ലിയോ പതിനാലാമൻ മാർപ്പാപ്പ, ഡോണൾഡ്‌ ട്രംപ്

'എനിക്ക് ട്രംപ് ഭരണകൂടത്തെ ഭയമില്ല: ആക്രമണങ്ങളോട് എതിർപ്പ്, യുദ്ധത്തിനെതിരെ ഇനിയും ശബ്ദമുയർത്തും'; ട്രംപിന് മറുപടിയുമായി മാർപ്പാപ്പ

വത്തിക്കാൻ സിറ്റി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിന്റെ രൂക്ഷമായ വിമർശനങ്ങൾക്ക് മറുപടിയുമായി ലിയോ പതിനാലാമൻ മാർപ്പാപ്പ രംഗത്ത്. ട്രംപ് ഭരണകൂടത്തെയോ സുവിശേഷ സത്യങ്ങൾ തുറന്നു പറയുന്നതിനെയോ താൻ ഭയപ്പെടുന്നില്ലെന്ന് മാർപ്പാപ്പ വ്യക്തമാക്കി. പത്ത് ദിവസത്തെ ആഫ്രിക്കൻ സന്ദർശനത്തിനായി പുറപ്പെട്ട വേളയിൽ വിമാനത്തിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇറാനെതിരെ യു.എസും ഇസ്രായേലും സംയുക്തമായി നടത്തുന്ന ആക്രമണത്തിനെതിരെയുള്ള മാർപ്പാപ്പയുടെ നിലപാടാണ് ട്രംപിനെ ചൊടിപ്പിച്ചത്. മാർപ്പാപ്പ വിദേശനയങ്ങളിൽ അനഭിലഷണീയമായി ഇടപെടുന്നുവെന്നും അദ്ദേഹം അമേരിക്കയുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നുവെന്നുമാണ് ട്രംപിന്റെ ആരോപണം. ‘പോപ്പാകാനുള്ള ഒരു പട്ടികയിലും അദ്ദേഹം ഉണ്ടായിരുന്നില്ല, ഒരു അമേരിക്കക്കാരനായതിനാൽ മാത്രമാണ് സഭ അദ്ദേഹത്തെ അതിൽ ഉൾപ്പെടുത്തിയത്. പ്രസിഡന്റ് ഡോണൾഡ്‌ ജെ. ട്രംപുമായി ഇടപെടാനു​ള്ള ഏറ്റവും നല്ല മാർഗമെന്ന നിലയിലായിരുന്നു സഭയുടെ ആ തെരഞ്ഞെടുപ്പ്. പോപ്പിന്റെ തെരഞ്ഞെടുപ്പ് ഞെട്ടിപ്പിക്കുന്ന അത്ഭുതം ആയിരുന്നു. അതിനുള്ള നന്ദി കാണിക്കണം’ -ട്രംപ് പറഞ്ഞു.

അമേരിക്കൻ വംശജനായ ആദ്യ മാർപ്പാപ്പയാണ് ലിയോ പതിനാലാമൻ. ഇറാനുമായുള്ള യുദ്ധത്തിൽ സമാധാനപരമായ ചർച്ചകൾ വേണമെന്ന് തുടക്കം മുതലേ മാർപ്പാപ്പ ആവശ്യപ്പെട്ടിരുന്നു. പെസഹ വ്യാഴത്തിലും ഈസ്റ്റർ ദിനത്തിലും പോപ്പ് നടത്തിയ സുവിശേഷ പ്രസംഗത്തിൽ ബൈബിൾ വചനങ്ങൾ ഉദ്ധരിച്ച് യുദ്ധം ചെയ്യുന്നവന്റെ പ്രാർത്ഥന ദൈവം കേൾക്കില്ല എന്ന പറഞ്ഞ് ഇസ്രായേൽ ഭരണകൂടത്തെയും ഡോണൾഡ്‌ ട്രംപിനെയും പോപ്പ് വിമർശിച്ചിരുന്നു. 'ഞങ്ങൾ രാഷ്ട്രീയക്കാരല്ല. അദ്ദേഹത്തിന്റെ വീക്ഷണകോണിലല്ല ഞങ്ങൾ വിദേശനയങ്ങളെ കാണുന്നത്. സമാധാനം സ്ഥാപിക്കുക എന്ന സുവിശേഷ ദൗത്യത്തിലാണ് എനിക്ക് വിശ്വാസം' -മാർപ്പാപ്പ പറഞ്ഞു.

യുദ്ധത്തിന് ദൈവത്തിന്റെ പിന്തുണയുണ്ടെന്ന ട്രംപിന്റെയും ഡിഫൻസ് സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന്റെയും പ്രസ്താവനകളെ മാർപ്പാപ്പ തള്ളിക്കളഞ്ഞു. യേശുക്രിസ്തു സമാധാനത്തിന്റെ രാജാവാണെന്നും യുദ്ധത്തെ ന്യായീകരിക്കാൻ ആർക്കും ദൈവത്തെ ഉപയോഗിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴിയാണ് മാർപ്പാപ്പക്കെതിരെ ട്രംപ് വ്യക്തിപരമായ അധിക്ഷേപങ്ങളും വിമർശനവും നടത്തിയത്. മാർപ്പാപ്പ ദുർബലനാണെന്നും വെനിസ്വേലയിലെ അമേരിക്കൻ ഇടപെടലുകളെ വിമർശിക്കുന്നത് ശരിയല്ലെന്നും ട്രംപ് വാദിച്ചു. അമേരിക്കൻ പ്രസിഡന്റിനെ വിമർശിക്കുന്ന ഒരു മാർപ്പാപ്പയെ എനിക്ക് ആവശ്യമില്ല എന്നും ട്രംപ് തുറന്നടിച്ചു.

Tags:    
News Summary - Leo XIV responds to Donald Trump Statement and he says I am not afraid of the Trump administration, I oppose violence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.