കാഠ്മുണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ വീണ്ടും ഉയർന്നു. ഇതുവരെ 788 മൃതദേഹങ്ങൾ കണ്ടെത്തിയതായി നാഷണൽ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ ആൻഡ് മാനേജ്മെന്റ് അതോറിറ്റി അറിയിച്ചു. കുറഞ്ഞത് 2,502 ആളുകളെ ഇനിയും കണ്ടെത്താനുണ്ട്. പ്രളയബാധിത പ്രദേശങ്ങളിൽ നിന്ന് ഇതുവരെ 9,435 ആളുകളെ രക്ഷപ്പെടുത്തിയതായും അധികൃതർ അറിയിച്ചു. ടിബറ്റിൽ 16 പേർ കൊല്ലപ്പെടുകയും ഏകദേശം 550 ആളുകളെ കാണാതാവുകയും ചെയ്തിട്ടുണ്ടെന്നാണ് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
ഞായറാഴ്ച ഭോട്ടെകൊശി നദിയിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. ഇത് പ്രളയബാധിത ജില്ലകളിലെ തിരച്ചിലിനെയും രക്ഷാപ്രവർത്തനത്തെയും ബാധിച്ചു. ജലവൈദ്യുത പദ്ധതിയുടെ ടണലുകളിൽ കുടുങ്ങിയ 100-ലധികം തൊഴിലാളികളെ പുറത്തെത്തിക്കാനായിട്ടില്ല. പാഞ്ചത്രിൽ, തെഹ്‌റാതും, താപ്ലേജുങ്, സങ്കുവാസഭ, സോലുകൊംഭു, ഒഖൽധുങ്ക, രാമേഛ്ചാപ്, ദോലഖ, സിന്ധുലി, സിന്ധുപാൽചോക്, കാവ്രേപാൽചോക്, ലളിത്പൂർ, ഭക്തപൂർ, കാഠ്മണ്ഡു, ധാഡിങ്, മക്‌വാൻപൂർ, ഗോർഖ, ലാംജുങ്, താനുഹ്, സ്യാങ്ജ, കാസ്കി, പർബത്ത്, മ്യാഗ്ഡി, ബാഗ്‌ലുങ്, ഗുൽമി, ബാർദിയ, കൈലാരി, ദാർച്ചുല, ബൈതാഡി, ദാദേൽധുര, കാഞ്ചൻപൂർ എന്നീ സ്ഥലങ്ങളിലൂടെയും അതിനു ചുറ്റും ഒഴുകുന്ന ചെറിയ നദികളിലെയും തോടുകളിലെയും ജലനിരപ്പ് ഗണ്യമായി ഉയരാൻ സാധ്യതയുണ്ടെന്ന് നേപ്പാൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കഴിഞ്ഞ ബുധനാഴ്ചയാണ് നേപ്പാളിൽ മിന്നൽ പ്രളയമുണ്ടായത്. റോഡുകളും പാലങ്ങളും അടക്കം ഗ്രാമങ്ങൾ അപ്പാടെ ഒലിച്ചുപോയ പ്രളയത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളെയും കാണാതായിട്ടുണ്ട്. കൊച്ചിയിൽ നിന്ന് വിനോദസഞ്ചാരത്തിനെത്തി നേപ്പാളിൽ കുടുങ്ങിയ 37 പേർ കഴിഞ്ഞ ദിവസം തിരിച്ചെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.