വാഷിങ്ടൺ: വിജയകരമായ ചരിത്രദൗത്യത്തിനൊടുവിൽ ആർട്ടിമിസ് 2 ഭൂമിയിലിറങ്ങി. അരനൂറ്റാണ്ടിന്റെ ഇടവേളക്കുശേഷം, മനുഷ്യരെ വഹിച്ച് ചന്ദ്രനെ ചുറ്റിയെത്തിയ ആർട്ടിമിസ് ഇന്ത്യൻ സമയം പുലർച്ചെ 5.37നാണ് പസഫിക് സമുദ്രത്തിലിറങ്ങിയത്. യു.എസ് സ്വദേശികളായ റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കുക്ക്, കാനഡക്കാരൻ ജെറമി ഹാൻസൻ എന്നീ നാലുയാത്രികർ അടങ്ങുന്ന ഓറിയൺ പേടകമാണ് ദൗത്യം പൂർത്തിയാക്കി തിരിച്ചെത്തിയത്.
അപ്പോളോ ദൗത്യങ്ങൾക്ക് ശേഷം മനുഷ്യൻ ചന്ദ്രനിലേക്ക് നടത്തിയ ഏറ്റവും വലിയ കുതിപ്പാണിത്. 11 ലക്ഷം കിലോമീറ്റർ സഞ്ചരിച്ചാണ് പേടകം തിരിച്ചെത്തിയത്. ഏപ്രിൽ ഒന്നിന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നായിരുന്നു റെയോൺ പേടകത്തിൽ ദൗത്യസംഘത്തിന്റെ ചന്ദ്രയാത്ര തുടങ്ങിയത്. അമേരിക്കയിലെ കാലിഫോർണിയക്കരികെ സാൻ ഡിയാഗോ തീരത്ത് ഇറങ്ങിയ പേടകത്തിനടുത്തെത്തിയ യു.എസ് നാവിക സേനയും റസ്ക്യൂ ടീമും യാത്രികരെ പേടകത്തിൽനിന്ന് ലൈഫ് ബോട്ടിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ വിജയകരമായി പൂർത്തിയാക്കി. ശേഷം എയർലിഫ്റ്റ് ചെയ്താണ് യാത്രികരെ യു.എസ്.എസ് ജോൺ പി. മർത്ത എന്ന റെസ്ക്യൂ കപ്പലിലേക്ക് മാറ്റിയത്.
നാലു യാത്രികരും ആരോഗ്യവാന്മാരാണെന്ന് നാസ അറിയിച്ചു. അഞ്ച് സ്പീഡ്ബോട്ടുകളിലായി യു.എസ് നാവികസേനയുടെ 40ഓളം ഡൈവർമാർ പേടകത്തിനു ചുറ്റുമുണ്ടായിരുന്നു. പേടകത്തെ സ്റ്റെബിലൈസ് ചെയ്യാനുള്ള ശ്രമം വിജയിച്ച ശേഷമാണ് യാത്രികരെ പുറത്തെത്തിച്ചത്. പേടകത്തിന്റെ ഹാച്ച് തുറന്ന് ഓരോരുത്തരെയായി ഹെലിക്കോപ്റ്റർ വഴി യു.എസ്.എസ് ജോൺ പി. മർത്തയിലേക്ക് മാറ്റുകയായിരുന്നു.
മണിക്കൂറിൽ 40,000 കിലോമീറ്റർ വേഗത്തിലാണ് ഓറിയോൺ പേടകം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചത്. ദൗത്യത്തിന്റെ അവസാനഘട്ടത്തിൽ പേടകത്തിന്റെ ക്രൂ കാപ്സ്യൂൾ വേർപെട്ട് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തീഗോളമായി പ്രവേശിച്ചു. പിന്നാലെ പാരച്യൂട്ടുകളുടെ സഹായത്തോടെ പേടകം കടലിലേക്കു പതിച്ചു. അന്തരീക്ഷത്തിൽ പ്രവേശിക്കുന്നതു തൊട്ട് സമുദ്രപതനം വരെ 15 മിനിറ്റ് സമയമാണു വേണ്ടിവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.