നേപ്പാളിന് കൈത്താങ്ങായി ഇന്ത്യ; 654 മെഗാവാട്ട് വൈദ്യുതി ദിവസേന 18 മണിക്കൂർ നൽകും
ന്യൂഡൽഹി: വെള്ളപ്പൊക്കത്തെ തുടർന്ന് വൈദ്യുതി പ്രതിസന്ധി നേരിടുന്ന നേപ്പാളിന് സഹായഹസ്തവുമായി ഇന്ത്യ. നേപ്പാളിന് ദിവസേന 18 മണിക്കൂർ 654 മെഗാവാട്ട് വരെ വൈദ്യുതി കയറ്റുമതി ചെയ്യാൻ ഇന്ത്യ അനുമതി നൽകി. കേന്ദ്ര ഊർജ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
സെപ്റ്റംബർ 13 മുതൽ ഡിസംബർ 31 വരെയാണ് അനുമതി. അർധരാത്രി മുതൽ വൈകിട്ട് 6 മണി വരെ നേപ്പാൾ ഇലക്ട്രിസിറ്റി അതോറിറ്റിക്ക് വൈദ്യുതി നൽകും.
മുസാഫർപൂർ-ധൽക്കേബാർ 400 കെ.വി ഇരട്ട സർക്യൂട്ട് ലൈൻ വഴി 600 മെഗാവാട്ട് വരെയും, ടനക്പൂർ-മഹേന്ദ്രനഗർ 132 കെ.വി സിംഗിൾ സർക്യൂട്ട് ലൈൻ വഴി 54 മെഗാവാട്ടുമാണ് കൈമാറുക.
നേപ്പാളിലുണ്ടായ സമീപകാല വെള്ളപ്പൊക്കം ജലവൈദ്യുത അടിസ്ഥാന സൗകര്യങ്ങൾക്ക് വലിയ നാശനഷ്ടമുണ്ടാക്കി ഇത് രാജ്യത്തിന്റെ ആഭ്യന്തര വൈദ്യുതി ഉൽപാദന ശേഷി കുറക്കുകയും വൈദ്യുതിക്ക് അധിക ആവശ്യം ഉണ്ടാകുകയും ചെയ്തുവെന്ന് ഊർജ മന്ത്രാലയം പറഞ്ഞു.
ഈ കാലഘട്ടത്തിൽ വൈദ്യുതി ആവശ്യകത നിറവേറ്റാൻ ഈ അനുമതി നേപ്പാളിനെ സഹായിക്കുമെന്നും കൂടാതെ ഇന്ത്യയും നേപ്പാളും തമ്മിലുള്ള അടുത്തതും ദീർഘകാലവുമായ ഊർജ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
2027 ജനുവരി മുതൽ കയറ്റുമതി ചെയ്യേണ്ട വൈദ്യുതിയുടെ അളവ് 2026 ഡിസംബറിൽ അവലോകനം ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചു.
ആഗസ്റ്റ് 26 ന് നേപ്പാൾ-തിബറ്റ് അതിർത്തിക്ക് സമീപമുണ്ടായ ഹിമപാതത്തെ തുടർന്നുണ്ടായ വെള്ളപ്പൊക്കമാണ് വടക്കൻ, മധ്യ നേപ്പാളിൽ വൻ നാശം വിതച്ചത്. നേപ്പാളിലെ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കനുസരിച്ച് സെപ്റ്റംബർ 11 വരെ മരണസംഖ്യ 1,385 ആയി ഉയർന്നു. 5,130 പേരെ കാണാതായത്. 12 ലധികം ജലവൈദ്യുത നിലയങ്ങൾ ഒലിച്ചുപോകുകയും തകരുകയും ചെയ്തിട്ടുണ്ട്. കാണാതായവരിൽ 900 ഓളം പേർ പവർ സ്റ്റേഷൻ ജീവനക്കാരാണ്. ഇതും വൈദ്യുതി ഉൽപാദനത്തെ കൂടുതൽ ബാധിച്ചു. മിക്കവാറും മുഴുവൻ വൈദ്യുതിയും ജലവൈദ്യുതിയിൽ നിന്ന് ലഭിക്കുന്ന നേപ്പാൾ, വൈദ്യുതി കയറ്റുമതി നിർത്തിവെച്ച് ഇന്ത്യയിൽ നിന്ന് വൈദ്യുതി വാങ്ങാൻ തീരുമാനിച്ചിരുന്നു.
അതേസമയം, ഇന്ത്യ ദുരിതാശ്വാസ പ്രവർത്തനങ്ങളും തുടരുന്നുണ്ട്. ആഗസ്റ്റ് 26 മുതൽ എട്ട് പ്രത്യേക വിമാനങ്ങളിലായി 130 ടണ്ണിലധികം ദുരിതാശ്വാസ സാമഗ്രികൾ എത്തിച്ചതായും രക്ഷാപ്രവർത്തനത്തിനും ഫോറൻസിക് ഓപ്പറേഷനുമായി 54 വിദഗ്ധരെ വിന്യസിച്ചതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.