ന്യൂഡൽഹി: കശ്മീർ വിഷയത്തിൽ തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാന്റെ പരാമർശങ്ങൾ തള്ളി ഇന്ത്യ. ആക്ഷേപകരമായ പരാമർശങ്ങളാണ് ഉർദുഗാൻ നടത്തിയത്. കശ്മീർ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നമാണ്. അത് പരിഹരിക്കാൻ പുറത്ത് നിന്നുള്ള ഒരാളുടെ സഹായം വേണ്ടെന്ന് ഇന്ത്യ യു.എന്നിൽ നിലപാടെടുത്തു.
കശ്മീർ വിഷയത്തിൽ ഇന്ത്യയുടെ നിലപാടിൽ ഒരു മാറ്റവും വന്നിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് രൺദീർ ജയ്സ്വാൾ പറഞ്ഞു. കശ്മീർ വിഷയത്തിൽ ഞങ്ങളുടെ നിലപാട് വ്യക്തമാണ്. അതിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ല. മൂന്നാംകക്ഷിയുടെ സഹായം പ്രശ്നപരിഹാരത്തിന് ആവശ്യമില്ലെന്ന് ജയ്സ്വാൾ പറഞ്ഞു.
ഇന്ത്യക്കും പാകിസ്താനും ഇടിയിലുണ്ടായ വെടിനിർത്തലിൽ സന്തോഷമുണ്ടെന്ന് ഉർദുഗാൻ പറഞ്ഞിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ യു.എൻ പ്രമേയങ്ങൾ അനുസരിച്ചും ചർച്ചകളിലൂടേയും പരിഹരിക്കണമെന്നും ഉർദുഗാൻ ആവശ്യപ്പെട്ടിരുന്നു. നേരത്തെ ഇസ്ലാമാബാദിൽ സന്ദർശനം നടത്തിയ ഉർദുഗാൻ പാകിസ്താനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇത് ഇന്ത്യയെ ചൊടുപ്പിച്ചിരുന്നു.
രാജ്യത്തിന്റെ പ്രാദേശിക സമഗ്രത സംബന്ധിച്ച് അനാവശ്യമായ പ്രസ്താവനകൾ ആരും നടത്തേണ്ടതില്ലെന്നും ജയ്സ്വാൾ യു.എന്നിൽ നിലപാട് വ്യക്തമാക്കി പറഞ്ഞു. ജമ്മുകശ്മീർ പ്രശ്നത്തിന്റെ മൂലകാരണം പാകിസ്താന്റെ നടപടികളാണ്. അതിർത്തി കടന്നുള്ള പാകിസ്താന്റെ തീവ്രവാദമാണ് ജമ്മുകശ്മീരിനും ഇന്ത്യക്കും ഒരുപോലെ ഭീഷണി ഉയർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്താൻ തുർക്കിയ നിർമ്മിത ഡ്രോണുകൾ ഉപയോഗിച്ചെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഓപ്പറേഷൻ സിന്ദൂറിന് ശേഷം തുർക്കിയയും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളായിരുന്നു.
ന്യൂയോർക്: ഓപറേഷൻ സിന്ദൂറിന് പിന്നാലെ, ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വെടിനിർത്തലിന് മുൻകൈയെടുത്തത് താനാണെന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദം ശരിവെച്ച് പാകിസ്താൻ. യു.എസിൽ ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയിൽ പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യ-പാക് വെടിനിർത്തൽ യാഥാർഥ്യമാക്കുന്നതിൽ ട്രംപിന്റെ പങ്ക് നിർണായകവും ധീരതയുള്ളതുമായിരുന്നെന്ന് ഷഹ്ബാസ് ഷരീഫ് കൂടിക്കാഴ്ചയിൽ അഭിപ്രായപ്പെട്ടതായി പാക് പ്രധാനമന്ത്രിയുടെ ഓഫിസ് പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യ-പാക് വെടിനിർത്തലുണ്ടായത് തന്റെ ശ്രമഫലമായാണെന്ന് ട്രംപ് പലവട്ടം അവകാശപ്പെട്ടിരുന്നു.
പാകിസ്താൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫും സേനാമേധാവി അസീം മുനീറും ചേർന്നാണ് ട്രംപിനെ സന്ദർശിച്ചത്. വാഷിങ്ടണിലെ ഓവൽ ഓഫിസിൽ നടന്ന കൂടിക്കാഴ്ചയിൽ യു.എസ് വൈസ് പ്രസിഡൻറ് ജെ.ഡി. വാൻസ്, വിദേശകാര്യ സെക്രട്ടറി മാർകോ റൂബിയോ എന്നിവരും സംബന്ധിച്ചു. 2019ൽ ഇംറാൻ ഖാൻ ട്രംപിനെ കണ്ട ശേഷം പാക് പ്രധാനമന്ത്രിയുടെയും യു.എസ് പ്രസിഡന്റിന്റെയും ആദ്യ കൂടിക്കാഴ്ചയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.