റഫ: ഗസ്സയിൽ വെടിനിർത്തലിന് മധ്യസ്ഥരായ ഖത്തറും ഈജിപ്തും മുന്നോട്ടുവെച്ച് ഹമാസ് അംഗീകരിച്ച നിർദേശങ്ങൾ സംബന്ധിച്ച് കൈറോയിൽ ചർച്ച തുടരുന്നു. ഇസ്രായേൽ പ്രതിനിധികൾക്ക് പിന്നാലെ ഹമാസ് നേതാക്കളും ചർച്ചക്കായി കൈറോയിലെത്തി. അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗമായ സി.ഐ.എ ഡയറക്ടർ വില്യം ബേൺസ് കൈറോയിലെ ചർച്ചകൾക്കുശേഷം ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചക്കായി തെൽഅവീവിലെത്തി. ഇസ്രായേലി യുദ്ധ മന്ത്രിസഭ യോഗം ചേർന്ന് തുടർനടപടികൾ തീരുമാനിക്കും. ചർച്ചയിൽ ആശാവഹമായ പുരോഗതിയില്ലെന്ന ഇസ്രായേലി പ്രതിനിധിയുടെ പ്രതികരണവും പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞദിവസം റഫ അതിർത്തി വഴി കടന്നുകയറ്റം നടത്തിയ ഇസ്രായേലി യുദ്ധ ടാങ്കുകൾ ആക്രമണം തുടരുകയാണ്. നിരവധി ഹമാസ് പോരാളികളെ വധിച്ചതായും ഭൂഗർഭ കേന്ദ്രങ്ങൾ തകർത്തതായും ഇസ്രായേലി സൈന്യം അവകാശപ്പെട്ടു. ഹമാസിന്റെ സായുധ വിഭാഗമായ അൽ ഖസ്സം ബ്രിഗേഡും അൽ ഖുദ്സ് ബ്രിഗേഡും കനത്ത ചെറുത്തുനിൽപ്പ് നടത്തുന്നുണ്ട്. സുരക്ഷിത സ്ഥാനം തേടി അഭയാർഥി പ്രവാഹം തുടരുകയാണ്.
അതിനിടെ, ഹമാസ് റോക്കറ്റാക്രമണത്തിൽ ആറ് സൈനികർ കൊല്ലപ്പെട്ടതിനെ തുടർന്ന് അടച്ച കറം അബൂസാലം അതിർത്തി തുറക്കാൻ ഇസ്രായേൽ തീരുമാനിച്ചു. ഗസ്സക്കുള്ള സഹായവസ്തുക്കൾ ഇതിലൂടെ കടത്തിവിട്ടു തുടങ്ങിയെന്ന് ഇസ്രായേൽ അറിയിച്ചെങ്കിലും ഒറ്റ ട്രക്ക് പോലും ഗസ്സയിലെത്തിയിട്ടില്ലെന്നാണ് യു.എൻ സഹായ ഏജൻസി പറയുന്നത്. നെതന്യാഹുവുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ടെലിഫോണിൽ സംസാരിച്ചതിനെ തുടർന്നാണ് അതിർത്തി തുറക്കാൻ തീരുമാനിച്ചതെന്ന് ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗസ്സയിലെ അൽ ശിഫ ആശുപത്രി വളപ്പിൽ കണ്ടെത്തിയ മൂന്നാമത്തെ കൂട്ടക്കുഴിമാടത്തിൽനിന്ന് 49 മൃതദേഹങ്ങൾ പുറത്തെടുത്തു. ഏഴ് കൂട്ടക്കുഴിമാടങ്ങൾ ഇവിടെയുണ്ടെന്നാണ് കരുതുന്നത്. 24 മണിക്കൂറിനിടെ 55 ഫലസ്തീനികൾകൂടി കൊല്ലപ്പെട്ടതോടെ ഗസ്സയിലെ ആകെ മരണം 34,844 ആയി. വെസ്റ്റ്ബാങ്കിലും അതിക്രമം തുടരുന്ന ഇസ്രായേൽ സേന 30 ഫലസ്തീനികളെ അറസ്റ്റ് ചെയ്തു. ഉമ്മു ബാതിൻ ഗ്രാമത്തിലെ 47 വീടുകൾ ഇടിച്ചുനിരത്തി. ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് തെക്കൻ ലബനാനിൽ വ്യോമാക്രമണം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.