ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തെ തുടർന്ന് പുക ഉയർന്നപ്പോൾ
ഗസ്സയിൽ ആശുപത്രികൾക്ക് നേരെ മിസൈൽ ആക്രമണവുമായി ഇസ്രായേൽ; കുട്ടികളുടെ ആശുപത്രിക്ക് നേരെ ആക്രമണം നടത്തിയത് മൂന്ന് തവണ
ഗസ്സ: ഗസ്സയിലെ അവസാന ആശുപത്രികൾക്ക് സമീപം മിസൈലിട്ട് ഇസ്രായേൽ. കരയാക്രമണം തുടങ്ങിയതിന് പിന്നാലെയാണ് ആശുപത്രികൾക്കെതിരെയും ഇസ്രായേൽ ആക്രമണം ശക്തമാക്കിയത്. ഗസ്സയിലെ അൽ-ശിഫ, അൽ-അഹ്ലി ആശുപത്രികൾക്കെതിരെയാണ് ഇസ്രായേൽ മിസൈൽ ആക്രമണം നടത്തിയത്. 15 പേർ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു.
കുട്ടികളുടെ ആശുപത്രിക്ക് നേരെ മൂന്ന് തവണയാണ് ആക്രമണമുണ്ടായതെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുമൂലം 40 രോഗികൾക്ക് ആശുപത്രി ഒഴിയേണ്ടി വന്നു. നിരവധി രോഗികൾ ജീവനക്കാർക്കൊപ്പം ആശുപത്രിയിൽ കുടുങ്ങി കിടക്കുകയാണ്.ഇസ്രായേൽ ആക്രമണങ്ങളിൽ ശക്തമായ പ്രതിഷേധവുമായി ഹമാസ് രംഗത്തെത്തി.
ഗസ്സ നഗരത്തിൽ കരയാക്രമണം കടുപ്പിച്ച് ഇസ്രായേൽ; കൂട്ടപ്പലായനം, 51 മരണം കൂടി
ഗസ്സ സിറ്റി: വംശഹത്യയെന്ന് ഐക്യരാഷ്ട്ര സഭയുടെ സ്ഥിരീകരണത്തിനുപിന്നാലെ ഗസ്സ സിറ്റിയിൽ തുടക്കമിട്ട കരയാക്രമണം കൂടുതൽ കടുപ്പിച്ച് ഇസ്രായേൽ. ആയിരക്കണക്കിന് സൈനികരും നിരവധി ടാങ്കുകളും നഗരത്തിലുടനീളം ഭീകരത തുടരുകയാണ്. ഇന്റർനെറ്റ്, ഫോൺ സേവനങ്ങൾ നിർത്തി പുറംലോകവുമായി ബന്ധം മുറിച്ചുകളഞ്ഞാണ് കര, വ്യോമ മാർഗങ്ങൾ ഉപയോഗിച്ച് സമാനതകളില്ലാത്ത ഉന്മൂലനം നടത്തുന്നത്.
10 ലക്ഷത്തോളം പേർ കഴിഞ്ഞ ഗസ്സ സിറ്റിയിലെ നൂറുകണക്കിന് കെട്ടിടങ്ങൾ ദിവസങ്ങൾക്കിടെ തകർക്കപ്പെട്ടു. ലക്ഷങ്ങൾ ഇതിനകം നാടുവിട്ട പട്ടണത്തിൽനിന്ന് ഇപ്പോഴും കൂട്ടപ്പലായനം തുടരുകയാണ്. ഇവിടേക്ക് ഇന്ധനമെത്തിക്കുന്നതടക്കം പ്രവർത്തനങ്ങൾ ഇസ്രായേൽ മുടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. വ്യാഴാഴ്ച മാത്രം ഇസ്രായേൽ ആക്രമണങ്ങളിൽ 83 പേരാണ് ഗസ്സയിൽ മരിച്ചത്.
ഗസ്സ പൂർണമായി പിടിയിലൊതുക്കുകയെന്ന ലക്ഷ്യത്തോടെയാണ് അവശേഷിക്കുന്ന ഏക പട്ടണമായ ഗസ്സ സിറ്റിയിലും കഴിഞ്ഞ ദിവസം കരയാക്രമണം ആരംഭിച്ചത്. യുദ്ധവിമാനങ്ങൾ, ക്വാഡ്കോപ്ടറുകൾ എന്നിവ ഉപയോഗിച്ചും സ്ഫോടക വസ്തുക്കൾ നിറച്ച കവചിത വാഹനങ്ങൾ അയച്ചും നഗരത്തിലുടനീളം വൻനാശം തീർത്ത ഇസ്രായേൽ ഇപ്പോഴും ബോംബിങ് തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.