ബിന്യമിൻ നെതന്യാഹു
ഇസ്രായേൽ-അമേരിക്കൻ വ്യോമാക്രമണങ്ങളെത്തുടർന്ന് ഇറാന്റെ സൈനികശേഷി തകർന്നതായും അവർക്ക് ഇനി യുറേനിയം സമ്പുഷ്ടീകരണമോ ബാലിസ്റ്റിക് മിസൈൽ നിർമാണമോ സാധ്യമല്ലെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അവകാശപ്പെട്ടു. വിദേശ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഈ നിർണായക പ്രസ്താവന നടത്തിയത്. ഇറാന്റെ മിസൈൽ, ഡ്രോൺ നിർമാണ ശാലകൾ വലിയ തോതിൽ നശിപ്പിക്കപ്പെട്ടുവെന്നും അവ നിർമിക്കാനുള്ള ശേഷി ഇറാന് നഷ്ടപ്പെട്ടുവെന്നും നെതന്യാഹു പറഞ്ഞു.
ആണവായുധങ്ങൾ നിർമിക്കാനാവശ്യമായ ഘടകങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ഫാക്ടറികളാണ് ഇപ്പോൾ തകർക്കപ്പെടുന്നത്. ‘ഞങ്ങൾ വിജയിക്കുകയാണ്, ഇറാൻ നാശത്തിന്റെ വക്കിലാണ്’ അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ യുറേനിയം സമ്പുഷ്ടീകരണ ശേഷി ഇറാന് നഷ്ടപ്പെട്ടു എന്നതിന് തെളിവുകളൊന്നും അദ്ദേഹം പുറത്തുവിട്ടില്ല. അമേരിക്കയെ ഇസ്രായേൽ യുദ്ധത്തിലേക്ക് വലിച്ചിഴച്ചു എന്ന ആരോപണം അദ്ദേഹം തള്ളി. പ്രസിഡന്റ് ഡോണാൾഡ് ട്രംപിനോട് എന്തുചെയ്യണമെന്ന് ആർക്കും പറഞ്ഞു കൊടുക്കാനാവില്ലെന്നും, അമേരിക്കയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനാണ് ട്രംപ് തീരുമാനങ്ങൾ എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയുടെയും ഇസ്രായേലിന്റെയും രഹസ്യാന്വേഷണ വിഭാഗങ്ങളും സൈന്യവും തമ്മിലുള്ള അടുത്ത ഏകോപനം വഴിയാണ് അതിവേഗത്തിൽ ലക്ഷ്യങ്ങൾ കൈവരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറാന്റെ ദക്ഷിണ പാഴ്സ് ഗ്യാസ് ഫീൽഡുകൾക്ക് നേരെ ഇസ്രായേൽ ഒറ്റക്കാണ് ആക്രമണം നടത്തിയത്. എന്നാൽ ഭാവിയിൽ ഇത്തരം ആക്രമണങ്ങൾ ഒഴിവാക്കാൻ ട്രംപ് ആവശ്യപ്പെട്ടതിനെത്തുടർന്ന് താൽക്കാലികമായി അവ നിർത്തിവെച്ചതായും നെതന്യാഹു വെളിപ്പെടുത്തി.
ആളുകൾ കരുതുന്നതിലും വേഗത്തിൽ യുദ്ധം അവസാനിക്കുമെന്ന് നെതന്യാഹു വ്യക്തമാക്കി. ഇറാന്റെ നേതൃത്വത്തിനിടയിൽ വലിയ തർക്കങ്ങളും വിള്ളലുകളും ദൃശ്യമാണെന്നും ഇപ്പോൾ ആരാണ് അവിടെ ഭരണം നടത്തുന്നതെന്ന് തനിക്ക് ഉറപ്പില്ലെന്നും അദ്ദേഹം പരിഹസിച്ചു. നിലവിൽ വ്യോമാക്രമണങ്ങളാണ് നടക്കുന്നതെങ്കിലും, ഭാവിയിൽ കരയുദ്ധത്തിനുള്ള സാധ്യത അദ്ദേഹം തള്ളിക്കളഞ്ഞില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.