ഹാഫിസ് സയീദിന്റെ വീടിന് പുറത്തെ സ്‌ഫോടനം; പിന്നില്‍ ഇന്ത്യയെന്ന് പാകിസ്താന്‍

ലഹോര്‍: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജമാഅത്ത് ഉദ് ദവ മേധാവിയുമായ ഹാഫിസ് സയീദിന്റെ വീടിന് പുറത്ത് ജൂണ്‍ 23ന് നടന്ന സ്‌ഫോടനത്തിന് പിന്നില്‍ ഇന്ത്യയാണെന്ന് ആരോപിച്ച് പാകിസ്താന്‍. സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഇന്ത്യന്‍ ചാരസംഘടനയായ റോയുടെ ഭാഗമായ ഇന്ത്യക്കാരനാണെന്ന് പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൊയീദ് യൂസഫ് പറഞ്ഞു.

പാകിസ്താനെതിരെ ഇന്ത്യ നടത്തുന്ന ഭീകരാക്രമണ നീക്കങ്ങളുമായി ലഹോറിലെ സ്‌ഫോടനത്തിന് ബന്ധമുണ്ടെന്ന് പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ ആരോപിച്ചു. ഇതിനെതിരെ അന്താരാഷ്ട്ര പ്രതിഷേധമുയരണമെന്നും ഇംറാന്‍ ഖാന്‍ ആവശ്യപ്പെട്ടു.

സ്‌ഫോടനത്തിന് പിന്നില്‍ ഇന്ത്യയാണെന്നതിന് വ്യക്തമായ തെളിവുണ്ടെന്ന് മൊയീദ് യൂസഫ് ആരോപിച്ചു. സാമ്പത്തിക രേഖകളും ടെലഫോണ്‍ റെക്കോര്‍ഡുകളും തെളിവായുണ്ട്. ഇത് തീവ്രവാദികള്‍ക്ക് ലഭിച്ച ഇന്ത്യന്‍ സഹായം വ്യക്തമാക്കുന്നതാണ്.

പീറ്റര്‍ പോള്‍ ഡേവിഡ് എന്നയാളാണ് സ്‌ഫോടനത്തെ പാകിസ്താന് പുറത്തുനിന്നുള്ളവരുമായി ബന്ധപ്പെടുത്തിയതെന്ന് പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യ പൊലീസ് മേധാവി പറഞ്ഞു. സ്‌ഫോടനത്തിന് ഉപയോഗിച്ച കാര്‍ ഒരുക്കിയത് ഇയാളാണ്. ഇയാളുടെ സാമ്പത്തിക രേഖകള്‍, വാട്‌സാപ്പ് ചാറ്റുകള്‍ തുടങ്ങിയവ തെളിവായി ലഭിച്ചെന്നും പൊലീസ് പറയുന്നു.

പാകിസ്താന്റെ ആരോപണത്തെ കുറിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല. അതേസമയം, ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും തെറ്റായതുമാണെന്ന് മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞതായി 'ദി ഇന്ത്യന്‍ എക്‌സ്പ്രസ്' റിപ്പോര്‍ട്ട് ചെയ്യുന്നു.


Tags:    
News Summary - Pak accuses India of carrying out blast near LeT chief Hafiz Saeed’s home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.