സമാധാനത്തിന് പുതിയ ഉപാധികൾ മുന്നോട്ടുവെച്ച് യു.എസ്; ഇറാൻ നഷ്ടപരിഹാരം നൽകണം

വാഷിങ്ടൺ: യു.എസും ഇസ്രായേലും ഇറാനെതിരെ ആരംഭിച്ച യുദ്ധം അവസാനിപ്പിക്കുന്നതിന് പുതിയ ഉപാധികൾ മുന്നോട്ടുവെച്ച് യു.എസ്. രണ്ട് പതിറ്റാണ്ടിലേറെയായി യു.എസ് ലക്ഷ്യങ്ങൾക്കുനേരെ ഇറാൻ നടത്തിയ ആക്രമണങ്ങൾക്കും കഴിഞ്ഞ 50 വർഷത്തിനിടെ ഇറാനിൽ ഭരണകൂടം കൊലപ്പെടുത്തിയ പ്രതിഷേധക്കാരുടെ കുടുംബങ്ങൾക്കും ഇറാൻ നഷ്ടപരിഹാരം നൽകണമെന്നാണ് ട്രംപിന്റെ പുതിയ ആവശ്യം.

തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി യുദ്ധത്തിന് നഷ്ടപരിഹാരം അടക്കം ഇറാൻ ആറ് ഉപാധികൾ മുന്നോട്ടുവെച്ചതിന് മറുപടിയായാണ് ട്രംപിന്റെ പ്രതികരണം. യുദ്ധം അവസാനിപ്പിക്കുന്നതിനും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുമുള്ള ചർച്ചകൾ സ്തംഭിച്ചിരിക്കെ, അടിയന്തര സമാധാന ധാരണ കൂടുതൽ പ്രയാസകരമാക്കുന്നതാണ് ട്രംപ് മുന്നോട്ടുവെച്ച പുതിയ ആവശ്യങ്ങൾ. ഇറാനുമായുള്ള ഭാവിയിലെ "എല്ലാ ചർച്ചകളിലും" തന്റെ വിവിധ നഷ്ടപരിഹാര ആവശ്യങ്ങൾ "ഉറപ്പായും ഉൾപ്പെടുത്തുമെന്ന്" തിങ്കളാഴ്ച അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച വൈറ്റ് ഹൗസിൽ നടത്തിയ പ്രസ്താവനയിലും ട്രൂത്ത് സോഷ്യൽ പോസ്റ്റിലുമാണ് ട്രംപ് തന്റെ ആവശ്യങ്ങൾ വ്യക്തമാക്കിയത്.

"ഞാനും അതുപോലെ തന്നെ ഇറാനിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടുകയാണ്," ട്രംപ് പറഞ്ഞു. നിലവിലെ യുദ്ധത്തിൽ നിന്നുണ്ടായ നാശനഷ്ടങ്ങൾ മാത്രമല്ല, രണ്ട് പതിറ്റാണ്ടിലേറെയായി യുഎസ് ലക്ഷ്യങ്ങൾക്കുനേരെ ഇറാൻ നടത്തിയ ആക്രമണങ്ങളും കഴിഞ്ഞ 50 വർഷത്തിനിടെ അധികാരികൾ കൊലപ്പെടുത്തിയ ഇറാനിയൻ പ്രതിഷേധക്കാരുടെ കുടുംബങ്ങൾക്കുള്ള ധനസഹായവും തന്റെ ആവശ്യത്തിൽ ഉൾപ്പെടുമെന്നും ട്രംപ് ചൂണ്ടിക്കാട്ടി.

പിന്നീട് പങ്കുവെച്ച ഒരു പോസ്റ്റിൽ, ലെബനൻ, സിറിയ, യമൻ, ഗസ്സ എന്നിവിടങ്ങളിൽ വരുത്തിവെച്ച മരണങ്ങൾക്കും നാശനഷ്ടങ്ങൾക്കും ഇസ്ലാമിക് റിപ്പബ്ലിക് ഉത്തരവാദികളായിരിക്കണമെന്നും ട്രംപ് പറഞ്ഞു. കൂടുതൽ സൈനിക ആക്രമണങ്ങൾക്ക് പകരം സാമ്പത്തിക സമ്മർദ്ദം ശക്തമാക്കുമെന്ന സൂചനകളായിരുന്നു കഴിഞ്ഞ ആഴ്ച ട്രംപ് നൽകിയത്.

ചർച്ചകൾ സ്തംഭിച്ചതോടെ, ഇറാൻ കടലിടുക്ക് അടച്ചതുകാരണം ഇന്ധനവില കുതിച്ചുയരുകയും ആഗോള സാമ്പത്തിക വ്യവസ്ഥയെ പിടിച്ചുകുലുക്കുകയും ചെയ്തു. ഇത് നവംബറിൽ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ട്രംപിന്മേൽ സമ്മർദ്ദം വർദ്ധിപ്പിച്ചിട്ടുണ്ട്. അതേസമയം, അമേരിക്കൻ സൈനിക നീക്കങ്ങളും ഭീഷണികളും പൂർണമായി അവസാനിപ്പിക്കുക, ഉപരോധങ്ങൾ പിൻവലിക്കുക, മരവിപ്പിച്ച ഇറാനിയൻ ആസ്തികൾ ഉപാധികളില്ലാതെ വിട്ടുനൽകുക, കപ്പൽ ഗതാഗത തടസ്സവും ഉപരോധവും നീക്കുക, ഇറാനും സഖ്യകക്ഷികൾക്കുമെതിരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കുക, യുദ്ധ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുക എന്നീ ആറ് പ്രധാന നിബന്ധനകളാണ് ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനായി ഇറാൻ മുന്നോട്ടുവെച്ചിട്ടുള്ളത്. ഫെബ്രുവരി 28നാണ് യു.എസും ഇസ്രായേലും സംയുക്തമായി ഇറാനെതിരെ ആക്രമണം ആരംഭിച്ചത്.

Tags:    
News Summary - സമാധാനത്തിന് പുതിയ ഉപാധികൾ മുന്നോട്ടുവെച്ച് യു.എസ്; ഇറാൻ നഷ്ടപരിഹാരം നൽകണം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.