തെഹ്‌റാൻ: ലബനനിലെ ഹിസ്ബുല്ല പോരാളികളെ പ്രകീർത്തിച്ചും പിന്തുണ ആവർത്തിച്ചും ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല മുജ്തബ ഖാംനഈ. ലബനാനുനേരെയുള്ള ഇസ്രായേലിന്റെ അധിനിവേശം ഉപാധികളില്ലാതെ പൂർണമായും അവസാനിപ്പിക്കാതെ അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിന് ഒരു കരാറുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ലബനാന്റെ പ്രതിരോധം തങ്ങളുടെ തന്ത്രപരമായ ബാധ്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹിസ്ബുല്ല സെക്രട്ടറി ജനറൽ ശൈഖ് നഈം ഖാസിമും പോരാളികളും അയച്ച കത്തിന് നൽകിയ മറുപടിയിലാണ് എക്സിലൂടെ മുജ്തബ ഖാംനഈയുടെ പ്രഖ്യാപനം. ഹിസ്ബുല്ല പോരാളികളുടെ ക്ഷമയെയും ത്യാഗത്തെയും പ്രകീർത്തിച്ച അദ്ദേഹം, ഇസ്രായേലിനെതിരായ ചെറുത്തുനിൽപ്പിന്റെ മുൻനിരയിലെ ‘തകരാത്ത പാറ’ എന്നാണ് ഹിസ്ബുല്ലയെ വിശേഷിപ്പിച്ചത്.
‘ജിഹാദും ചെറുത്തുനിൽപ്പും അല്ലാതെ മുന്നോട്ട് മറ്റൊരു വഴിയില്ല’- ഖാംനഈ വ്യക്തമാക്കി. തുടർച്ചയായ ചെറുത്തുനിൽപ്പ് സത്യത്തിന് വേണ്ടി പോരാടുന്നവർക്ക് ആത്യന്തികമായി ദൈവിക വിജയം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഹിസ്ബുല്ലയെയും ലബനാന്റെ പ്രാദേശിക സമഗ്രതയെയും സംരക്ഷിക്കുന്നത് ഇസ്‍ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ തന്ത്രപരമായ ഉത്തരവാദിത്തമായാണ് കാണുന്നത്. അമേരിക്ക അടിച്ചേൽപ്പിച്ച യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഏതൊരു കരാറിലും ലബനാനുനേരെയുള്ള ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കുന്നത് ഉൾപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തെക്കൻ ലബനാനിലെ ജനങ്ങളുടെ പിന്തുണയെ പ്രശംസിച്ച ഖാംനഈ, കൊല്ലപ്പെട്ട മുൻ ഹിസ്ബുല്ല നേതാവ് സയ്യിദ് ഹസൻ നസറുല്ലക്കും മറ്റ് ചെറുത്തുനിൽപ്പ് കമാൻഡർമാർക്കും ആദരാഞ്ജലികൾ അർപ്പിച്ചു. പോരാളികൾ ഹിസ്ബുല്ലയെ ഒരു ‘ചെറു തൈയിൽ’നിന്ന് ‘വലിയ വൃക്ഷമായിൻ വളർത്തിയെടുത്തുവെന്നും ഇസ്‍ലാമിക ലോകത്താകമാനം ലബനാന് അന്തസ്സ് നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മേഖലയിൽ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെയാണ് തെഹ്‌റാന്റെ രാഷ്ട്രീയവും ആശയപരവുമായ പിന്തുണ ഉറപ്പിച്ചുപറഞ്ഞുകൊണ്ട് ഇറാന്റെ പരമോന്നത നേതാവിന്റെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.
അതേസമയം, ഇറാനിൽ തുടരെത്തുടരെ നടത്തിയ ആക്രമണങ്ങൾ അമേരിക്ക താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള മധ്യസ്ഥ ശ്രമങ്ങളും ഊർജിതമാക്കി. മധ്യസ്ഥ രാജ്യങ്ങളായ ഈജിപ്തും ഖത്തറും തങ്ങളുടെ ഇടപെടൽ സജീവമാക്കിയിട്ടുണ്ട്. ഏകദേശം രണ്ടാഴ്ചയോളം ദിവസേനയുണ്ടായ വ്യോമാക്രമണങ്ങൾ നിർത്തിവെക്കാൻ ഡോണൾഡ് ട്രംപ് ആവശ്യപ്പെടുകയായിരുന്നു.
കഴിഞ്ഞ രണ്ടാഴ്ചയായി ട്രംപ് ദിവസേനയുള്ള വ്യോമാക്രമണങ്ങൾക്ക് അനുമതി നൽകിവരികയായിരുന്നു. ഒമാനി പ്രതിനിധി സംഘം ഇറാൻ സന്ദർശിക്കുകയും ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള ഒരു കരാറിൽ വാരാന്ത്യത്തോടെ എത്തിയേക്കാമെന്നും രണ്ട് പ്രാദേശിക സ്രോതസ്സുകളെ ഉദ്ധരിച്ച് ആക്സിയോസ് റിപ്പോർട്ട് ചെയ്തു. ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാരുമായി ഈജിപ്ത് വിദേശകാര്യ മന്ത്രി ചർച്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.