ഗസ്സ സിറ്റി: ഗസ്സയിലെ ഇസ്രായേൽ ആക്രമണങ്ങൾ പ്രത്യുൽപാദന ശേഷിയെയാണിപ്പോൾ ലക്ഷ്യമിടുന്നതെന്നും ഇത് മാതാക്കൾക്കും നവജാതശിശുക്കൾക്കും വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതായും റിപ്പോർട്ട്. ഗസ്സ മുനമ്പിനെതിരായ ഇസ്രായേലിന്റെ യുദ്ധം നവജാതശിശുക്കളിലേക്കും മാതാക്കളിലേക്കും വ്യാപിച്ചു. ഇത് ഗർഭിണികൾ, ശിശുക്കൾ, പ്രസവ പരിചരണം എന്നിവയിൽ വൻ പ്രതിസന്ധികൾ ഉണ്ടാക്കുന്നുവെന്നും റിപ്പോർട്ട് പറയുന്നു.
ചിക്കാഗോ സർവകലാശാലയിലെ ലോ സ്കൂളിലെ ഹ്യൂമൻ റൈറ്റ്സ് ക്ലിനിക്കുമായി സഹകരിച്ച് ഫിസിഷ്യൻസ് ഫോർ ഹ്യൂമൻ റൈറ്റ്സിന്റെ റിപ്പോർട്ടുകൾ ഗസ്സയിൽ യുദ്ധവുമായി നേരിട്ട് ബന്ധപ്പെട്ട ജനനങ്ങളിൽ 41 ശതമാനം കുറവ്, മാതൃമരണങ്ങളിലെ വർധനവ്, ഗർഭം അലസലുകൾ, നവജാതശിശു മരണങ്ങൾ, അകാല ജനനങ്ങൾ, ആരോഗ്യ സേവനങ്ങളുടെ വ്യവസ്ഥാപിത നാശം എന്നിവ രേഖപ്പെടുത്തി.
ഫലസ്തീൻ ജനസംഖ്യയുടെ പ്രത്യുൽപാദന ശേഷി തകർക്കുക എന്ന ലക്ഷ്യത്തോടെയുള്ള ആക്രമണങ്ങളിലൂടെ ‘ജനസംഖ്യാപരമായി ഫലസ്തീൻ ജനസംഖ്യയെ ഇല്ലാതാക്കാനുള്ള വ്യക്തമായ ഉദ്ദേശ്യം’ എന്ന് ഇത് എടുത്തുകാണിക്കുന്നു. അപകടകരമായ സാഹചര്യങ്ങളിൽ നിർബന്ധിത ജനനങ്ങൾ, ആരോഗ്യ സേവനങ്ങൾ വ്യവസ്ഥാപിതമായി പൊളിച്ചുമാറ്റൽ എന്നിവ ഇതിൽ വരുന്നു.
2025 ജനുവരി മുതൽ ജൂൺ വരെ ഏകദേശം 2,600 ഗർഭഛിദ്രങ്ങൾ, 220 ഗർഭധാരണവുമായി ബന്ധപ്പെട്ട മരണങ്ങൾ, 1,460 അകാല ജനനങ്ങൾ, 1700ലധികം ഭാരം കുറഞ്ഞ ശിശുക്കൾ, തീവ്രപരിചരണം ആവശ്യമുള്ള 2,500ലധികം നവജാതശിശുക്കൾ എന്നിവ സംഘടന രേഖപ്പെടുത്തിയിട്ടുണ്ട്.
യുദ്ധത്തിനു മുമ്പുള്ള അവസ്ഥകളിൽ നിന്നുള്ള ഞെട്ടിക്കുന്ന തകർച്ചയാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. യുദ്ധം, ക്ഷാമം, സ്ഥലംമാറ്റം, മാതൃ ആരോഗ്യ സംരക്ഷണത്തിന്റെ തകർച്ച എന്നിവയുടെ നേരിട്ടുള്ള ആഘാതത്തിൽ നിന്നാണ് ഇത് സംഭവിക്കുന്നതെന്ന് സംഘടനയിലെ ലാമ ബക്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.