നിർമൽ പുർജ
ഇസ്ലാമാബാദ്/കാഠ്മണ്ഡു: പാകിസ്താനിലെ ഗിൽഗിറ്റ് ബാൾട്ടിസ്ഥാനിലെ ബ്രോഡ് പീക്കിൽ ഹിമപാതത്തിൽ കാണാതായ ലോകപ്രശസ്ത നേപ്പാൾ- ബ്രിട്ടീഷ് പർവതാരോഹകൻ നിർമൽ ‘നിംസ്’ പുർജയുടെ മൃതദേഹം കണ്ടെത്തി. ഹിമപാതം ഉണ്ടായതിന് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ഏകദേശം 5,700 മീറ്റർ ഉയരത്തിൽ നിന്നാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് ആൽപൈൻ ക്ലബ് ഓഫ് പാകിസ്താൻ അറിയിച്ചു.
43കാരനായ നിർമൽ പുർജയുടെ നേതൃത്വത്തിലുള്ള 10 അംഗ അന്താരാഷ്ട്ര പർവതാരോഹക സംഘം ജൂലൈ 30നാണ് ബ്രോഡ് പീക്ക് കീഴടക്കുന്നതിനിടെ ഹിമപാതത്തിൽ അകപ്പെട്ടത്. അപകടത്തെ തുടർന്ന് സംഘവുമായി ബന്ധം പൂർണമായും നഷ്ടപ്പെട്ടിരുന്നു. തുടർന്ന് ഇവരെ കണ്ടെത്തുന്നതിനായി രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തു. പ്രതികൂല കാലാവസ്ഥയും കനത്ത മഞ്ഞുവീഴ്ചയും രക്ഷാദൗത്യം ഏറെ ദുഷ്കരമാക്കി.
രക്ഷാസംഘങ്ങൾ ഇതുവരെ അഞ്ച് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. അഞ്ച് പർവതാരോഹകരെ ഇനിയും കണ്ടെത്താനായിട്ടില്ല. കാലാവസ്ഥ അനുകൂലമായാൽ തിരച്ചിൽ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
8,051 മീറ്റർ ഉയരമുള്ള ബ്രോഡ് പീക്കിന്റെ കൊടുമുടിയിലേക്കുള്ള അവസാനഘട്ട കയറ്റത്തിനിടെയാണ് വൻ മഞ്ഞിടിച്ചിൽ ഉണ്ടായത്. ഒമാനിലെ പ്രശസ്ത പർവതാരോഹക നാദിറ അൽ ഹാർത്തി, നേപ്പാളിലെ പുർ ബഹാദൂർ ഗുരുങ്, അമേരിക്കൻ പർവതാരോഹക സാറ മല്ലറി ഗെയ്‌സ് എന്നിവരും അപകടത്തിൽ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.
നേപ്പാൾ വംശജനായ നിർമൽ പുർജ ലോകത്തിലെ ഏറ്റവും പ്രശസ്തമായ പരവതാരോഹകരിൽ ഒരാളാണ്. 2019ൽ ലോകത്തിലെ എട്ടായിരം മീറ്ററിലധികം ഉയരമുള്ള 14 കൊടുമുടികൾ വെറും 189 ദിവസങ്ങൾക്കുള്ളിൽ കീഴടക്കി അദ്ദേഹം ലോക റെക്കോർഡ് സൃഷ്ടിച്ചിരുന്നു. മുമ്പ് ഏഴ് വർഷത്തിലേറെ എടുത്തിരുന്ന ഈ റെക്കോർഡാണ് അദ്ദേഹം തകർത്തത്. പ്രൊജക്ട് പോസിബിൾ എന്ന പേരിലായിരുന്നു ഈ ദൗത്യം. അദ്ദേഹത്തിന്റെ ഈ നേട്ടം ആസ്പദമാക്കി തയാറാക്കിയ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി 14 പീക്ക്സ്: നത്തിങ് ഈസ് ഇംപോസിബ്ൾ (14 Peaks: Nothing Is Impossible)’ ലോകമെമ്പാടും വലിയ ശ്രദ്ധ നേടിയിരുന്നു. മുൻ ബ്രിട്ടീഷ് ഗൂർഖ സൈനികനായിരുന്നു നിർമൽ പുർജ.
ബ്രോഡ് പീക്ക് ലോകത്തിലെ 12ാമത്തെ ഏറ്റവും ഉയരമുള്ള പർവതമാണ്. കുത്തനെയുള്ള മഞ്ഞുപാളികൾ, പെട്ടെന്നുണ്ടാകുന്ന ഹിമപാതങ്ങൾ, പ്രതികൂല കാലാവസ്ഥ എന്നിവ കാരണം ഇത് ഏറ്റവും അപകടകരമായ കൊടുമുടികളിലൊന്നായി കണക്കാക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.