ഗസ്സയിൽ ചികിത്സ നിഷേധിക്കുന്നത് തുടർന്ന് ഇസ്രായേൽ; അവശ്യ സാമഗ്രികൾ എത്തിക്കാൻ അനുവദിക്കുന്നില്ല, ആശങ്ക അറിയിച്ച് ലോകാരോഗ്യ സംഘടന

ജനീവ: അവശ്യ മെഡിക്കൽ സാമഗ്രികൾ ഇസ്രായേൽ തടഞ്ഞുവെച്ചിരിക്കുന്നതിനെ തുടർന്ന് ഗസ്സയിലെ ആരോഗ്യമേഖല പൂർണമായും തകർച്ചയിലെന്ന് ലോകാരോഗ്യ സംഘടന. കൃത്രിമ അവയവങ്ങൾ, ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, ലബോറട്ടറി ഉപകരണങ്ങൾ, ഓർത്തോപീഡിക് സാമഗ്രികൾ എന്നിവയുൾപ്പെടെയുള്ള അത്യാവശ്യ മരുന്നുകളും ഉപകരണങ്ങളുമാണ് മാസങ്ങളായി ഇസ്രായേൽ അതിർത്തിയിൽ തടഞ്ഞിട്ടിരിക്കുന്നത്.

മെഡിക്കൽ ആവശ്യങ്ങൾക്ക് നൽകുന്ന ഉപകരണങ്ങൾ സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന വിചിത്ര വാദമുന്നയിച്ചാണ് ഇസ്രായേൽ ഇവ തടയുന്നതെന്ന് ഫലസ്തീനിലെ ലോകാരോഗ്യ സംഘടന പ്രതിനിധി ഡോ. റെനി വാൻ ഡി വീർട്ട് ജനീവയിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

നിലവിൽ ഗസ്സയിലെ പകുതിയോളം ആശുപത്രികൾ മാത്രമാണ് ഭാഗികമായിട്ടെങ്കിലും പ്രവർത്തിക്കുന്നത്. ഒന്നിൽ പോലും പൂർണതോതിൽ ചികിത്സ ലഭ്യമാക്കാൻ കഴിയുന്ന സാഹചര്യമില്ല. ഈ വർഷം മാത്രം ആരോഗ്യ കേന്ദ്രങ്ങൾക്ക് നേരെ 22 ആക്രമണങ്ങളാണ് ഉണ്ടായതെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. ജോർദാനിൽനിന്ന് ഗസ്സയിലേക്ക് അയക്കാൻ തയാറാക്കിയ താൽക്കാലിക ആശുപത്രികൾക്കുപോലും ഇസ്രായേൽ ഇതുവരെ അനുമതി നൽകിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

ബോംബാക്രമണങ്ങളിൽ കൈകാലുകൾ നഷ്ടപ്പെട്ട അയ്യായിരത്തോളം പേരാണ് ഗസ്സയിൽ കൃത്രിമ അവയവങ്ങൾക്കായി കാത്തിരിക്കുന്നത്. എന്നാൽ, ഇതിനാവശ്യമായ ശസ്ത്രക്രിയകൾ നടത്താൻപോലും നിലവിൽ ഗസ്സയിലെ ആശുപത്രികളിൽ സൗകര്യമില്ല. ചികിത്സക്കായി വിദേശത്തേക്ക് കൊണ്ടുപോകുന്ന രോഗികൾക്ക് കൂടെ കുടുംബാംഗങ്ങളെ പോകാൻ അനുവദിക്കാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

മലിനജല നിമാർജ്ജന സംവിധാനങ്ങൾ തകർന്നതും ശുദ്ധജല ക്ഷാമവും ഗസ്സയിൽ വൻ പകർച്ചവ്യാധി ഭീഷണിയാണ് ഉയർത്തുന്നത്. ലബോറട്ടറി ഉപകരണങ്ങളുടെ ലഭ്യതക്കുറവ് മൂലം രോഗനിർണയവും പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളും തടസ്സപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ തടഞ്ഞുവെച്ച ജീവൻരക്ഷ ഉപകരണങ്ങൾ അടിയന്തരമായി കടത്തിവിടാൻ ഇസ്രായേൽ തയാറാകണമെന്ന് ലോകാരോഗ്യ സംഘടന വക്താവ് ആവശ്യപ്പെട്ടു.

പ്രതികൂല സാഹചര്യങ്ങൾക്കിടയിലും യു.എൻ ദുരിതാശ്വാസ ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യു.എ ഗസ്സയിൽ വിപുലമായ ആരോഗ്യ സേവനങ്ങൾ നൽകിവരുന്നുണ്ട്. കഴിഞ്ഞ വർഷം ഗസ്സയിലെ ആകെ മെഡിക്കൽ കൺസൾട്ടേഷനുകളുടെ 40 ശതമാനവും (ഏകദേശം 45 ലക്ഷം) കൈകാര്യം ചെയ്തത് തങ്ങളാണെന്ന് യു.എൻ.ആർ.ഡബ്ല്യു.എ ഹെൽത്ത് ഡയറക്ടർ ഡോ. അക്കിഹിരോ സെയ്ത പറഞ്ഞു. യുദ്ധത്തിനിടയിൽ ഏജൻസിയിലെ നാനൂറോളം ജീവനക്കാർ കൊല്ലപ്പെട്ടിട്ടും, അവശേഷിക്കുന്നവർ അഭയാർഥി ക്യാമ്പുകളിൽ താമസിച്ച് ജനങ്ങൾക്ക് സേവനം നൽകുന്നത് തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - Israel continues to deny medical treatment in Gaza; WHO expresses concern over not allowing essential supplies to reach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.