മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ
തെൽ അവീവ്: ഗസ്സയിലേക്ക് സഹായവുമായെത്തിയ ഫ്രീഡം േഫ്ലാട്ടിലയിലെ മനുഷ്യവകാശ പ്രവർത്തകരെ ഭീകരവാദികളെന്ന് വിളിച്ച അധിക്ഷേപിച്ച് ഇസ്രയേൽ മന്ത്രി.
കഴിഞ്ഞ ദിവസങ്ങളിലായി ഇസ്രായേൽ ഉപരോധം ഭേദിച്ച് ഗസ്സയുടെ കടൽ തീരങ്ങളിലേക്ക് പ്രവേശിച്ചതിനു പിന്നാലെ സൈന്യം പിടികൂടിയ സഹായ കപ്പലുകളിലെ 400ഓളം വരുന്ന മനുഷ്യാവകാശ പ്രവർത്തകരെയാണ് ദേശീയ സുരക്ഷാ വകുപ്പ് മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ അധിക്ഷേപിച്ചത്.
ഇസ്രായേൽ അധീന മേഖലയിൽ ഇരുത്തിയ മനുഷ്യവകാശ പ്രവർത്തകർക്കുനേരെ കടന്നു വന്നായിരുന്നു ‘നിങ്ങൾ ഭീകരവാദികൾ..’ എന്ന് ഇറ്റാമർ ബെൻ ഗ്വിർ ആക്രോശിച്ചത്. എന്നാൽ, മന്ത്രിയുടെ വാക്കുകളോട് ‘ഫ്രീ ഫ്രീ ഫലസ്തീൻ..’ എന്ന മുദ്രാവാക്യത്തിലൂടെയായിരുന്നു ഇവർ മറുപടി നൽകിയത്.
കൊലപാതകികളെ പിന്തുണക്കുന്നവർ. സഹായത്തിനോ േഫ്ലാട്ടിലയായോ അല്ല ഇവർ ഇവിടെ വന്നതെന്നും, ഭീകരവാദികളാണെന്നുമായിരുന്നു ബെൻഗ്വിറിന്റെ പരാമർശങ്ങൾ. ഫലസ്തീൻ വിരുദ്ധ പ്രവർത്തനങ്ങളും പ്രകോപനം സൃഷ്ടിക്കുന്ന നടപടികളുമായി കുപ്രസിദ്ധനാണ് തീവ്ര വലതുപക്ഷക്കാരനായ ബെൻഗ്വിർ.
ബെൻ ഗ്വിറിന്റെ അധിക്ഷേപങ്ങളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചു. ബെൻ ഗ്വിറിനെതിരെ വ്യാപക പ്രതിഷേധവും ഉയർന്നു തുടങ്ങി.
ഗസ്സ ഉപരോധ ലംഘനത്തിനായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര കമ്മിറ്റി മന്ത്രിയുടെ പ്രതികരണത്തെ അപലപിച്ചു.
വംശഹത്യക്കാരായ കുറ്റവാളികൾ തങ്ങളുടെ മന്ത്രിയെ ലോകമെമ്പാടുമുള്ള 50 രാജ്യങ്ങളിൽ നിന്നുള്ള ആക്ടിവിസ്റ്റുകളുടെ മുമ്പിൽ അവരുടെ ഗാർഡുകളാൽ ചുറ്റപ്പെട്ട് അയയ്ക്കുന്നതിൽ അതിശയിക്കാനില്ല. അപ്പോഴു ‘ഫലസ്തീന് സ്വാതന്ത്ര്യം’ എന്ന മുദ്രാവാക്യമില്ലാതെ 25 സെക്കൻഡിൽ കൂടുതൽ റെക്കോർഡുചെയ്യാൻ അവർക്ക് കഴിഞ്ഞില്ല. മാസങ്ങൾ നീണ്ട യാത്രക്കൊടുവിലും തങ്ങളുടെ പ്രതിരോധവും പോരാട്ട വീര്യവും പുറത്തുപ്രകടിപ്പിച്ച മനുഷ്യവകാശപ്രവർത്തകരുടെ കരുത്ത് പ്രശംസിക്കപ്പെടേണ്ടതാണ് -ഇന്റർനാഷണൽ കമ്മിറ്റി അറിയിച്ചു.
സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗ് അടക്കമുള്ളവർ യാത്ര ചെയ്ത സുമുദ് േഫ്ലാട്ടിലയിലെ ബോട്ടുകൾ ഇസ്രായേൽ സൈന്യം പിടിച്ചെടുത്തതിനു പിന്നാലെ ഇവരെ സന്ദർശിക്കുന്നതിനിടെയായിരുന്നു ബെൻ ഗ്വിറിന്റെ നടപടികൾ.
പിടികൂടിയ മനുഷ്യാവകാശ പ്രവർത്തകരെ ഇസ്രയേൽ ഉടൻ നാട് കടത്തും. അവസാന ഫ്ളോട്ടില ബോട്ടും ഇസ്രയേൽ സൈന്യം വെള്ളിയാഴ്ച പിടിച്ചെടുത്തിരുന്നു. പോളിഷ് പതാകയുള്ള അവസാന ബോട്ടാണ് സൈന്യം പിടിച്ചെടുത്തത്.
42 ചെറുകപ്പലുകളടങ്ങിയ ഫ്ലോട്ടില്ലയിൽ ഒന്നൊഴികെ എല്ലാം വ്യാഴാഴ്ച തന്നെ ഇസ്രായേൽ തടയുകയും കപ്പലിലുണ്ടായിരുന്നവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. പാർലമെന്റ് അംഗങ്ങൾ, അഭിഭാഷകർ, സന്നദ്ധ പ്രവർത്തകർ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽനിന്നുള്ള 470 പേരാണ് ഇസ്രായേലിന്‍റെ കസ്റ്റഡിയിലുള്ളത്. ഇതിൽ ഇറ്റലിക്കാരായ നാലുപേരെ നാടുകടത്തി. ആറ് യാത്രക്കാരുമായി പോളണ്ട് പതാക വഹിച്ച മാരിനെറ്റ് എന്ന കപ്പലാണ് വെള്ളിയാഴ്ച രാവിലെ അവസാനമായി ഇസ്രായേൽ സൈന്യം പിടിച്ചെടുത്തത്. ഗസ്സയിൽനിന്ന് 100 കിലോമീറ്റർ അകലെ വെച്ചായിരുന്നു നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.