ഇസ്ലാമാബാദ്: സുന്നി-ശിയ സംഘർഷം നിലനിൽക്കുന്ന ഗിൽജിത്-ബാൾട്ടിസ്താനിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു. സുന്നി പുരോഹിതൻ അപകീർത്തികരമായ പരാമർശം നടത്തിയതിനെ തുടർന്ന് ഷിയ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഗിൽജിത് നഗരത്തിലും പരിസര പ്രദേശങ്ങളിലും വെള്ളിയാഴ്ച പ്രതിഷേധം നടന്നതോടെയാണ് മേഖല സംഘർഷഭരിതമായത്. പുരോഹിതനെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു പ്രകടനം.
ഇരുവിഭാഗത്തിന്റെയും അപകീർത്തികരമായ പ്രസ്താവനകൾ കാരണം ഒരാഴ്ചയിലേറെയായി മേഖലയിൽ സംഘർഷം നിലനിൽക്കുകയാണെന്ന് ‘ഡോൺ’ പത്രം റിപ്പോർട്ട് ചെയ്തു. ഒരു സുന്നി പുരോഹിതനും ശിയ പുരോഹിതനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ പ്രകോപനപരമായ പോസ്റ്റുകൾ പങ്കുവെച്ചതിന് രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും ഒരു സ്കൂൾ അധ്യാപികയെയും അധികൃതർ സസ്പെൻഡ് ചെയ്തു.
12 പേരെ കസ്റ്റഡിയിലെടുത്തു. പൗരൻമാരോട് ജാഗ്രതപാലിക്കാനും വടക്കൻപ്രദേശങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കാനും യു.കെയും കാനഡയും യു.എസും നിർദേശം നൽകി. അതേസമയം, സ്ഥിതിഗതികൾ പൂർണമായും സമാധാനപരമാണെന്ന് പാകിസ്താൻ ഇൻഫർമേഷൻ മന്ത്രി മുർതാസ സോളങ്കി പറഞ്ഞു. ആശുറാ ദിനത്തിന്റെ നാൽപതാം ദിവസം നടക്കുന്ന ‘അർബയീൻ’ ആചരണവുമായി ബന്ധപ്പെട്ട് ക്രമസമാധാനം നിലനിർത്താൻ മാത്രമാണ് സൈന്യത്തിന്റെയും സിവിൽ സായുധ സേനയുടെയും സേവനം ആവശ്യപ്പെട്ടിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.
മറ്റുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണ്. റോഡുകൾ സാധാരണനിലയിലാണ്. വ്യാപാരകേന്ദ്രങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പതിവുപോലെ പ്രവർത്തിച്ചതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.