കാബൂൾ: അഫ്ഗാനിസ്താനിൽ തങ്ങൾ നടത്തിയ ബോംബാക്രമണത്തിൽ 133 താലിബാൻകാർ കൊല്ലപ്പെട്ടതായി പാകിസ്താൻ. 200ലധികം പേർക്ക് പരിക്കേറ്റതായും പാകിസ്താൻ അവകാശപ്പെടുന്നു. അഫ്ഗാൻ തലസ്ഥാനമായ കാബൂളും പ്രധാന നഗരമായ കാണ്ഡഹാറുമുൾപ്പെടെ പാക് സൈന്യം ആക്രമിച്ചു. പിന്നാലെ അഫ്ഗാനിസ്താന്‍ തിരിച്ചടിക്കുകയും ചെയ്തു. പാക് സൈനിക പോസ്റ്റുകൾക്ക് നേരെ അഫ്ഗാൻ സേന നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തുറന്ന യുദ്ധത്തിന് സമാനമായ രീതിയിൽ ഏറ്റുമുട്ടിയത്.
വെള്ളിയാഴ്ച പുലർച്ചെ പ്രാദേശിക സമയം 1:50ന് കാബൂളില്‍ ബോംബാക്രമണം നടന്നുവെന്നും ഇതിന് പിന്നാലെ രണ്ടാമതൊരു വ്യോമാക്രമണം കൂടി ഉണ്ടായതായും അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. ഏത് ആക്രമണത്തെയും തകർക്കാൻ സായുധ സേനക്ക് കഴിവുണ്ടെന്ന് പാക് പ്രധാനമന്ത്രി ശഹബാസ് ശരീഫ് പറഞ്ഞു. അഫ്ഗാനിസ്താനില്‍ നിന്നുള്ള പ്രകോപനങ്ങളാണ് ഇത്തരമൊരു ആക്രമണം നടത്താൻ തങ്ങളെ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. താലിബാൻ ഭരണകൂടത്തിന്റെ ചെയ്തികളിൽ പാകിസ്താന്റെ ക്ഷമ നശിച്ചെന്നും ഇനി നേരിട്ടുള്ള യുദ്ധം തന്നെ നടത്തുമെന്നും പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു.
അതേസമയം, വ്യാഴാഴ്ച പാക് -അഫ്ഗാൻ അതിർത്തിയായ ഡ്യൂറണ്ട് രേഖയിൽ നടത്തിയ പ്രത്യാക്രമണത്തിൽ 55 പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാൻ ദേശീയ പ്രതിരോധ മന്ത്രാലയം അറിയിച്ചു. നാല് മണിക്കൂർ നീണ്ടുനിന്ന ഓപറേഷനിൽ പാകിസ്താന്റെ രണ്ട് സൈനിക താവളങ്ങളും 19 സൈനിക പോസ്റ്റുകളും നശിപ്പിച്ചതായി അഫ്ഗാൻ അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.