മിയാമിയിൽ വിമാനം റൺവേകടന്ന് വാഹനങ്ങളിലിടിച്ച് തീപിടിച്ചു; അഞ്ച് മരണം, അഞ്ച് പേർക്ക് പരിക്ക്
ഫ്ലോറിഡ: ഫ്ലോറിഡയിലെ മയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ ആമസോൺ കാർഗോ വിമാനം റൺവേ കവിഞ്ഞോടി വാഹനങ്ങളിൽ ഇടിച്ച് തീപിടിച്ച് അഞ്ച് പേർ ദാരുണമായി കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരിക്കേറ്റതായും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നും അധികൃതർ അറിയിച്ചു.
പ്യൂർട്ടോ റിക്കോയിലെ സാൻ ജുമാനിൽ നിന്ന് വന്ന 32 വർഷം പഴക്കമുള്ള ബോയിംഗ് 767 വിമാനമാണ് അപകടത്തിൽപ്പെട്ടത്. 9,000 അടിയിലധികം നീളമുള്ള റൺവേ 30-ലാണ് വിമാനം ലാൻഡ് ചെയ്തതെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 2 മണിയോടെയാണ് 21 എയർ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി അപകടമുണ്ടായത്.വിമാനം ഇടിച്ച വാഹനങ്ങൾക്കുള്ളിൽ നിരവധി പേർ കുടുങ്ങിക്കിടന്നിരുന്നുവെന്നും അവരെ എമർജൻസി ക്രൂവാണ് രക്ഷപ്പെടുത്തിയതെന്നും സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. 60-ലധികം ഫയർ റെസ്ക്യൂ യൂണിറ്റുകളെത്തിയാണ് തീ അണച്ചത്.
മരണത്തിൽ ദുഃഖം രേഖപ്പെടുത്തിയ ആമസോൺ, സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ അധികാരികളുമായി പൂർണ്ണമായി സഹകരിക്കുമെന്നും അറിയിച്ചു."മയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്നത്തെ സംഭവത്തിൽ അഞ്ച് പേരുടെ ജീവൻ നഷ്ടപ്പെട്ടുവെന്നറിഞ്ഞ് ഞങ്ങൾ അതീവ ദുഃഖിതരാണ്. കുടുംബങ്ങൾക്കും പ്രിയപ്പെട്ടവർക്കും ഈ കനത്ത നഷ്ടം ബാധിച്ച എല്ലാവർക്കും ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു.
21 എയർ പ്രവർത്തിപ്പിച്ചിരുന്ന വിമാനം ലാൻഡിങിന് ശ്രമിക്കുമ്പോഴാണ് അപകടം ഉണ്ടായത്. കൂടുതൽ കാര്യങ്ങൾ അറിയാൻ ഞങ്ങൾ പ്രാദേശിക അധികാരികളുമായും ഉദ്യോഗസ്ഥരുമായും ചേർന്ന് പ്രവർത്തിക്കുന്നുണ്ട്, കൂടാതെ ഏത് അന്വേഷണത്തോടും പൂർണ്ണമായി സഹകരിക്കുകയും ചെയ്യും," ആമസോൺ വക്താവ് കെല്ലി നാൻ്റൽ എക്സിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.