തെൽഅവീവിൽ ഇസ്രായേൽ സർക്കാറിനെതിരെ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ പൊലീസ് സമരക്കാരനെ വളയുന്നു 

ബന്ദിമോചനം: ഹമാസുമായി ചർച്ചക്ക് മൊസാദ് നേതൃത്വം ഖത്തറിലേക്ക്

ദോഹ: ഹമാസുമായി ഇനി ചർച്ചക്കി​ല്ലെന്ന് പറഞ്ഞ് കൈറോയിലെ സന്ധിസംഭാഷണത്തിന്റെ വാതിലുകൾ കൊട്ടിയടച്ച ഇസ്രായേൽ, ഒടുവിൽ പാരീസ് ചർച്ചക്ക് പിന്നാലെ ഖത്തറിലും ചർച്ച നടത്തും. ബന്ദിമോചനം ആവശ്യപ്പെട്ട് തെൽഅവീവിൽ പ്രതിഷേധം അതിരുവിട്ടതും ആഭ്യന്തരസമ്മർദവുമാണ് ഇസ്രായേലിനെ ചർച്ചക്ക് നിർബന്ധിതരാക്കിയത്.

ബന്ദിമോചനവും താൽക്കാലിക വെടിനിർത്തലും ചർച്ച ചെയ്യാൻ ഇസ്രായേൽ ചാരസംഘടനയായ മൊസാദിന്റെയും ആഭ്യന്തര സുരക്ഷാ സേനയായ ഷിൻ ബെറ്റിന്റെയും മേധാവികളാണ് ഖത്തറിലെ ചർച്ചയിൽ പ​​ങ്കെടുക്കുക. അമേരിക്ക, ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ മധ്യസ്ഥരായുണ്ടാകും. ഇന്നലെ രാത്രി ചേർന്ന ഇസ്രായേൽ യുദ്ധ മന്ത്രിസഭയാണ് പ്രതിനിധി സംഘത്തെ ഖത്തറിലേക്ക് അയയ്ക്കാൻ തീരുമാനമെടുത്തത്.

പാരീസിൽ ആരംഭിച്ച ചർച്ചയുടെ തുടർച്ചയാണ് ഖത്തറിൽ നടക്കുകയെന്ന് ഇസ്രായേൽ മാധ്യമങ്ങളും അൽജസീറയും റിപ്പോർട്ട് ചെയ്തു. ഹമാസും ഇസ്രായേും തമ്മിൽ കരാറുണ്ടാക്കാൻ സാധ്യതയുള്ളതായി ഇസ്രായേലി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സാഖി ഹനെഗ്ബി ശനിയാഴ്ച ചാനൽ അഭിമുഖത്തിൽ പറഞ്ഞു. 

ദിവസവും ഓരോ ബന്ദിയെ വീതം വിട്ടയച്ചാൽ ആറാഴ്ച ഗസ്സയിൽ വെടിനിർത്താമെന്നാണ് ഇസ്രായേൽ മു​ന്നോട്ട് വെച്ച നിർദേശമെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അന്യായ തടങ്കലിലടച്ച 10000ലേറെ ഫലസ്തീനികളിൽ നൂറോളം പേരെ ഇസ്രായേലും വിട്ടയക്കും. സ്ത്രീകൾ, വനിതാ സൈനികർ, ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ള മുതിർന്ന പുരുഷന്മാർ എന്നിങ്ങനെ മൊത്തം 40 ഓളം ബന്ദികളെ മോചിപ്പിക്കണമെന്നാണ് ഇസ്രായേലിന്റെ ആവശ്യം.

ഗസ്സയിലേക്കുള്ള സഹായ വിതരണം വർധിപ്പിക്കാനും വടക്കൻ ഗസ്സയിലേക്ക് ഫലസ്തീനികളുടെ മടങ്ങിവരവിനും കരാർ വഴിയൊരുക്കും.

അതേസമയം, ഈ നിർദേശങ്ങളോട് ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. യുദ്ധം പൂർണ്ണമായും അവസാനിപ്പിക്കുകയും ഗസ്സ ഉപരോധം അവസാനിപ്പിക്കുകയും ചെയ്താൽ മാത്രമേ ബന്ദികളെ വിട്ടയക്കൂ എന്നാണ് ഹമാസ് ​കെയ്റോയിൽ നടന്ന ചർച്ചയിൽ വ്യക്തമാക്കിയത്. മുഴുവൻ ഫലസ്തീനി തടവുകാരെയും വിട്ടയക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടിരുന്നു.

ഒക്ടോബർ ഏഴുമുതൽ ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന നരനായാട്ടിൽ ഇതുവരെ 30,000 ഫലസ്തീനികൾ കൊല്ല​പ്പെട്ടതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ആയിരക്കണക്കിന് ആളുകളെ കാണാതായിട്ടുമുണ്ട്.

Tags:    
News Summary - Israeli delegation expected in Qatar for more Gaza talks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.