മ്യാൻമറിൽ വീണ്ടും സൈനിക അട്ടിമറി; ഒാങ് സാൻ സൂചിയും പ്രസിഡന്‍റും അടക്കം തടങ്കലിൽ

യാംഗോൺ: മ്യാന്‍മറില്‍ വീണ്ടും സൈനിക അട്ടിമറി. നൊബേൽ ജേതാവും മ്യാൻമർ‌ ദേശീയ നേതാവുമായ ഓങ് സാൻ സൂചിയും പ്രസിഡന്‍റ് യുവിൻ മിന്‍റ് അടക്കമുള്ളവർ തടങ്കലിൽ. നവംബർ എട്ടിന് നടന്ന പൊതു തെരഞ്ഞെടുപ്പിന് ശേഷം ആദ്യ പാർലമെന്‍റ് സമ്മേളനം ഇന്ന് ചേരാനിരിക്കെയാണ് സൂചി അടക്കമുള്ളവരെ സൈന്യം തടങ്കലിലാക്കിയത്. കമാൻഡർ ഇൻ ചീഫ് മിൻ ആങ് ഹേലിങ്ങിന് അധികാരം കൈമാറുകയാണെന്ന് സൈന്യം അറിയിച്ചു.

ഔദ്യോഗിക ടിവി, റേഡിയോ സംപ്രേഷണങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി. തലസ്ഥാന നഗരമായ യാങ്കൂണില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയ സൈന്യം മൊബൈല്‍ സേവനവും നിർത്തിവെച്ചിട്ടുണ്ട്. പ്രവിശ്യ മുഖ്യമന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും തടങ്കലിലാണെന്ന് നാഷനൽ ലീഗ് ഫോർ ഡെമോക്രസി (എൻ.എൽ.ഡി) വക്താവ് സ്ഥിരീകരിച്ചു.

നവംബർ എട്ടിന് നടന്ന തെരഞ്ഞെടുപ്പിൽ 83 ശതമാനം വോട്ട് നേടിയ സൂചിയുടെ പാർട്ടിയായ നാഷനൽ ലീഗ് ഫോർ ഡെമോക്രസി (എൻ.എൽ.ഡി) വീണ്ടും അധികാരത്തിൽ എത്തിയിരുന്നു. എന്നാൽ, ഫലം അംഗീകരിക്കാൻ സൈന്യം തയാറായില്ല. തുടർന്ന് സൈന്യം പ്രസിഡന്‍റും തെരഞ്ഞെടുപ്പ് കമീഷനും എതിരെ സുപ്രീംകോടതിയെ സമീപിച്ചു.

ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്ത ഫലമാണെന്നും തെരഞ്ഞെടുപ്പിൽ വ്യാപക അട്ടിമറി നടന്നുവെന്നും സൈന്യം ആരോപിച്ചു. അതിനാൽ പാർലമെന്‍റ് വിളിച്ചു കൂട്ടരുതെന്നും സൈന്യം ആവശ്യപ്പെട്ടിരുന്നു. 2011ൽ സൈനിക ഭരണത്തിൽ നിന്ന് മോചിതമായ ശേഷം നടക്കുന്ന രണ്ടാമത്തെ തെരഞ്ഞെടുപ്പാണിത്. 2015ൽ നടന്ന തെരഞ്ഞെടുപ്പിലാണ് സൂചിയുടെ പാർട്ടി ആദ്യമായി അധികാരത്തിലേറിയത്.

മ്യാൻ‌മറിന്‍റെ സ്വാതന്ത്ര്യ നായകൻ ജനറൽ ഓങ് സാന്‍റെ മകളാണ് 75കാരിയായ ഓങ് സാൻ സൂചി. 1948ൽ മ്യാൻമർ ബ്രിട്ടീഷ് കോളനിവാഴ്ചയിൽ നിന്ന് സ്വാതന്ത്ര്യം നേടുന്നതിന് മുമ്പ് പിതാവ് കൊല്ലപ്പെട്ടു. അന്ന് സൂചിക്ക് രണ്ട് വയസായിരുന്നു. 1989 മുതൽ 2010 വരെ 15 വർഷം സൂചി തടങ്കലിലായിരുന്നു.

1991ൽ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നേടിയിരുന്ന സൂചി, റോഹിങ്ക്യൻ മുസ്ലിംകൾക്കെതിരെ മ്യാൻമറിൽ നടന്ന വംശഹത്യയെ അനുകൂലിച്ച് പ്രസ്താവനകൾ ഇറക്കിയതിന് ശേഷം അന്താരാഷ്ട്ര സമൂഹത്തിന്‍റെ വ്യാപക പ്രതിഷേധം ഏറ്റുവാങ്ങിയിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.