്കും വാർത്താ റിപ്പോർട്ടിങ്ങിനായി എത്തുന്ന മാധ്യമപ്രവർത്തകർക്കും പാകിസ്താനിലെത്തുമ്പോൾ വിസ ഓൺ അറൈവൽ നൽകുമെന്ന് വിദേശകാര്യ മന്ത്രി ഇസ്ഹാഖ് ദാർ അറിയിച്ചു.

ചർച്ചകളുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നവർക്ക് വിസയില്ലാതെ തന്നെ വിമാനങ്ങളിൽ ബോർഡിങ് അനുവദിക്കാൻ എല്ലാ എയർലൈനുകൾക്കും നിർദേശം നൽകിയിട്ടുണ്ട്. പാകിസ്താനിലെ ഇമിഗ്രേഷൻ വിഭാഗം ഇവർക്ക് വിസ ലഭ്യമാക്കും. ഇസ്‌ലാമാബാദ് ചർച്ചകൾ 2026-ന്റെ ഭാഗമായി രാജ്യത്തെത്തുന്ന എല്ലാ പ്രതിനിധികളെയും പാകിസ്താൻ സ്വാഗതം ചെയ്യുന്നതായി ഇസ്ഹാഖ് ദാർ എക്സിലൂടെ വ്യക്തമാക്കി.


ചർച്ചകളിൽ പങ്കെടുക്കുന്നവർക്കും മാധ്യമങ്ങൾക്കും തടസ്സമില്ലാതെ ഇസ്‌ലാമാബാദിലെത്താൻ സൗകര്യമൊരുക്കുന്നതിലൂടെ സമാധാന ശ്രമങ്ങൾക്ക് പരമാവധി പിന്തുണ നൽകാനാണ് പാകിസ്താൻ ലക്ഷ്യമിടുന്നത്. ചർച്ചകൾക്കായി അമേരിക്കൻ സംഘം എത്താനിരിക്കെ ഇറാന്റെ നിലപാടിലെ അനിശ്ചിതത്വങ്ങൾക്കിടയിലും ചർച്ചക്കുള്ള ഒരുക്കങ്ങൾ പാകിസ്താൻ സജീവമായി തുടരുകയാണ്. ലബനാനിലെ ഇസ്രായേൽ ആക്രമണം അവസാനിക്കാതെ ഇസ്‌ലാമാബാദിൽ യാതൊരു ചർച്ചക്കും തയ്യാറല്ലെന്ന നിലപാടിലാണ് ഇറാൻ.

ഇസ്രായേലിന് നേരെ ഹിസ്ബുല്ലയുടെ ആക്രമണം

തെൽ അവീവ് അടക്കമുള്ള മധ്യ ഇസ്രായേലിലും വടക്കൻ ഇസ്രായേലിലും ഹിസ്ബുല്ലയുടെ ശക്തമായ ആക്രമണം. ഇസ്രായേലിലെ തെൽ അവീവ് മേഖലയിൽ ഹിസ്ബുല്ല തൊടുത്തുവിട്ട റോക്കറ്റുകളിൽ ഒന്ന് വ്യോമപ്രതിരോധ സംവിധാനം തടുത്തതായി ഇസ്രായേൽ അവകാശപ്പെട്ടു. മറ്റൊന്ന് ആൾവാസമില്ലാത്ത തുറസ്സായ സ്ഥലത്ത് പതിച്ചതായി ചാനൽ 12 റിപ്പോർട്ട് ചെയ്തു.

നഹാരിയ, കിര്യത് ഷിമോണ, ഹൈഫ തുടങ്ങിയ നഗരങ്ങളിലും അതിർത്തിക്കടുത്തുള്ള അവിവിം, മനാര, മെതുല തുടങ്ങിയ സെറ്റിൽമെന്റുകളിലും വ്യാഴാഴ്ച മുതൽ 60ഓളം റോക്കറ്റുകൾ പതിച്ചതായി റിപ്പോർട്ടുകളുണ്ട്. തെക്കൻ ലെബനാനിലെ തയ്ബെ, ബിന്റ് ജ്ബൈൽ മേഖലകളിൽ നിലയുറപ്പിച്ചിരിക്കുന്ന ഇസ്രായേൽ സൈനിക ഗ്രൂപ്പുകളെ ലക്ഷ്യമിട്ടും ആക്രമണം നടന്നതായി ഹിസ്ബുല്ല അവകാശപ്പെട്ടു. 

Tags:    
News Summary - Pakistan to issue visas on arrival for US-Iran negotiators, journalists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.