ഷെഹബാസ് ശെരീഫ്
ഇസ്ലാമബാദ്: സ്വാന്ത്ര്യ ദിനാഘോഷ വേളയിൽ ഇന്ത‍്യക്ക് മുന്നറിയിപ്പുമായി പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ശെരീഫ്. ജലവിതരണത്തിന് ബുദ്ധിമുട്ടുണ്ടായാൽ പാകിസ്താന്‍ നേരിട്ട് മറുപടി തരുമെന്നാണ് പാക് പ്രധാന മന്ത്രി അറിയിച്ചത്. പാകിസ്താന്‍ സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി നടന്ന പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്‍റെ വിവാദ പരാമർശം. 26 ഇന്ത‍്യക്കാരുടെ ജീവനപഹരിച്ച പഹൽഗാം ഭീകരാക്രമണത്തിന് ശേഷമാണ് സിന്ധു നദീജല കരാർ ഇന്ത്യ താത്കാലികമായി നിർത്തിവെച്ചത്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ഇന്ത്യക്ക് താക്കീതുമായി പാക് പ്രധാനമന്ത്രി എത്തിയിരിക്കുന്നത്. പാകിസ്താന് വേണ്ടത് യുദ്ധമല്ലെന്നും വെള്ളമാണെന്നുമാണ് ഷെഹബാസ് ശെരീഫിന്‍റെ വാദം.
ഓരോ തുള്ളി വെള്ളവും നമ്മുടെ ചുവപ്പുരേഖയാണ്. ഇന്ത്യ തങ്ങളുടെ ജലവിതരണത്തെ തടസപ്പെടുത്തിയാൽ പാകിസ്താന്‍ ശക്തമായി പ്രതികരിക്കും. 2025 ൽ ഇന്ത‍്യയും പാകിസ്താനും തമ്മിലുണ്ടായ നാല് ദിവസത്തെ സംഘർഷത്തിന്‍റെ പേരിൽ പാകിസ്താന്‍റെ പരമാധികാരത്തിന് നേരെ ഉയർത്തുന്ന ഏത് തരം ഭീഷണിക്കും ശക്തമായ പ്രതികരണം ഉണ്ടാകും എന്ന് അദ്ദേഹം കൂട്ടി ചേർത്തു
സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടിയെതുടർന്ന് "സമാധാനത്തിന്റെ ശത്രു" എന്നാണ് ഇന്ത്യയെ പാകിസ്താന്‍ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ഈ വിഷയത്തിൽ യാതൊരു വിട്ടുവീഴ്ചയില്ലെന്നും ഇന്ത്യ ശരിയായ പാതയിലേക്ക് വന്നില്ലെങ്കിൽ പാകിസ്താന്‍ നേരിട്ട് മറുപടി നൽകുമെന്നും പാക് പ്രധാനമന്ത്രിയുടെ ഓഫീസ് മുന്നറിയിപ്പ് നൽകുകയായിരുന്നു.
അതേ സമയം ജലസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് സിന്ധു നദീജല കരാർ തർക്കം അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്താൻ പാകിസ്താന്‍ പരിശ്രമിക്കുന്നുണ്ട്.
1960 സെപ്റ്റംബർ 19-ന് ഇന്ത്യയും പാകിസ്താനും തമ്മിൽ ഒപ്പുവെച്ച ഒരു അന്താരാഷ്ട്ര ജലവിഭവ കരാറാണ് സിന്ധു നദിജല കരാർ. വിഭജനത്തിനുശേഷം സിന്ധു നദീതടത്തിലെ ജലം പങ്കിടുന്നതിനെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മിലുണ്ടായ തർക്കങ്ങൾ പരിഹരിക്കാൻ ലോകബാങ്ക് (അന്നത്തെ ഇന്റർനാഷണൽ ബാങ്ക് ഫോർ റീകൺസ്ട്രക്ഷൻ ആൻഡ് ഡെവലപ്‌മെന്റ്) ആണ് ഈ കരാറിന് മധ്യസ്ഥത വഹിച്ചത്.ലോകത്തിലെ തന്നെ ഏറ്റവും വിജയകരമായ ജലകരാറുകളിലൊന്നായി ദശാബ്ദങ്ങളോളം ഇത് കണക്കാക്കപ്പെട്ടിരുന്നു. എന്നാൽ, പാകിസ്താന്റെ ഭാഗത്തുനിന്നുള്ള ഭീകരവാദ പ്രവർത്തനങ്ങളും സമീപകാലത്തുണ്ടായ കടുത്ത ഭൗമരാഷ്ട്രീയ സംഘർഷങ്ങളും കാരണം, ഇന്ത്യ നിലവിൽ ഈ കരാർ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. `ചോരയും നീരും ഒന്നിച്ച് ഒഴുകില്ല' എന്ന നിലപാടിലാണ് ഇന്ത്യ ഇപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.