ഗസ്സയിൽ ഇസ്രായേൽ തകർത്ത ഗ്രീക്ക് ഓർത്തഡോക്സ് പള്ളിയുടെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കണ്ടെത്തിയ മൃതദേഹം പുറത്തെടുക്കുന്ന ഫലസ്തീനികൾ (ഫോട്ടോ: എ.പി)
ഗസ്സ: ഗസ്സയിലെ ക്രൈസ്തവ ദേവാലയത്തിൽ അഭയം പ്രാപിച്ച നൂറുകണക്കിന് പേർക്കെതിരെ വ്യോമാക്രമണം നടത്തിയതിൽ വിശദീകരണവുമായി ഇസ്രായേൽ. ചർച്ചിന് അടുത്തുള്ള ഹമാസ് കേന്ദ്രമാണ് തങ്ങൾ ആക്രമിച്ചതെന്നും ചർച്ച് സൈന്യത്തിന്റെ ലക്ഷ്യമായിരുന്നില്ലെന്നും ഇസ്രായേൽ പ്രതിരോധ സേന ട്വീറ്റ് ചെയ്തു. ചർച്ച് തകർത്തിട്ടില്ലെന്നും ചർച്ചിന്റെ മതിലാണ് തകർത്തതെന്നും കുറിപ്പിൽ പറയുന്നു.
“ഇസ്രായേൽ പ്രതിരോധ സേനയുടെ (ഐ.ഡി.എഫ്) ആക്രമണത്തിന്റെ ഫലമായി പ്രദേശത്തെ ഒരു ചർച്ചിന്റെ മതിൽ തകർന്നു. ആളപായത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. സംഭവം അവലോകനം ചെയ്യുന്നുണ്ട്. പള്ളിയല്ല വ്യോമാക്രമണത്തിന്റെ ലക്ഷ്യം എന്ന് ഐ.ഡി.എഫിന് അസന്ദിഗ്ധമായി പറയാൻ കഴിയും" -ഇസ്രായേൽ പറഞ്ഞു.
എന്നാൽ, കഴിഞ്ഞ 13 ദിവസമായി ജനവാസ മേഖലകളിൽ നടത്തുന്ന വ്യോമാക്രമണത്തിൽ വഴിയാധാരമായവരെ സംരക്ഷിക്കുന്ന ചർച്ചുകളും ആശുപത്രികളും പോലും ഇസ്രായേൽ ആക്രമിക്കുകയാണെന്ന് ജറുസലേമിലെ ഓർത്തഡോക്സ് പാത്രിയർക്കീസ് പ്രതികരിച്ചു. ഇസ്രായേൽ ആക്രമണത്തിൽ വീട് നഷ്ടപ്പെട്ട നിരപരാധികളായ കുട്ടികളും സ്ത്രീകളും അടക്കമുള്ള പൗരന്മാർക്ക് അഭയം നൽകിയ സ്ഥാപനങ്ങളാണ് ആക്രമണത്തിനിരയായായതെന്നും പ്രസ്താവനയിൽ പറഞ്ഞു.
ഗസ്സയുടെ സമീപ നഗരമായ അൽ സെയ്തൂനിലെ സെന്‍റ് പോർഫിറസ് ഗ്രീക്ക് ഓർത്തഡോക്സ് പള്ളിക്ക് നേരെയാണ് ഇസ്രായേൽ ഇന്നലെ രാത്രി ആക്രമണം നടത്തിയത്. എട്ടു പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇസ്രായേൽ അധിനിവേശത്തിന്റെ ലക്ഷ്യം നിരായുധരായ ആളുകളും കുട്ടികളും സ്ത്രീകളും പ്രായമായവരുമാണ് എന്നതിന്റെ തെളിവാണ് ചർച്ച് ആക്രമണമെന്ന് ഫലസ്തീൻ ചർച്ചസ് കൗൺസിൽ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.