തെൽ അവീവ്: യമനിലെ ഹൂതികളുടെ നിയന്ത്രണത്തിലുള്ള ഹുദൈദ തുറമുഖം ആക്രമിക്കാനൊരുങ്ങി ഇസ്രായേൽ. വരും മണിക്കൂറുകളിൽ ആക്രമണമുണ്ടാവുമെന്ന മുന്നറിയിപ്പാണ് ഇസ്രായേൽ പ്രതിരോധസേന നൽകിയിരിക്കുന്നത്.
വരും മണിക്കൂറുകളിൽ ഹുദൈദ തുറമുഖത്തിൽ ആക്രമണം നടത്തും. ഹൂതികൾ ഇവിടെ സൈനിക പരിപാടികൾ നടത്തുന്നുണ്ട്. ഇത് അംഗീകരീക്കാനാവില്ലെന്ന് ഇസ്രായേൽ പ്രതിരോധസേന പ്രസ്താവനയിൽഅറിയിച്ചു. സുരക്ഷക്കായി ഹുദൈദ തുറമുഖത്തുള്ള ആളുകളും കപ്പലുകളും ഉടൻ ഒഴിഞ്ഞ് പോകണമെന്നും പ്രതിരോധസേന അറിയിച്ചു. ഗസ്സയിൽ കരയാക്രമണം തുടങ്ങിയതിന് പിന്നാലെയാണ് ഇസ്രായേൽ യമനേയും ലക്ഷ്യമിടുന്നത്.
യുനൈറ്റഡ് നാഷൻസ്: ഗസ്സയിൽ ഇസ്രായേൽ ഫലസ്തീനികൾക്കെതിരെ വംശഹത്യ നടത്തിയതായി ഐക്യരാഷ്ട്രസഭയുടെ അന്വേഷണ കമീഷൻ. 1948ലെ വംശഹത്യ കൺവെൻഷൻ നിർവചിച്ചിരിക്കുന്ന അഞ്ച് വംശഹത്യാ മാനദണ്ഡങ്ങളിൽ നാലെണ്ണം ഇസ്രായേലി അധികാരികളും സുരക്ഷാ സേനയും ഒരു ദേശീയ, വംശീയ, അല്ലെങ്കിൽ മതപരമായ സംഘത്തിനെതിരെ ചെയ്തിട്ടുണ്ടെന്നും ഇപ്പോഴും ചെയ്യുന്നുണ്ടെന്നും 72 പേജുള്ള രേഖ ആരോപിക്കുന്നു.
സാധാരണക്കാർക്കും സംരക്ഷിത വസ്തുക്കൾക്കും നേരെയുള്ള നേരിട്ടുള്ള ആക്രമണങ്ങളിലൂടെ ഒരു ജനവിഭാഗത്തിന് ഗുരുതരമായ ശാരീരികമോ മാനസികമോ ആയ ദോഷം വരുത്തുക, തടവുകാരോട് കഠിനതരമായ പെരുമാറ്റം, നിർബന്ധിത സ്ഥലംമാറ്റം, പരിസ്ഥിതി നാശം എന്നിവയാണവ.
2023 ഒക്ടോബർ 7ന് ഹമാസും മറ്റ് ഫലസ്തീൻ സായുധ ഗ്രൂപ്പുകളും യുദ്ധക്കുറ്റങ്ങളും അന്താരാഷ്ട്ര നിയമങ്ങളുടെ മറ്റ് ഗുരുതരമായ ലംഘനങ്ങളും നടത്തിയതായും ഇസ്രായേൽ സുരക്ഷാ സേന ഗസ്സയിൽ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും നടത്തിയതായും കമീഷൻ നേരത്തെ നിഗമനത്തിലെത്തിയിരുന്നു. യുദ്ധത്തെക്കുറിച്ചുള്ള ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും ശക്തവും ആധികാരികവുമായ കണ്ടെത്തലിന്റെ ഏറ്റവും പുതിയ റിപ്പോർട്ടാണിപ്പോൾ പുറത്തുവിട്ടതെന്ന് കമീഷൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.