വാഷിങ്ടൺ: യു.എസിലെ ഗ്രാൻഡ് കാന്യൻ നാഷണൽ പാർക്കിലുണ്ടായ മിന്നൽ പ്രളയത്തെത്തുടർന്ന് ഇരുപതിലധികം സഞ്ചാരികളെ കാണാതായി. വൻ നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തു. വലിയ പാറകളും ലോഹ ഘടനകളും മറ്റ് അവശിഷ്ടങ്ങളും ഇതിലൂടെ ഒഴുകുന്ന കൊളറാഡോ നദിയിലേക്ക് ഒലിച്ചുപോയതായി നാഷണൽ പാർക്ക് സർവീസ് അറിയിച്ചു. ദിനംപ്രതി നിരവധി പേർ സാഹസിക യാത്രയ്ക്ക് എത്തുന്ന പാർക്കിലാണ് മിന്നൽ പ്രളയമുണ്ടായത്.
പ്രദേശത്തെ ആളുകളെ ഒഴിപ്പിക്കുകയാണ്. കൊളറാഡോ നദിയിലേക്ക് ഒഴുകുന്ന ബ്രൈറ്റ് ഏഞ്ചൽ ക്രീക്കിൽ ശനിയാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് മിന്നൽ പ്രളയം ആരംഭിച്ചത്. മലവെള്ളപ്പാച്ചിലിൽ റോഡുകളും പാലങ്ങളും ഒലിച്ചുപോയി. മിന്നൽ പ്രളയം ഉണ്ടാകുമ്പോൾ പാർക്കിൽ 50-ലധികം കാനനയാത്രക്കാരും ഉണ്ടായിരുന്നു. ശനിയാഴ്ച ഉച്ചതിരിഞ്ഞ് മഴ തുടങ്ങുമ്പോൾ താൻ ബ്രൈറ്റ് ഏഞ്ചൽ ക്യാമ്പ് ഗ്രൗണ്ടിലായിരുന്നുവെന്നും താനും മറ്റ് 50-ഓളം ഹൈക്കർമാരും തോടിലെ ജലനിരപ്പ് ഉയരുന്നതും ഒരു ബങ്ക്ഹൗസ് പോലെയുള്ള അവശിഷ്ടങ്ങൾ ഒഴുകിപ്പോകുന്നതും കണ്ടുവെന്നും രക്ഷപ്പെട്ടവരിൽ ഒരാളായ എറിക്ക വയോള പറഞ്ഞതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
തിങ്കളാഴ്ച വരെ കൂടുതൽ ഇടിമിന്നലിനും ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും ഇത് "കൂടുതൽ മിന്നൽ പ്രളയങ്ങൾ, അവശിഷ്ടങ്ങൾ ഒഴുകിവരൽ, പാറവീഴ്ച, കൂടാതെ പാതയുടെയും നദിയുടെയും അവസ്ഥകൾ മാറുന്നതിനും" കാരണമായേക്കാമെന്നും സർവീസ് മുന്നറിയിപ്പ് നൽകി.
ബ്രൈറ്റ് ഏഞ്ചൽ ക്യാമ്പ് ഗ്രൗണ്ട്, ഫാന്റം റാഞ്ച്, നോർത്ത് കൈബാബ് ട്രയലിന്റെ ചില ഭാഗങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഞായറാഴ്ച അടച്ചിട്ടിരുന്നു. കൊളറാഡോ നദിയിലെ റാഫ്റ്റിംഗ് യാത്രകളും തൽക്കാലത്തേക്ക് നിർത്തിവച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.