ആയിരത്തിലേറെ സൈനികർ കൊല്ലപ്പെട്ടിട്ടും റഷ്യയെ സഹായിക്കാൻ കൂടുതൽ പേരെ അയക്കാനൊരുങ്ങി ഉത്തര കൊറിയ
സിയോൾ: റഷ്യക്കുവേണ്ടി യുക്രെയ്‌നെതിരെ യുദ്ധം ചെയ്യാൻ കൂടുതൽ സൈനികരെയും ആയുധങ്ങളും അയക്കാൻ ഉത്തര കൊറിയ തയാറെടുക്കുകയാണെന്ന് റിപ്പോർട്ട്. ദക്ഷിണ കൊറിയൻ വാർത്താ ഏജൻസിയായ യോൻഹാപിനെ ഉദ്ധരിച്ച് യൂറോ ന്യൂസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സൈനികരെ കൂടാതെ ഡ്രോണുകൾ ഉൾപ്പെടെ സൈനിക ഉപകരണങ്ങളും അയക്കുമെന്നാണ് കരുതുന്നത്. ഒന്നിലധികം രഹസ്യാന്വേഷണ വിഭാഗങ്ങൾ ഇക്കാര്യം വിലയിരുത്തിയിട്ടുണ്ട്. റോക്കറ്റ് ലോഞ്ചറുകളും യുദ്ധ ടാങ്കുകളും ഉത്തര കൊറിയ നേരത്തെ തന്നെ റഷ്യക്ക് നൽകിയിട്ടുണ്ട്.
യുക്രെയ്നിലെ അധിനിവേശത്തിന് റഷ്യയ്ക്ക് ഉത്തര കൊറിയ കൂടുതൽ സൈനിക സഹായം നൽകാൻ പദ്ധതിയിടുന്നതായി ദക്ഷിണ കൊറിയയുടെ ജോയിന്‍റ് ചീഫ് ഓഫ് സ്റ്റാഫ് (ജെ.സി.എസ്) പറഞ്ഞു. ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ കഴിഞ്ഞ മാസം നടത്തിയ പരീക്ഷണത്തിന് ശേഷം കൂടുതൽ ഡ്രോണുകൾ നിർമ്മിക്കാൻ തയാറെടുക്കുന്നതായും സൂചനയുണ്ട്. സ്വയം പൊട്ടിത്തെറിക്കുന്ന ഡ്രോണുകളുടെ നിർമാണത്തിൽ കിം ജോങ് ഉൻ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്ന് റോയിട്ടേഴ്‌സും റിപ്പോർട്ട് ചെയ്യുന്നു.
ഏകദേശം 12,000 ഉത്തരകൊറിയൻ സൈനികർ റഷ്യയിലുണ്ടെന്നാണ് സൗത്ത് കൊറിയയും അമേരിക്കയും യുക്രെയ്നും പറയുന്നത്. യുക്രെയ്ൻ - റഷ്യ യുദ്ധത്തിൽ ഇതിനകം 1,100 ഉത്തര കൊറിയൻ സൈനികർ കൊല്ലപ്പെട്ടുവെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.