വാഷിങ്ടൺ: ഡോണൾഡ് ട്രംപിന് നൊബേൽ സമ്മാനം നൽകുന്നതുമായി ബന്ധപ്പെട്ട് വിവാദത്തിൽ വീണ്ടും പ്രതികരിച്ച് നൊബേൽ ഇൻസ്റ്റിറ്റ്യൂട്ട്. സമാധാന നൊബേൽ വിജയിയായ മാര കോറിന മച്ചാഡോക്ക് ട്രംപിന് നൊബേൽ കൈമാറാനാവില്ലെന്ന് അവർ പറഞ്ഞു. സമാധാന നൊബേൽ പ്രഖ്യാപിച്ചാൽ അത് പിൻവലിക്കാനോ മറ്റുള്ളവർക്ക് കൈമാറാനോ ആവില്ലെന്ന് നൊബേൽ ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. നൊബേൽ സമ്മാനവുമായി ബന്ധപ്പെട്ട തീരുമാനം അന്തിമമാണ്. അതിൽ ഒരു മാറ്റവും ഉണ്ടാവില്ലെന്നും കമ്മിറ്റി വ്യക്തമാക്കി.
നേരത്തെ നൊബേൽ സമ്മാനം ട്രംപുമായി പങ്കുവെക്കാൻ തയാറാണെന്ന് മച്ചാഡോ നിലപാടെടുത്തിരുന്നു. വെനിസ്വേലൻ പ്രസിഡന്റ് നിക്കളസ് മദുറോയെ ട്രംപ് തടവിലാക്കിയതിന് പിന്നാലെയായിരുന്നു അവരുടെ പ്രതികരണം. മദുറോക്കെതിരെ നടപടിയെടുത്ത ട്രംപ് വെനിസ്വേലയുടെ ഹീറോയായി മാറിയിരിക്കുകയാണ്. തനിക്ക് ലഭിച്ച നൊബേൽ സമ്മാനം വെനസ്വേലക്ക് അർഹതപ്പെട്ടതാണെന്ന് മചാഡോ പറഞ്ഞിരുന്നു. തുടർന്നാണ് നൊബേൽ സമ്മാനം പങ്കുവെക്കാൻ തയാറാവണമെന്നന് അവർ ആവർത്തിച്ചത്.
ട്രംപിനല്ല, പുരസ്കാരം മച്ചാഡോക്ക്
ലോകം മുഴുവൻ തന്നെ സമാധാന നൊബേലിന് നാമനിർദേശം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പലകുറി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. അതുകൊണ്ടുതന്നെ, പലരും അദ്ദേഹത്തിന് നൊബേൽ പ്രതീക്ഷിച്ചതുമാണ്. എന്നാൽ, വെള്ളിയാഴ്ച നോർവീജിയൻ നൊബേൽ കമ്മിറ്റി സമാധാന പുരസ്കാരം പ്രഖ്യാപിച്ചത് വെനിസ്വേലയുടെ പ്രതിപക്ഷ നേതാവ് മരിയ കൊരീന മഷാദോക്ക്. രാജ്യത്ത് സുതാര്യമായ തെരഞ്ഞെടുപ്പുകൾ നടത്തുന്നതിനും പാർലമെന്ററി രാഷ്ട്രീയത്തെ ഏകാധിപത്യത്തിൽനിന്ന് ജനാധിപത്യത്തിലേക്ക് പരിവർത്തിപ്പിക്കുന്നതിനുമായി അവർ നടത്തിയ പോരാട്ടങ്ങളെയും സ്മരിച്ചാണ് മരിയ മച്ചാഡോക്ക് പുരസ്കാരം നൽകിയിരിക്കുന്നതെന്ന് നൊബേൽ കമ്മിറ്റി പറഞ്ഞു.
2002 മുതൽ ചാവെസ് ഭരണകൂടത്തിനെതിരെ പോർമുഖത്തുണ്ട് മഷാദോ. കടുത്ത സാമ്രാജ്യത്വ വിരുദ്ധ സമീപനം ചാവെസ് സ്വീകരിക്കുമ്പോഴും ഒരു ഭരണകൂട തലവൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ വിമർശിക്കപ്പെട്ടിട്ടുണ്ട്. നാഷനൽ അസംബ്ലിയിൽ പ്രതിപക്ഷത്തിന് അർഹമായ സ്ഥാനമില്ലാത്തതും തെരഞ്ഞെടുപ്പുകൾ സുതാര്യമല്ലാത്തതുമൊക്കെ ചൂണ്ടിക്കാട്ടി വലിയ പ്രക്ഷോഭങ്ങൾ അവിടെ നടന്നിട്ടുണ്ട്. പ്രതിപക്ഷത്തെ ഐക്യപ്പെടുത്താനും ജനാധിപത്യ തെരഞ്ഞെടുപ്പ് സംബന്ധിച്ച് രാജ്യത്ത് അവബോധം സൃഷ്ടിക്കാനും മച്ചാഡോക്ക് കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.